'സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്'; മമ്മൂട്ടി എഴുതിയ മിനിക്കഥ

മമ്മൂട്ടി എഴുതിയ മിനിക്കഥ പങ്കുവെച്ച് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. കഴിഞ്ഞദിവസം മമ്മൂട്ടി തന്റെ സുഹൃത്തുക്കളുടെ വാട്സാപ്പിൽ കുറച്ചതാണ് ഈ കഥയെന്നുപറഞ്ഞുകൊണ്ടാണ് ശ്രീരാമൻ ഇക്കാര്യം പുറത്തുവിട്ടത്. നടേ കുറിച്ച കഥ (ശരിക്കും ഉണ്ടായ കെട്ടുകഥ) എന്നാണ് അദ്ദേഹം ഈ മിനിക്കഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.
വി.കെ. ശ്രീരാമൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:
വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിങ്. അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും കൊണ്ടുവന്നിട്ടുണ്ട്. ഷൂട്ടിങ് ഇടവേളയിൽ സുന്ദരിയായ ഒരു പിടക്കോഴിയും പൂവൻ കോഴിയും പരസ്പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്ടകൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്.
അങ്ങനെ ഇന്നലത്തെ ഷൂട്ടിങ് കഴിഞ്ഞു. ഇന്നു രാവിലെ ലൊക്കേഷനിൽ എത്തിയപ്പോൾ, ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലന്നുള്ള വാർത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്റെ നിർമാതാവെന്ന നിലക്ക് കോഴിയെ തിരിച്ചേൽപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. എത്രയും പെട്ടെന്ന് മേൽപ്പറഞ്ഞ കോഴിയെ കണ്ടു പിടിക്കണമെന്ന് നിർമാണ കാര്യദർശിയോട് ഞാൻ നിർദ്ദേശിച്ചു. സുന്ദരിയായ ഈ കോഴിക്കുട്ടിയെ പൂവൻകോഴി പീഡിപ്പിച്ചു കാണുമോ എന്നായിരുന്നു എന്റെ ഭയം.
എന്നാൽ തികച്ചും നിസ്സംഗനായി തീറ്റ കൊത്തിത്തിന്നുന്ന പൂവൻ കോഴിയെയാണ് ഞാൻ അവിടെ കണ്ടത്. സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്! അവളുടെ തൂവ്വലുകളുടെ ചന്തവും കോഴിനടയും, കൊക്കുമെല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി.
ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഒരു കറുത്ത പട്ടിയെ എനിക്ക് സംശയമുണ്ടായിരുന്നു. അവനെങ്ങാനും ഇരുട്ടിന്റെ മറവിൽ തട്ടിയതായിരിക്കുമോ? അങ്ങനെ പലതും ചിന്തിച്ച് കുറേ നേരം ഞാനങ്ങനെയിരുന്നു. ഒരു മണിക്കൂറിനു ശേഷം നിർമ്മാണ കാര്യദർശി വന്ന് പറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടു പോയി. എന്റെ സുന്ദരിക്കോഴി സുന്ദരനും മല്ലനുമായ ഒരു കാട്ടുകോഴിയുമായി ഒളിച്ചോടിയത്രെ.
ഞാൻ പൂവങ്കോഴിയെ നോക്കി. അവന്റെ നിസ്സംഗ്ഗതയുടെ അർത്ഥം നഷ്ട്ടബോധമാണെന്ന് എനിക്ക് മനസ്സിലായി. 'ഷോട്ട് റെഡി', സഹസംവിധായകൻ വന്ന് വിളിച്ചു. പൂവൻകോഴിയുടെ വിരഹ ദുഃഖവും പേറി ഞാൻ ഷോട്ടിലേക്ക്.
നടേ കുറിച്ച കഥ (ശരിക്കും ഉണ്ടായ കെട്ടുകഥ)
ഇന്നലെ മമ്മൂട്ടി തൻ്റെ സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ കുറിച്ചതാണ്. അതിവിടെ പങ്കുവെക്കുന്നു.
Content Highlights: V.K. Sreeraman shares a humorous short story written by Mammootty about a missing hen during a forest film shoot. A tale of love and loss!