നാറ്റ്പാക് പരിശോധന തുടങ്ങി

മുണ്ടുപറമ്പ് ബൈപ്പാസ് ജങ്ഷനിലെ ഗതാഗതക്കുരുക്ക്

മലപ്പുറം : മുണ്ടുപറമ്പ് ബൈപ്പാസ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധനയും ഗതാഗതപഠനവും തുടങ്ങി. നഗരസഭയിൽച്ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരം ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ ശാസ്ത്രീയമായി പഠിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധന തുടങ്ങിയത്.

മുണ്ടുപറമ്പ് ബൈപ്പാസ് ജങ്ഷനിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന ഗതാഗതതടസ്സങ്ങളുടെ പ്രധാന കാരണങ്ങൾ, വാഹനങ്ങളുടെ തിരക്ക്, ഗതാഗത സംവിധാനത്തിലെ നിലവിലുള്ള അപാകതകൾ, ജങ്ഷന്റെ ഘടന, വാഹനങ്ങളുടെ സഞ്ചാരക്രമം തുടങ്ങിയ ഘടകങ്ങൾ വിശദമായി പരിശോധിച്ചശേഷമായിരിക്കും നാറ്റ്പാക് റിപ്പോർട്ട് തയ്യാറാക്കുക. നിലവിലെ ഗതാഗതസാഹചര്യം വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ വാഹനത്തിരക്കും പരിഗണിച്ച് പ്രായോഗികവും ശാശ്വതവുമായ പരിഹാരമാർഗങ്ങൾ നിർദേശിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യം. നഗരസഭാധ്യക്ഷ അഡ്വ. വി. റിനിഷ, ഉപാധ്യക്ഷൻ ജിതേഷ് ജി. അനിൽ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ, സ്ഥിരംസമിതി അധ്യക്ഷരായ പരി അബ്ദുൽമജീദ്, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗൺസിലർമാരായ തഹ്സിന ശകാഫ്, ബാലൻ, നാറ്റ്പാക് ഉദ്യോഗസ്ഥരായ ബി. സുബിൻ, ഡോ. ഗൗതം സാരംഗ്, പി.പി. ഷിജിത്ത്, നഗരസഭ എ.ഇ. ഇൻചാർജ് പ്രജിത തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വംനൽകി.