യു.എസ് ഇടപെടലില്ല, പാകിസ്താനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്- വിദേശകാര്യ സെക്രട്ടറി

വിക്രം മിസ്രി | Photo: PTI
വിക്രം മിസ്രി | Photo: PTI

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സൈനിക സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാകിസ്താനാണെന്ന് ആവര്‍ത്തിച്ച് വിദേശകാര്യ സെക്രട്ടറി. വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം വ്യക്തമാക്കിയത്. 

പാകിസ്താനായിരുന്നു വെടിനിര്‍ത്തലിന് ഇങ്ങോട്ട് ആവശ്യവുമായി വന്നത്. അല്ലാതെ ഇക്കാര്യത്തില്‍ അമേരിക്ക ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കമ്മിറ്റിയെ ബോധിപ്പിച്ചു. പാകിസ്താനും ഇന്ത്യയും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായ വിവരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.  തങ്ങളാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ട്രംപ് അവകാശപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയങ്ങള്‍ ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്തു. 

പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ( ഡിജിഎംഒ) വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുടെ യാതൊരു തരത്തിലുമുള്ള ഇടപെടലുണ്ടായില്ല എന്നും വിദേശകാര്യ സെക്രട്ടറി കമ്മറ്റിയെ അറിയിച്ചു.

ലാഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നൂര്‍ഖാന്‍ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്നും വിദേശകാര്യ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു.

Content Highlights: India`s Foreign Secretary Clarifies Pak`s Ceasefire Initiative