ടാറ്റ സൺസിന്റെ മൂല്യം 12.5 ലക്ഷം കോടി; വരുന്നത് വിപണിയുടെ ഗതിമാറ്റുന്ന ഐ.പി.ഒ.

#Money Desk
പ്രതീകാത്മക ചിത്രം | Photo: Reuters
പ്രതീകാത്മക ചിത്രം | Photo: Reuters

വിപണി കാത്തിരിക്കുന്നത് മെഗാ ഐ.പി.ഒ. സ്വകാര്യ കമ്പനിയായി തുടരാൻ നടത്തിയ നീക്കം ആർ.ബി.ഐ. തടഞ്ഞതോടെ ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസ് പൊതുവിപണിയിലേക്കെത്താൻ നിർബന്ധിതമായിരിക്കുകയാണ്. ഒമ്പത് മുതൽ പന്ത്രണ്ടര ലക്ഷം കോടി രൂപ വരെ മൂല്യം കണക്കാക്കുന്ന ഐ.പി.ഒ. വെറുമൊരു ഓഹരി വിൽപ്പനയല്ല, രാജ്യത്തെ കോർപറേറ്റ് ചരിത്രം തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറുമെന്നാണ് വിലയിരുത്തൽ. ആർ.ബി.ഐ. കർശന നിലപാടെടുത്തതോടെ ഐ.പി.ഒ.യുമായി ബന്ധപ്പെട്ട ചർച്ചകൾ വിപണിയിൽ സജീവമായിട്ടുണ്ട്.

ടാറ്റ സൺസിന്റെ യഥാർഥ ആസ്തിമൂല്യവും ഐ.പി.ഒ.യിൽ പ്രതീക്ഷിക്കുന്ന മൂല്യവും തമ്മിൽ അന്തരമുണ്ട്. ടാറ്റ സൺസിന്റെ പോർട്ട്‌ഫോളിയോ പരിശോധിച്ചാൽ ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഓഹരിമൂല്യം 12 ലക്ഷം കോടി രൂപയും ലിസ്റ്റ് ചെയ്യാത്ത ബിസിനസ്സുകളുടേത് നാല് ലക്ഷം കോടി രൂപയുമാണ്. എന്നാൽ ഈ 16 ലക്ഷം കോടി രൂപ ഐ.പി.ഒ.യിൽ പ്രതിഫലിക്കില്ല. പണലഭ്യതയുടെ കുറവ്, നികുതിയിനത്തിലെ ആദായനഷ്ടം തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഹോൾഡിങ് കമ്പനിക്ക് വിപണിയിൽ ലഭിക്കുന്ന കിഴിവുകൾ ഇവിടെയും ബാധകമാകും.

മൂല്യം/

വിശദാംശം

ഡിസ്കൗണ്ട്

നിരക്ക്

ആകെ ആസ്തി മൂല്യം

₹15 - 16

ലക്ഷം കോടി

-

ലിസ്റ്റഡ് പോർട്ട്‌ഫോളിയോ

മൂല്യം

₹12 ലക്ഷം

കോടി

41% - 45%

അൺലിസ്റ്റഡ് ആസ്തികളുടെ

മൂല്യം

₹4 ലക്ഷം

കോടി

15%

പ്രതീക്ഷിക്കുന്ന

ഐപിഒ മൂല്യം

₹9 - 12.5

ലക്ഷംകോടി

അധികമായി 10-15%

(IPO Discount)

അൺലിസ്റ്റഡ് പോർട്ട്ഫോളിയോയിൽനിന്ന് ലഭിക്കുന്ന ലാഭവീതം ഗ്രൂപ്പിലെ നഷ്ടത്തിലുള്ള മറ്റ് ബിസിനസ്സുകളെ (ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം) താങ്ങിനിർത്താൻ ഉപയോഗിക്കുന്നു എന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. ബജാജ് ഹോൾഡിങ്സ്, ഗോദ്റെജ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികൾ 30-60% ഡിസ്‌കൗണ്ടിൽ വ്യാപാരം ചെയ്യുന്നത് ടാറ്റാ സൺസിനും സൂചനയാണ്. ന്യൂനപക്ഷ ഓഹരി ഉടമകൾക്ക് കമ്പനിയുടെ പണമൊഴുക്കിന്മേൽ നിയന്ത്രണമില്ലാത്തതും മൂല്യനിർണയത്തെ സ്വാധീനിക്കുന്നു. ഇത്തരം സങ്കീർണമായ ചർച്ചകൾക്കിടെയാണ് ആർബിഐയുടെ നീക്കം ശ്രദ്ധേയമാകുന്നത്.

എസ്പി ഗ്രൂപ്പിന് നേട്ടം

ടാറ്റാ സൺസിലെ ലിസ്റ്റിങ് നടപടികൾ ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. നിലവിൽ ടാറ്റാ സൺസിന്റെ 18.37% ഓഹരി വിഹിതം എസ്പി ഗ്രൂപ്പിന്റെ കൈവശമാണ്. എസ്പി ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികൾക്ക് 2.3 ലക്ഷം കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് വിപണി വിലയിരുത്തൽ. കടബാധ്യത നേരിടുന്ന എസ്പി ഗ്രൂപ്പിന് ഐപിഒ വഴി ലഭിക്കുന്ന കൃത്യമായ മൂല്യം വലിയ സാമ്പത്തിക ആശ്വാസമാകും.

ആർബിഐ നിലപാട്

ടാറ്റാ സൺസ് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറണം എന്ന കാര്യത്തിൽ കർശന നിലപാടാണ് ആർബിഐ സ്വീകരിച്ചത്.

  • ബാങ്കിതര ധനകാര്യ സ്ഥാപനം എന്ന നിലയിലുള്ള ലൈസൻസ് തിരികെ നൽകി ലിസ്റ്റിങ്ങിൽനിന്ന് ഒഴിവാകാൻ ടാറ്റാ സൺസ് ശ്രമിച്ചുവെങ്കിലും ആർബിഐ അത് നിരസിച്ചു.
  • പ്രൈവറ്റ് കമ്പനിയായി തുടരാനുള്ള സാധ്യതകൾ അടഞ്ഞതോടെ, നിശ്ചിത സമയപരിധിക്കുള്ളിൽ ഐപിഒയുമായി മുന്നോട്ടുപോകുകയല്ലാതെ ഗ്രൂപ്പിന് മുന്നിൽ മറ്റ് വഴികളില്ല. ലിസ്റ്റിങ്ങിലൂടെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ പൊതുനിരീക്ഷണത്തിന് വിധേയമാകും.

ടാറ്റാ സൺസിന്റെ ഐപിഒ ഓഹരി വിപണിയിൽ വന്മറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിൽനിന്ന് പൊതു സംവിധാനത്തിലേക്കുള്ള മാറ്റം ടാറ്റ ഗ്രൂപ്പിന്റെ തീരുമാനങ്ങളെ എപ്രകാരം സ്വാധീനിക്കുമെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

Content Highlights: Tata Sons is forced to launch a mega IPO following strict RBI directives., The estimated market valuation of Tata Sons is between Rs 9 lakh to 12.5 lakh crore., Shapoorji Pallonji (SP) Group stands to gain significantly with its 18.37% stake valued around Rs 2.3 lakh crore., The transition from a private company to a publicly listed entity will increase financial transparency.