'വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല'; ആലുവ കേസില്‍ ഷെയ്ന്‍

Photo | Facebook, Shane Nigam
Photo | Facebook, Shane Nigam

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് വധശിക്ഷ ലഭിച്ചിരിക്കുകയാണ്. 

ബിഹാര്‍ സ്വദേശി അസ്ഫാക് ആല(28)ത്തിനാണ് ശിശുദിനത്തില്‍ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന്‍ വധശിക്ഷ വിധിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നതിനാല്‍ ജനങ്ങളും അന്തിമ വിധിക്കായി കാത്തിരിക്കുകയായിരുന്നു. ഒട്ടേറെയാളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി രംഗത്തെത്തുന്നത്.  ഇക്കൂട്ടത്തില്‍ നടന്‍ ഷെയ്ന്‍ നിഗം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

'വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ല', എന്നാണ് ഷെയ്ന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഷെയിനിന്റെ അഭിപ്രായത്തോട് യോജിച്ച് ഒട്ടറെയാളുകള്‍ പ്രതികരിക്കുകയും പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കിയിരുന്നുവെങ്കില്‍ നിരാശ തരുന്നതാവുമായിരുന്നു. ഈ വിധി അങ്ങേയറ്റം സന്തോഷം നല്‍കുന്ന വിധി തന്നെ കുറ്റവാളികള്‍ക്ക് ഇതൊരു പാഠമാവട്ടെ നിയമപാലകരെയും കോടതിയെയും നമുക്ക് അഭിനന്ദിക്കാമെന്ന് ചിലര്‍ കുറിച്ചു.

ജൂലായ് 28-ന് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന് കുട്ടിയെ പ്രതി കൂട്ടിക്കൊണ്ടു പോയത്. ആലുവ മാര്‍ക്കറ്റില്‍ പെരിയാറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പില്‍ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചെളിയിലേക്ക് താഴ്ത്തിയത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ അന്നു രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടിയിരുന്നു.

പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്സോ നിയമം പ്രാബല്യത്തില്‍ വന്നതിന്റെ 11-ാം വാര്‍ഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധിയെന്നതും പ്രത്യേകതയാണ്.

Content Highlights: shane nigam hails court verdict, aluva child murder case, asfak alam