സൗത്ത് സെറ്റുകൾ സമാധാനപരം, ബോളിവുഡിൽ അലറിവിളി; അനുഭവം പങ്കുവെച്ച് നടി എല്ലി അവ്‌റാം

ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് എല്ലി അവ്‌റാം. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള താരം, തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ബോളിവുഡിലെയും സൗത്തിലെയും സിനിമാ സെറ്റുകൾ തമ്മിലുള്ള വലിയ വ്യത്യാസങ്ങളെ കുറിച്ച് ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തെന്നിന്ത്യൻ സിനിമാ സെറ്റുകൾ ബോളിവുഡിനേക്കാൾ കൂടുതൽ സമാധാനപരവും സംഘടിതവുമാണെന്ന് ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ എല്ലി പറഞ്ഞു.
"രണ്ട് മേഖലകളിലും എനിക്ക് നല്ല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും, ദക്ഷിണേന്ത്യയിലെ സിനിമാ സെറ്റുകൾ കൂടുതൽ സമാധാനപരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബോളിവുഡിൽ എല്ലാം ഒരു ധൃതിയാണ്. സൗത്തിൽ ആളുകൾ അലറിവിളിക്കുന്നതിന് പകരം വാക്കി-ടോക്കികൾ ഉപയോഗിച്ച് കാര്യങ്ങൾ വിനിമയം ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്’-എല്ലി അഭിപ്രായപ്പെട്ടു.
ബോളിവുഡ് സെറ്റുകളിലെ ജോലി രീതിയെ താരം വിമർശനാത്മകമായാണ് നോക്കിക്കാണുന്നത്.
ബോളിവുഡിലെ എന്റെ അനുഭവ വെച്ച്, നമ്മൾ ഭക്ഷണം കഴിക്കുകയാണെങ്കിൽ പോലും 'ഷോട്ട് റെഡിയാണ്' എന്ന് വന്ന് പറയും. നിങ്ങൾ ഭക്ഷണം കഴിച്ചോ എന്നോ അല്ലെങ്കിൽ തളർന്നു വീഴാറായോ എന്നോ ഉള്ളത് അവർക്ക് പ്രശ്നമല്ല, അവർക്ക് ഷോട്ട് റെഡിയാകണം താരം പറഞ്ഞു.
എങ്കിലും എല്ലാ ടീമുകളും ഒരുപോലെയല്ലെന്നും അടുത്തിടെ ഒരു നെറ്റ്ഫ്ലിക്സ് പ്രോജക്റ്റിൽ പ്രവർത്തിച്ചപ്പോൾ അഭിനേതാക്കളുടെ സൗകര്യങ്ങൾക്കും ഭക്ഷണത്തിനും വലിയ പ്രാധാന്യം നൽകിയത് മനോഹരമായ അനുഭവമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
സ്ത്രീ കേന്ദ്രീകൃതമായ വേഷങ്ങൾക്കും അഭിനയ പ്രാധാന്യമുള്ള സിനിമകൾക്കും ബോളിവുഡിനേക്കാൾ കൂടുതൽ അവസരം നൽകുന്നത് തെന്നിന്ത്യൻ സിനിമകളാണെന്നും എല്ലി നിരീക്ഷിക്കുന്നു. ബോളിവുഡിൽ പലപ്പോഴും ഒരേതരം വേഷങ്ങളിലേക്ക് (ടൈപ്പ്കാസ്റ്റ്) ഒതുക്കപ്പെടാനാണ് സാധ്യത കൂടുതൽ. 'മലംഗ്' എന്ന ചിത്രത്തിലൂടെയാണ് താൻ ഒരു ഗൗരവമുള്ള നടിയാണെന്ന് പലരും തിരിച്ചറിഞ്ഞതെന്നും എല്ലി പറഞ്ഞു.
2013-ൽ മിക്കി വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. സൽമാൻ ഖാൻ അവതരിപ്പിച്ച'ബിഗ് ബോസ് 7-ലെ സാന്നിധ്യം എല്ലിയെ ശ്രദ്ധേയയാക്കി. കിസ് കിസ്കോ പ്യാർ കരൂൺ, മലംഗ്, ഗുഡ്‌ബൈ, ധനുഷിനൊപ്പമുള്ള നാനേ വരുവേൻ, കൺജുറിംഗ് കണ്ണപ്പൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. അഭിഷേക് ബച്ചൻ ചിത്രം 'ബീ ഹാപ്പിയിൽ എല്ലി അതിഥി വേഷത്തിൽ എത്തിയിരുന്നു.