‘വോൾട്ടർ വന്നത് ഷൗക്കത്തിന്റെ നിർബന്ധത്തിൽ; കാശ് തന്നില്ലെങ്കിലും നന്ദി തന്നു’: മമ്മൂട്ടി

#Movie desk
ചിത്രത്തിൻ്റെ പോസ്റ്റർ, മമ്മൂട്ടി| ഫോട്ടോ: Instragram
ചിത്രത്തിൻ്റെ പോസ്റ്റർ, മമ്മൂട്ടി| ഫോട്ടോ: Instragram

തിയേറ്ററുകളിൽ മികച്ച അഭിപ്രായംനേടി പ്രദർശനം തുടരുകയാണ് നവാഗതനായ അദ്വൈത് നായർ സംവിധാനംചെയ്ത ചത്താ പച്ച. മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചത്ത പച്ച സിനിമയുടെ സക്സസ് പാർട്ടി. കൊച്ചിയിൽ നടന്ന ചടങ്ങിൽ തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളെക്കുറിച്ചും മമ്മൂട്ടി സംസാരിച്ചു.

സുഹൃത്തായ ഷൗക്കത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ഈ സിനിമയിലെത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയുടെ തുടക്കം മുതൽ തന്റെ കഥാപാത്രമായ 'വോൾട്ടറുടെ' പേര് പരാമർശിക്കുന്നുണ്ട്. വോൾട്ടർ എന്ന പേരിനോടുള്ള താല്പര്യമാണ് അഭിനയിക്കാൻ പ്രേരിപ്പിച്ചത്. "ഷൗക്കത്ത് നന്ദി മാത്രമേ തന്നിട്ടുള്ളൂ, ഇതുവരെ കാശൊന്നും തന്നിട്ടില്ല" എന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു.

കൊച്ചു കുട്ടികളുടെ ഹീറോയായ വോൾട്ടർ, തന്റെ പഴയ സ്വത്വം നിലനിർത്താനാണ് പഴയകാല കൊച്ചി ഭാഷ സംസാരിക്കുന്നത്. ഭാര്യ മട്ടാഞ്ചേരിക്കാരിയായതും പഠനകാലത്തും നാടകകാലത്തും മട്ടാഞ്ചേരിയിലും വൈപ്പിനിലും ചെലവഴിച്ചതും ഈ ഭാഷാശൈലി കൈകാര്യം ചെയ്യാൻ സഹായിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പുതുതലമുറയിലെ കലാകാരന്മാരുടെ ആത്മവിശ്വാസം അത്ഭുതപ്പെടുത്തുന്നതാണെന്ന് മമ്മൂട്ടി പറഞ്ഞു. തന്റെ തുടക്കകാലത്ത് ഭയമായിരുന്നെങ്കിൽ ഇന്നത്തെ കുട്ടികൾക്ക് നിറഞ്ഞ ആത്മവിശ്വാസമാണുള്ളത്. ചിത്രത്തിലെ മറ്റ് താരങ്ങളായ റോഷന്റെയും വൈശാഖിന്റെയും കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിച്ചു. താൻ ജിമ്മിൽ പോകാൻ തുടങ്ങിയിട്ട് പത്ത് വർഷമേ ആകുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മമ്മൂട്ടിയും ബാലതാരം റോസയും തമ്മിലുള്ള സംഭാഷണം സദസ്സിൽ ചിരി പടർത്തി. റോസയുടെ പ്രകടനത്തെ താരം പ്രശംസിച്ചപ്പോൾ, 'ബ്രഹ്മയുഗ'ത്തിലെ മമ്മൂട്ടിയുടെ അഭിനയവും ഫൈറ്റും തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് റോസയും മറുപടി നൽകി. 

Content Highlights: Mammootty attends Chatha Pacha success party, discusses his role `Walter`, Kochi dialect, and praises young talent.