‘കോൺഗ്രസുകാരൻ ആയതുകൊണ്ടാണ് മരണാനന്തരവും സലിം കുമാർ അസഭ്യവർഷത്തിന് ഇരയായത്’

ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ട സാഹചര്യമുണ്ടായതിൽ എനിക്ക് അങ്ങേയറ്റം ലജ്ജയുണ്ട്. ഇന്ന് ലക്ഷക്കണക്കിന് മലയാളികളെപ്പോലെ നടൻ സലിംകുമാറിന്റെ ആകസ്മിക നിര്യാണത്തിന്റെ ആകുലതകളിൽ മനസ്സുകെട്ട് ഇരിക്കുകയാണ് ഞാനും. ആ കലാകാരന്റെ സിദ്ധികളെക്കുറിച്ചോ സാധനകളെക്കുറിച്ചോ അല്ല ഞാൻ എഴുതുന്നത്. ചിരിയിലൂടെയും ചിന്തയിലൂടെയും നമ്മുടെ കലാനുഭവങ്ങളെ അഗാധമാക്കുന്നതിൽ അദ്ദേഹംനൽകിയ സംഭാവനകളെക്കുറിച്ചുമല്ല എഴുതുന്നത്.
ഇനി വ്യക്തിബന്ധത്തെക്കുറിച്ച് എഴുതാനാണെങ്കിൽ ഞങ്ങൾ തമ്മിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. ഒരുവട്ടം മാത്രമേ നേരിൽ കണ്ടിട്ടുള്ളൂ -ഖത്തറിൽവെച്ച്. 2011-ൽ തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ പുരസ്കാര സമർപ്പണച്ചടങ്ങിലാണത്. അന്ന് ചിരിച്ച് കൈകൊടുത്ത് ‘ഹലോ’ പറയുന്നതിനപ്പുറം മിണ്ടിപ്പറയാൻ നേരംകിട്ടിയില്ല. വളരെ തിരക്കുള്ള സിനിമാതാരമല്ലേ?
ആ അഭിനേതാവിന്റെ കലാപ്രകടനത്തിലെ വൈവിധ്യത്തെക്കുറിച്ചും ഉപന്യസിക്കാനുണ്ട് -സ്രാങ്ക്, മുകുന്ദനുണ്ണി തുടങ്ങിയ ഹാസ്യകഥാപാത്രങ്ങളിലൂടെ നമ്മെ കുടുകുടെ ചിരിപ്പിച്ച സലിംകുമാർ തന്നെയാണ് ‘ആദാമിന്റെ മകൻ അബു’ ആയി വന്ന് നമ്മെ കരയിപ്പിച്ചത്.
ഒന്നാലോചിച്ചുനോക്കൂ, കലാജീവിതംകൊണ്ട് നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കിയ ഒരു കലാകാരനെപ്പറ്റിയാണ് സൈബർ ലോകത്ത് തെറിപ്പൂരം അരങ്ങേറിയത്. ഏതെങ്കിലും മനുഷ്യനെപ്പറ്റി ആരെങ്കിലും ഇങ്ങനെയൊക്കെ പറയാൻ പാടുണ്ടോ? നമുക്കൊക്കെ നാണക്കേടല്ലേ? ഇതിന്റെ കാരണം ആലോചിക്കുമ്പോഴാണ് മലയാളികളുടെ തല ഒന്നുകൂടി താണുപോവുക. കാര്യം, സലിംകുമാർ ഒരു കോൺഗ്രസുകാരന്റെ മകനായി ജനിച്ചുവളർന്നവനാണ്. താൻ കോൺഗ്രസുകാരനാണ് എന്ന് വെട്ടിത്തുറന്നു പറയുന്നവനാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നാട്ടുകാരനും കൂട്ടുകാരനുമാണ്.
കലാരംഗത്ത് പ്രവർത്തിക്കുന്ന പലർക്കും കൃത്യമായ പാർട്ടി ബന്ധങ്ങളില്ല. ഉള്ള ഭൂരിപക്ഷവും അത് പ്രകടിപ്പിക്കാറില്ല -അവസരങ്ങൾ കുറയാനോ നഷ്ടപ്പെടാനോ ഇടകൊടുക്കേണ്ട എന്ന കരുതലാവാം. അല്ലെങ്കിൽ അത്തരം വർത്തമാനങ്ങളിൽ നേരം കളയേണ്ട എന്നുവെച്ചിട്ടുമാവാം. പക്ഷേ, സലിംകുമാർ തന്റെ മുഖച്ഛായയായിത്തീർത്ത തുറന്ന ചിരിപോലെ തുറന്നുപറയുന്നവനാണ്. അതു ആ മനുഷ്യൻ നേർബുദ്ധിക്കാരനാണ് എന്ന് കാണിക്കുന്നു.
ചുരുക്കത്തിൽ കോൺഗ്രസുകാരൻ ആയതുകൊണ്ടാണ് ഗുരുതരമായ രോഗാവസ്ഥയിൽ എന്നപോലെ മരണാനന്തരവും അസഭ്യവർഷത്തിന് ഇരയായത്. ഭാഗ്യവശാൽ അദ്ദേഹം ഇതൊന്നുമറിഞ്ഞില്ല.
പക്ഷേ, മലയാളികൾ ഇത് അറിയുന്നു -അവരുടെ നാട്ടിൽ ഒരുപറ്റം ആളുകളുടെ രാഷ്ട്രീയപ്രവർത്തനം ഇത്രയേറെ കണ്ണിൽച്ചോരയില്ലാതെ പെരുമാറലാണ്. അപകടം, വാർധക്യം, രോഗം, മരണം തുടങ്ങിയ നിസ്സഹായാവസ്ഥകളുടെ നടുവിൽ പൂർവവൈരാഗ്യമെല്ലാം മറന്ന് ഓടിക്കൂടുകയും പരസ്പരം സഹകരിക്കുകയും ചെയ്യുക എന്നതാണ് നാട്ടുനടപ്പ്. അതാണ് നമ്മുടെ സംസ്കാരം. ഇക്കണ്ടതോ?
സലിംകുമാർ കലാകാരനല്ല, വെറുമൊരു കോൺഗ്രസുകാരനാണ് എന്നു വിചാരിക്കുന്നത് എവിടത്തെ കലാസ്വാദനമാണ്? ഇനി അങ്ങനെയാണെങ്കിൽത്തന്നെ ഈ സന്ദർഭത്തിൽ ഇത്തരം തെറി പറയുന്നത് എന്തു സംസ്കാരമാണ്; എന്തുതരം രാഷ്ട്രീയമാണ്?
ഈ സൈബർ ഗുണ്ടകളുടെ കൈയിൽ സലിംകുമാറിനെ കിട്ടിയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്ന് ആലോചിക്കാൻ പേടിതോന്നുന്നു. ഈ അളവിൽ അറപ്പും വെറുപ്പും കൊണ്ടുനടക്കുന്നതിനെ രാഷ്ട്രീയപ്രവർത്തനം എന്നു പറയാൻ പറ്റുമോ? അക്രമരാഷ്ട്രീയം രാഷ്ട്രീയമാണോ? ഇതും അക്രമമല്ലേ? ഹിംസയല്ലേ?
നമ്മൾ ഓർത്തിരിക്കണം: വാളുകൊണ്ടുള്ള വെട്ടിന്റെ മുറിവ് ഉണക്കാം; വാക്കുകൊണ്ടുള്ള വെട്ടിന്റെ മുറിവ് ഉണങ്ങുകയില്ല.
Content Highlights: In a deeply unsettling development that has left the cultural conscience of Kerala hanging its head in absolute shame, the tragic demise of National Award-winning actor Salim Kumar has been hit by toxic cyber bullying. While millions are mourning the loss of the versatile maestro, a ruthless section of social media users has launched a vile smear campaign and abusive trolling against the late actor, purely driven by political animosity.