ബാങ്കുകളിലെ കെ.വൈ.സി: പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി, വിശദമായി അറിയാം

Photo: Gettyimages
Photo: Gettyimages

ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായ കൈ.വൈ.സി നടപടിക്രമങ്ങള്‍ ലളിതവും കാര്യക്ഷമമാക്കാന്‍ റിസര്‍വ് ബാങ്ക്. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നവംബര്‍ ആറ് മുതല്‍ പ്രാബല്യത്തിലായി. 

നിലവില്‍ കൈ.വൈ.സി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ട് ഉണ്ടെങ്കില്‍ മറ്റൊരു അക്കൗണ്ട് തുറക്കുന്നതിനോ അതേ ബാങ്കില്‍ മറ്റൊരു സേവനം പ്രയോജനപ്പെടുത്തുന്നതിനോ വീണ്ടും കൈ.വൈ.സി നല്‍കേണ്ടതില്ല എന്നതാണ് അതില്‍ പ്രധാനം. വ്യക്തിയുടെ വിവരങ്ങള്‍ ഒരിക്കല്‍ സ്ഥീരീകരിച്ചിതിനാലാണിത്. 

ഉയര്‍ന്ന റിസ്‌ക് ഉള്ള അക്കൗണ്ടുകളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് മറ്റൊന്ന്. പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് നിരീക്ഷണം ബാധകമാകും. ഉയര്‍ന്ന ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടുകള്‍, ധനകാര്യ സ്ഥാപനങ്ങളുടെ ഉള്‍പ്പടെയുള്ള ബിസിനസ് അക്കൗണ്ടുകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്. 

കൈ.വൈ.സി വിവരങ്ങള്‍ യഥാസമയം പുതുക്കുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. അതിനായി നിലവിലെ രീതികള്‍ തുടരും. 

കേന്ദ്രീകൃത സംവിധാനം വഴിയാണ് കൈ.വൈ.സി രേഖകള്‍ സൂക്ഷിക്കേണ്ടത്. അതിനായി സെന്‍ട്രല്‍ കെവൈസി റെക്കോഡ്‌സ് രജിസ്ട്രി(സികെവൈസിആര്‍)യിലാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്.  അതിലൂടെ തന്നെയാണ് പുതുക്കല്‍ പ്രകൃയയും നടക്കേണ്ടത്.

തനത് ഐ.ഡി വഴിയാണ് കൈ.വൈ.സി രേഖകള്‍ പരിശോധിക്കാന്‍ കഴിയുക. അതുകൊണ്ടുതന്നെ മാറ്റംവരാത്തിടത്തോളം കായളവിലോ മറ്റ് വെരിഫിക്കേഷന്‍ ആവശ്യമില്ലെങ്കിലോ ഈ രേഖകള്‍ വീണ്ടും നല്‍കേണ്ടതില്ല. 

Content Highlights: Reserve Bank of India simplifies KYC norms for banks and financial institutions.