‘ഫാൽക്കെ അവാർഡ് നേടിയവരുടെ ഫിലിമിൽ മോഹൻലാൽ ഇല്ല; ചിത്രീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് പറ‍ഞ്ഞത്’- അഭിമുഖം

#എൻ. ശ്രീജിത്ത്
ജി. കൃഷ്ണകുമാറും അശ്വനി വൈഷ്ണവും | Photo: Facebook/ Krishna Kumar
ജി. കൃഷ്ണകുമാറും അശ്വനി വൈഷ്ണവും | Photo: Facebook/ Krishna Kumar

ദേശീയചലച്ചിത്ര വികസനകോർപ്പറേഷൻ (എൻ.എഫ്.ഡി.സി.) ചെയർമാനായി മുംബൈയിലെത്തി ചുമതലയേറ്റടുത്ത ചലച്ചിത്രതാരം ജി. കൃഷ്ണകുമാർ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്...

പുതിയപദവിയെ എങ്ങനെ നോക്കിക്കാണുന്നു?

പ്രധാനമന്ത്രി നരേന്ദ്രമോദിയും വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവും എന്നിൽ അർപ്പിച്ച വിശ്വാസത്തെ സഫലീകരിക്കുന്നരീതിയിൽ പ്രവർത്തിക്കും. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി എന്ന നിലയിൽ അഭിമാനമുണ്ട്. വാർത്താ വിതരണമന്ത്രി അശ്വനി വൈഷ്ണവിന് നേരിട്ട് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനെ ലോകംശ്രദ്ധിക്കുന്ന സ്ഥാപനമാക്കി വളർത്താനാണ് പ്രഥമപരിഗണന നൽകുക. വലിയ ഉയരങ്ങളിലേക്ക് ഈ സ്ഥാപനത്തെ കൊണ്ടുപോകണം. സിനിമാരംഗത്ത് തനിക്ക് 37 വർഷത്തെ അനുഭവ പരിചയമുണ്ട്. അക്കാര്യത്തെ പുതിയപദവിയിൽ എങ്ങനെഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന കാര്യവും ശ്രദ്ധിക്കും.

മുംബൈയിൽ എത്തിയശേഷം നടന്ന കാര്യങ്ങൾ?

ചുമതലയേറ്റശേഷം സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തി. ഏറെ ഫലപ്രദമായ ചർച്ചകളാണ് നടന്നത്. എൻ.എഫ്.ഡി.സി. വലിയസ്ഥാപനമാണ്. ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ, നാഷണൽ ആർക്കൈവ്‌സ്, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി, ഫിലിംസ് ഡിവിഷൻ, സിനിമാ മ്യൂസിയം എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. സമാന്തരസിനിമയ്ക്ക് നൽകുന്ന പ്രാധാന്യത്തിനൊപ്പം സംസ്കാരികത്തനിമയുള്ള വാണിജ്യ, മുഖ്യധാരാ സിനിമയെയും പ്രോത്സാഹിപ്പിക്കണം. വിവിധ പ്രാദേശിക ഭാഷാസിനിമകൾക്കും പരിഗണനനൽകും. അവസരംകിട്ടാത്തതുകൊണ്ട് മുന്നോട്ടുവരാൻ കഴിയാത്ത കഴിവുള്ള ഒട്ടേറെ ആളുകളുണ്ട്. അവരെ സഹായിക്കണം. ഫീച്ചർ ഫിലിമിന്റെ രംഗത്ത് പുത്തൻ ആശയങ്ങൾ കൊണ്ടുവരുന്നവരെ സഹായിക്കും. നമ്മുടെ സംസ്കാരം, ചരിത്രം, ദേശീയത എന്നിവ ലോകം മുഴുവൻ എത്തിക്കാൻ ശ്രമിക്കും.

പ്രഥമപരിഗണന എന്തിനാകും?

ദേശീയ ചലച്ചിത്ര വികസനകോർപ്പറേഷൻ മേഖലയിൽ ഞാൻ ആദ്യപരിഗണന നൽകുന്നത് സിനിമാമേഖലയ്ക്കായിരിക്കും. സിനിമാനിർമാണ വിതരണ രംഗത്തിനായിരിക്കും പ്രധാന്യംനൽകുക. വിദേശ ചലച്ചിത്രമേളകളിൽ രാജ്യത്തെ ഉയർത്തിക്കാട്ടുന്ന സിനിമകൾ എത്തിക്കാനാണ് പ്രഥമപരിഗണന നൽകുക. ഹിന്ദിക്കൊപ്പം തന്നെ പ്രാദേശിക സിനിമകൾക്കും പ്രാധാന്യംനൽകും. മലയാള സിനിമയിലെ പ്രതിഭകൾക്ക് അവസരംനൽകും. വടക്കു പടിഞ്ഞാറൻ മേഖലകളെ ഇതുവരെ അവഗണിക്കുകയായിരുന്നു. എല്ലാ പ്രാദേശിക മേഖലകളിലെയും പുത്തൻ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ സിനിമാരംഗം വളർത്താൻ ശ്രമിക്കും. ഞാൻ സിനിമാമേഖലയിൽ 37 വർഷമായി പ്രവർത്തിക്കുന്ന ഒരാളെന്നനിലയിൽ നമ്മൾ കണ്ട പ്രയാസങ്ങളുണ്ട്. നല്ല ആശയങ്ങൾ പലപ്പോഴും നടക്കാതെ പോകാറുണ്ട്. അത്തരം ആശയങ്ങളുമായി എത്തുന്നവർക്ക് അവർക്ക് ആശ്രയമായും സഹായമായും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനെ മാറ്റും

ഭാവി പരിപാടികൾ?

പുണെയിലെ ഫിലിം ആർക്കൈവ്‌സ് സന്ദർശിക്കണം. ഡിജിറ്റൈസേഷൻ പ്രവർത്തനം ഊർജിതമാക്കണം. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രി, സാംസ്കാരികമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ചലച്ചിത്രമേഖലയിൽ ചെയ്യാൻകഴിയുന്ന കാര്യങ്ങൾ ചർച്ചചെയ്യും. കേരളം മുതൽ ആരംഭിക്കും. ഉത്തർപ്രദേശിലെ നോയിഡയിൽ വലിയ സിനിമാ വ്യവസായത്തിനുവേണ്ടി പുതിയ സ്റ്റുഡിയോ രൂപപ്പെടുത്തിയിട്ടുണ്ട്. അവിടെ സന്ദർശിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്കു വേണ്ടി മുഖ്യമന്ത്രിമാർക്ക് ഇ-മെയിലുകൾ അയച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം ദാദാ ഫാൽക്കെ അവാർഡ് നേടിയവരുടെ ഫിലിം കാണുമ്പോൾ അതിൽ മോഹൻലാലില്ല. മോഹൻലാലിനെ ചിത്രീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് അവർ അറിയിച്ചത്. അദ്ദേഹത്തെ ഇവിടെ എത്തിച്ച് അക്കാര്യം പൂർത്തിയാക്കും. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ കാര്യങ്ങൾ പഠിച്ചുവരുന്നു. വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രാലയത്തിന് ഈ രംഗത്തെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകും. പെട്ടെന്ന് തന്നെ കാര്യങ്ങൾചെയ്ത് തുടങ്ങാനാണ് പദ്ധതി.

Content Highlights: G. Krishnakumar appointed as the first Malayali NFDC Chairman. Focus on promoting regional cinema alongside mainstream Bollywood. Prioritizing digitization of National Film Archives. Initiating collaboration with state governments to boost film production. Completing the Dadasaheb Phalke awardee film featuring Mohanlal