ഭപാഠം 184|ഭവന വായ്പാ പലിശ 'സീറോ': ബദല്‍ നിക്ഷേപത്തിലൂടെ അധിക നേട്ടവും

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

വന വായ്പാ പലിശ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തിയപ്പോഴാണ് സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്യുന്ന സുബിന്‍ വീടുവെയ്ക്കാന്‍ തീരുമാനിച്ചത്. വീട്ടു വാടകയിനത്തില്‍ നല്‍കുന്ന തുകയോടൊപ്പം കുറച്ചുകൂടി ചേര്‍ത്താല്‍ പ്രതിമാസ അടവ് സാധ്യമാകുമെന്ന് അറിഞ്ഞപ്പോള്‍ മറിച്ചൊന്നും ചിന്തിച്ചില്ല.

നേരത്തെ വാങ്ങിയിട്ടിരുന്ന പ്ലോട്ടിന് അനുയോജ്യമായ പ്ലാന്‍ തയ്യാറാക്കി ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചു. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉള്ളതിനാല്‍ വായ്പ ലഭിക്കാന്‍ താമസമുണ്ടായില്ല. പ്രമുഖ പൊതുമേഖല ബാങ്കില്‍നിന്ന് ഏഴു ശതമാനം പലിശയ്ക്ക് 25 വര്‍ഷ കാലയളവില്‍ 40 ലക്ഷം രൂപയാണ് ലോണ്‍ തരപ്പെടുത്തിയത്. പ്രതിമാസം 28,271 രൂപയാണ് തിരിച്ചടയ്‌ക്കേണ്ടത്. ഉയര്‍ന്ന ആദായ നികുതി സ്ലാബിലായതിനാല്‍ ഇളവിനത്തില്‍ ഓരോ വര്‍ഷവും 60,000 രൂപ ലാഭിക്കാനും സുബിനായി. ഭവന വായ്പയുടെ രണ്ടു ലക്ഷം രൂപവരെയുള്ള പലിശയ്ക്കുള്ള നികുതിയിളവാണ് അദ്ദേഹം പ്രയോജനപ്പെടുത്തയത്. അതായത് ഒരു മാസം 5,000 രൂപയാണ് ഇതിലൂടെ ലഭിച്ചത്. 

ബാധ്യത കൂടുന്നു
വായ്പയെടുത്ത് ആറുമാസം പിന്നിടുംമുമ്പെ പലിശ ഉയരാന്‍ തുടങ്ങി. അഞ്ച് മാസത്തിനിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 1.90 ശതമാനമാണ് കൂട്ടിയത്. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടര്‍ന്നാല്‍ അടുത്ത തവണയും നിരക്ക് വര്‍ധിപ്പിക്കുമെന്നുതന്നെയാണ് സൂചന. ഓരോ തവണ റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിക്കുമ്പോഴും അതിന് ആനുപാതികമായി ബാങ്കുകള്‍ പലിശ നിരക്കും കൂട്ടുന്നുണ്ട്. ഘട്ടംഘട്ടമായി ഇതിനകം രണ്ടുശതമാനംവരെ പലിശ ഉയര്‍ത്തിയ ബാങ്കുകളുണ്ട്. 

സുബിന്‍ ഏഴു ശതമാനത്തിലെടുത്ത വായ്പയുടെ പലിശ ഇപ്പോള്‍ 8.25ശതമാനമായിരിക്കുന്നു. വൈകാതെ പത്തുശതമാനത്തലേയ്ക്ക് വായ്പ പലിശ ഉയരുമെന്നാണ് വിപണിയില്‍നിന്ന് ലഭിക്കുന്ന സൂചന. അതായത് 1.50ശതമാനത്തിലേറെ പലിശ കൂടുമെന്ന് ചരുക്കം.  

പലിശ മാത്രം 54.61 ലക്ഷം
കുറഞ്ഞ പലിശ നേട്ടമാക്കി ആദായ നികുതി ഇളവുനേടി ഭവനം പണിയാനിറങ്ങിയ സുബിന്‍ വായ്പയുടെ മൊത്തം ബാധ്യത കണക്കുകൂട്ടിയത് ഇപ്പോഴാണ്. പലിശ വര്‍ധന പ്രകാരം പ്രതിമാസ തിരിച്ചടവ് തുക 28,271 രൂപയില്‍നിന്ന് 31,538 രൂപയായിരിക്കുന്നു. ഇതുപ്രകാരം മുതലും പലിശയും കൂടി അദ്ദേഹം തിരിച്ചടയ്‌ക്കേണ്ടിവരിക 94.61 ലക്ഷം(94,61,403) രൂപയാണ്. ഭവനം സ്വന്തമാക്കാനെടുത്ത 40 ലക്ഷം രൂപയുടെ വായ്പയ്ക്ക് പലിശയായി മാത്രം നല്‍കേണ്ടിവരിക 54.61 ലക്ഷം. 

പലിശയിനത്തിലെ ബാധ്യത കുറയ്ക്കാന്‍ ഇഎംഐയോടൊപ്പം 5,000 രൂപ കൂട്ടിയടച്ചാലോയെന്ന് ആലോചിച്ചത് അങ്ങനെയാണ്. ആദായ നികുതിയിളവിലൂടെ ലഭിക്കുന്ന തുക ഇതിനായി പ്രയോജനപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇപ്രകാരം, ഇഎംഐയോടൊപ്പം 5,000 രൂപ കൂടി ചേര്‍ത്ത് ബാങ്കിലടച്ചാല്‍ എട്ടുവര്‍ഷം മുമ്പേ വായ്പ അടച്ചുതീര്‍ക്കാം. അതോടൊപ്പം പലിശയനത്തില്‍ 20 ലക്ഷം രൂപ ലാഭിക്കുകയുംചെയ്യാം. കൂടുതലായി അടയ്ക്കുന്ന 5,000 രൂപ നേരിട്ട് മുതലില്‍നിന്ന് കിഴിവ് ചെയ്യുന്നതിനാലാണ് ഈ നേട്ടം അദ്ദേഹത്തിന് ലഭിക്കുന്നത്. ഇതുപ്രകാരം മൊത്തം തിരിച്ചടവ് തുക 74.49 ലക്ഷമായി കുറയും. മൊത്തം പലിശ ബാധ്യത 34.49 ലക്ഷവുമാകും. 

പ്രതിമാസം അധികമായി നീക്കിവെയ്ക്കുന്ന 5,000 രൂപകൊണ്ട് മറ്റ് നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ പലിശ ബാധ്യത പൂര്‍ണമായും ഒഴിവാക്കാമെന്നുമാത്രമല്ല, അധിക നേട്ടം സ്വന്തമാക്കുകയുംചെയ്യാം. 

'സീറോ' പലിശ
ഒരു രൂപ പോലും പലിശ ബാധ്യതയില്ലാതെ വായ്പ നേട്ടമാക്കാനുള്ള സാധ്യതയാണ് ഇനി വിശദീകരിക്കുന്നത്. പ്രതിമാസ തിരിച്ചടവ് തുകയോടൊപ്പം കൂട്ടിയടയ്ക്കുന്ന 5,000 രൂപകൊണ്ട് ബദല്‍ നിക്ഷേപം നടത്താം. വായ്പാ തിരിച്ചടവിന് ബദലായി ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ എസ്‌ഐപി തുടങ്ങുകയാണ് ചെയ്യേണ്ടത്. 

പ്രതിമാസം 5000 രൂപ 25 വര്‍ഷ കാലയളവില്‍ എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ 94.88 ലക്ഷം രൂപ സമാഹരിക്കാന്‍ കഴിയും. ദീര്‍ഘകാലളവിലെ നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന ആദായമാണ് ഈ മാജിക്കിന് പിന്നില്‍. ഓഹരി അധിഷ്ഠിത പദ്ധതികളിലെ നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന ചുരുങ്ങിയ വാര്‍ഷിക(സിഎജിആര്‍) ആദായമായ 12ശതമാനമാണ് ഇവിടെ കണക്കാക്കിയിട്ടുള്ളത്. 15ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 1.64 കോടി രൂപയായി നിക്ഷേപം വളര്‍ന്നിട്ടുണ്ടാകും. ഈ തുക സമാഹരിക്കാന്‍ മൊത്തം നിക്ഷേപിച്ചിട്ടുള്ളത് 15 ലക്ഷം രൂപയാണെന്നും അറിയുക. 

Projected SIP returns for various time durations. [ @15% ]
Duration SIP Amount (₹)     Future Value (₹)
25 years 5000  1.6 Crores*
5 years    5000 4.5 Lakhs
10 years  5000 13.9 Lakhs
15 years 5000  33.8 Lakhs
20 years 5000 75.8 Lakhs
22 years 5000 1 Crores
* Expected Amount : Rs. 16420369 (1.6 Crores)

റിട്ടേണ്‍ 12 ശതമാനമോ?
ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തില്‍നിന്ന് 12 ശതമാനം ആദായം ലഭിക്കുമോയെന്ന് സംശയിക്കുന്നവരുണ്ടാകാം. ഇത് അസാധ്യമല്ലെന്നാണ് ഇതുവരെയുള്ള ചരിത്രം പറയുന്നത്. മികച്ച ഫണ്ടുകള്‍ ഈകാലയളവില്‍ 15-20ശതമാനം ആദായം നല്‍കിയിട്ടുണ്ട്.

25 വര്‍ഷത്തെ പ്രകടന ചരിത്രം പരിശോധിച്ചാല്‍, ഫ്‌ളക്‌സി ക്യാപ് ഫണ്ട് വിഭാഗത്തില്‍ ഒരു ഫണ്ട് ഒഴികെയുള്ളവ 14.50 ശതമാനത്തിനും 20ശതമാനത്തിനും ഇടയില്‍ റിട്ടേണ്‍ നല്‍കിയതായി കാണാം. ലാര്‍ജ് ക്യാപ് വിഭാഗത്തിലെ ഫണ്ടുകളും സമാനമായ നേട്ടം നിക്ഷേപകന് സമ്മാനിച്ചു. ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് വിഭാഗത്തില്‍ എല്ലാ ഫണ്ടുകളും 12ശതമാനത്തിന് മുകളില്‍ റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. ഈ വിഭാഗം ഫണ്ടിലെ ഉയര്‍ന്ന ആദായം 17.99ശതമാനമാണ്. അതായത് ഏറ്റവും പഴക്കമുള്ള ഫണ്ടുകളിലേറെയും 25 വര്‍ഷ കാലയളവില്‍ ശരാശരി 15ശതമാനം ആദായം നിക്ഷേപകന് ഇതിനകം നല്‍കിക്കഴിഞ്ഞു. വിപണിയില്‍ തിരുത്തലുണ്ടായ സമയത്താണ് ഈ നേട്ടമെന്നും മനസിലാക്കണം. 

ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ്
25 വര്‍ഷ കാലയളവിലെ നിക്ഷേപത്തിനായി രണ്ട് കാറ്റഗറികളിലെ ഫണ്ടുകളാണ് നിര്‍ദേശിക്കുന്നത്. ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ്, ഫ്‌ളക്‌സി ക്യാപ്. ദീര്‍ഘകാലയളവിലെ എസ്‌ഐപി റിട്ടേണ്‍ പരിശോധിച്ച് ഈ കാറ്റഗറികളിലെ മികച്ച ഫണ്ടുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. 

എപ്പോഴും പറയാറുള്ളതുപോലെ, ഫണ്ടുകളുടെ പ്രകടനം ഓരോ വര്‍ഷവും വിലയിരുത്തണം. കാറ്റഗറിയിലെ ശരാശരി നേട്ടം, ഒരേ കാറ്റഗറിയിലെ മറ്റ് ഫണ്ടുകളുടെ പ്രകടനം എന്നിവ താരതമ്യം ചെയ്തുവേണം മുന്നോട്ടു പോകാന്‍. അതോടൊപ്പം ശരിയായ എക്‌സിറ്റ് പ്ലാനുമുണ്ടെങ്കില്‍ 15-20 ശതമാനമെങ്കിലും ആദായം അനായാസം നേടാനാകും. 

Queries,
antonycdavis@gmail.com

Content Highlights: Home Loan Interest '0' : Gain through alternative investment