'സംഘി'യെന്ന പരിഹാസം: യഥാർത്ഥ വ്യക്തികളേയും പെയ്ഡ് ബോട്ടുകളേയും തിരിച്ചറിയാൻ സാധിക്കുമെന്ന് മാധവൻ

തനിക്കെതിരെ ഉയരുന്ന സോഷ്യൽ മീഡിയ ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടൻ ആർ. മാധവൻ. തന്നെ 'സംഘി' എന്ന് വിളിക്കുന്നതിനെക്കുറിച്ചും, തന്റെ സിനിമകളായ 'ധുരന്ധർ', 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്' എന്നിവയ്ക്കെതിരെ ഉയർന്ന പ്രൊപ്പഗാണ്ട (Propaganda) ആരോപണങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. താൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്ന ആളല്ലെന്നും എന്നാൽ ചെറുപ്പം മുതലേ രാജ്യത്തെ സ്നേഹിക്കാനാണ് താൻ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാർത്ഥ വിമർശകരെയും പണം നൽകി പ്രവർത്തിപ്പിക്കുന്ന ബോട്ടുകളെയും തിരിച്ചറിയാൻ എളുപ്പമാണെന്ന് മാധവൻ പറഞ്ഞു. തന്റെ പുതിയ ചിത്രമായ GDN ന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും അവരുടെ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും, താൻ ചെറുപ്പം മുതലേ തന്റെ രാജ്യത്ത് വിശ്വസിക്കാൻ ശീലിച്ചവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതെങ്കിലും പാർട്ടിക്കോ നേതാക്കൾക്കോ എതിരെ താൻ ഒരിക്കലും ഒന്നും പങ്കുവെച്ചിട്ടില്ലെന്നും, ആരെങ്കിലും നല്ലത് ചെയ്താൽ അത് മറ്റുള്ളവരിലേക്ക് എത്തിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഒരു പാർട്ടിക്കോ അതിന്റെ നേതാക്കൾക്കെതിരെയോ ഒന്നും പങ്കുവെച്ചിട്ടില്ല. ആരെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ, ഞാൻ അതിന് പ്രചാരണം നൽകാറുണ്ട്. ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയി ഒരാൾ തിരഞ്ഞെടുക്കപ്പെടുമ്പോൾ, അവരെ പിന്തുണയ്ക്കുന്നത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. ഞാൻ കമന്റുകൾ വായിക്കാറുണ്ട്, പക്ഷേ അത് എന്റെ തീരുമാനങ്ങളെ ബാധിക്കില്ല. ആരെങ്കിലും അതിനെക്കുറിച്ച് എന്നെ മോശമായി തോന്നിപ്പിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവരുടെ ഉദ്ദേശ്യത്തെ ഞാൻ ചോദ്യം ചെയ്യും," മാധവൻ വിശദമാക്കി.
'ധുരന്ധർ', 'റോക്കട്രി' എന്നീ സിനിമകൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പാകിസ്താൻ പശ്ചാത്തലമായി നിർമിച്ച ധുരന്ധർ എന്ന സിനിമ എങ്ങനെയാണ് സർക്കാർ അനുകൂല പ്രചരണമാകുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'റോക്കട്രി'യിൽ നമ്പി നാരായണൻ പ്രാർത്ഥിക്കുന്നത് കാണിച്ചത് അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ചെയ്യുന്നതുകൊണ്ടാണ്. ഒരു നടനെന്ന നിലയിൽ കഥാപാത്രത്തിന്റെ യഥാർത്ഥ സ്വഭാവത്തോട് സത്യസന്ധത പുലർത്തുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ജി.ഡി നായിഡു ഒരു നിരീശ്വരവാദിയാണെങ്കിൽ, ഞാൻ കഥാപാത്രത്തോട് സത്യസന്ധത പുലർത്തണം. ഞാൻ അദ്ദേഹത്തെ പ്രാർത്ഥിക്കുന്നതായി കാണിക്കുന്നില്ല. ഞാൻ ഒരു നടനാണ്; കഥാപാത്രം എന്താണോ അത് ചിത്രീകരിക്കുക എന്നതാണ് എന്റെ ജോലി. ഇന്ത്യയെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ വർധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ഒരു കുറ്റമാകില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം," മാധവൻ കൂട്ടിച്ചേർത്തു.
Content Highlights: Actor R. Madhavan clarified his stance on being labeled a 'sanghi' and addressed criticism regarding his recent films Dhurandhar and Rocketry: The Nambi Effect, stating that portraying patriotism and truth in cinema cannot be deemed a crime.