ജി 20 ഉച്ചകോടിയിൽ ട്രംപ് കാണാനാഗ്രഹിക്കുന്ന നേതാക്കളുടെ പട്ടികയിൽ ഒന്നാമൻ മോദി- സെർജിയോ ഗോർ

ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തുന്ന നേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഒന്നാംസ്ഥാനത്തെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിബന്ധവും ഇരുരാജ്യങ്ങൾക്കുമിടയിലെ മെച്ചപ്പെട്ട ഉഭയകക്ഷിബന്ധവും ചൂണ്ടിക്കാണിച്ചാണ് ഗോർ അഭിപ്രായപ്പെട്ടത്. ഡിസംബറിൽ അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ജി 20 ഉച്ചകോടി.
‘35 പേർ വരുന്നുണ്ട്, ആരെയാണ് കാണേണ്ടതെന്ന് നിങ്ങൾ പ്രസിഡന്റിനോട് (ഡൊണാൾഡ് ട്രംപ്) ചോദിച്ചാൽ- പ്രധാനമന്ത്രി(നരേന്ദ്ര മോദി)യായിരിക്കും ആ പട്ടികയുടെ ഏറ്റവും മുകളിൽ, ഇന്ത്യാടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെർജിയോ ഗോർ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രസിഡന്റ് ഒരു സുഹൃത്തായി കാണുന്നതുകൊണ്ട്, ആ സന്ദർശനം കൂട്ടായ്മയിലെ കേവലമൊരു കൂടിക്കാഴ്ചയായി മാത്രം ചുരുങ്ങില്ലെന്നാണ് താൻ കരുതുന്നതെന്നും ഗോർ കൂട്ടിച്ചേർത്തു.
അടുത്തവർഷം ട്രംപ് ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനയും ഗോർ പങ്കുവെച്ചു. 2020-ലെ ഇന്ത്യാസന്ദർശനം ഏറെ ഇഷ്ടത്തോടെയാണ് ട്രംപ് ഓർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒാരോവട്ടവും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ, ഇവിടേക്ക് നടത്തിയ സവിശേഷമായ സന്ദർശനത്തെക്കുറിച്ച്, കൂടിക്കാഴ്ച നടത്തിയ സവിശേഷ വ്യക്തികൾ, അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത് പ്രധാനമന്ത്രി എന്നിവയൊക്കെ ഏറെയിഷ്ടത്തോടെ ഓർമിക്കാറുണ്ട്, ഗോർ കൂട്ടിച്ചേർത്തു.
പ്രതിരോധമേഖലയിൽ ഇന്ത്യ വിശ്വസ്തരായ പങ്കാളിയാണെന്നും ഗോർ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം കേവലം കച്ചവടത്തെക്കുറിച്ച് മാത്രമുള്ളതല്ല. അത് വിശ്വാസത്തെ കുറിച്ചുകൂടിയുള്ളതാണ്. അമേരിക്ക എല്ലാ രാജ്യങ്ങൾക്കും ആയുധങ്ങൾ വിൽക്കാറില്ല, അദ്ദേഹം പറഞ്ഞു.
Content Highlights: At the G20 summit, U.S. President Donald Trump prioritizes meeting with Indian Prime Minister Narendra Modi, highlighting their strong personal and bilateral relationship, according to U.S. Ambassador to India, Sergio Gor.