ഇന്ത്യ-ന്യൂസിലൻഡ്‌ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്, മൂന്ന് മാസത്തിനകം ഒപ്പിടും

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും (ഫയല്‍ചിത്രം) | Photo : X / @airnewsalerts
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും (ഫയല്‍ചിത്രം) | Photo : X / @airnewsalerts

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഇരുരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വർധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാർ സഹായകമാകുമെന്നാണ് വിലയിരുത്തൽ. പ്രതീക്ഷാനിർഭരവും പരസ്പരപ്രയോജനകരവമായത് എന്ന് ഇരുരാജ്യങ്ങളും കരാറിനെ വിശേഷിപ്പിച്ചു. വിപണി പ്രവേശനം വർധിപ്പിക്കാനും നിക്ഷേപ പ്രവാഹങ്ങൾ പ്രോത്സാഹിപ്പിക്കാനും തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താനും വിവിധ മേഖലകളിലെ വ്യാപാരം, കർഷകർ, സംരംഭകർ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങിയ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാറിൽ മൂന്ന് മാസത്തിനകം ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോർട്ട്. 

2025 മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് എഫ്‌ടി‌എയുടെ ചർച്ചകൾ ആരംഭിച്ചത്. ഒമ്പത് മാസത്തെ റെക്കോഡ് കാലയളവിനുള്ളിലാണ് കരാർ പൂർത്തിയായത്. കരാറിന്റെ അടിത്തറയിൽ അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്ന് ഇരുരാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലാൻഡ് ഇന്ത്യയിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

പ്രതിരോധം, കായികം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലെ സഹകരണത്തിലെ പുരോഗതിയെ ഇരുപക്ഷവും സ്വാഗതം ചെയ്യുകയും മൊത്തത്തിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിന് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഈ സംഭാഷണത്തിനിടയിൽ, നേതാക്കൾ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും ബന്ധം ഊഷ്മളമായി നിലനിർത്താനുള്ള തീരുമാനത്തിലെത്തുകയും ചെയ്തു.

Content Highlights: India and New Zealand have signed a historic Free Trade Agreement (FTA), boosting economic ties, trade, and investment. Discover the benefits and opportunities.