വെളിയങ്കോട് ‘സദ്ഗമയ’ പദ്ധതിക്ക്‌ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം

എരമംഗലം : ഭിന്നശേഷി കുട്ടികൾക്ക് ആശയും പ്രതീക്ഷയുമായ വെളിയങ്കോട് പഞ്ചായത്ത് ‘സദ്ഗമയ’ പദ്ധതിയുടെ പ്രതിസന്ധി നീങ്ങുന്നു. 2026 ഏപ്രിൽമുതൽ സെപ്റ്റംബർവരെ നൂതനപദ്ധതിയായ 'സദ്ഗമയ'യ്ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം. ‘സദ്ഗമയ’ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് തുടരുന്ന നൂതനപദ്ധതിയായതിനാൽ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ അംഗീകരികാരം ലഭിക്കണം.

2025 സെപ്റ്റംബർ മുതൽ കോഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുകയും പദ്ധതി തുടർന്നുപോകുന്നത് പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. പുതിയ പഞ്ചായത്ത്‌ ഭരണസമിതി പദ്ധതിക്കായി 15 ലക്ഷം രൂപ വകയിരുത്തുകയും സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ച്‌ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്യുകയായിരുന്നു. ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതിനാൽ പദ്ധതി താത്കാലികമായി തുടരാനാകും. 2026 ഏപ്രിൽമുതൽ സെപ്റ്റംബർവരെ മുടങ്ങിയ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക തീർക്കാനുമാകും.

എന്നാൽ 2025 സെപ്റ്റംബർമുതൽ മാർച്ച്‌വരെയുള്ള ആറുമാസത്തെ ശമ്പളം ലഭിക്കണമെങ്കിൽ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കണം. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതിനാൽ ‘സദ്ഗമയ’ പദ്ധതി തുടരമെങ്കിലും സെപ്റ്റംബർ അവസാനിക്കുന്നതോടെ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമാണ് പദ്ധതി തടസ്സമില്ലാതെ തുടരാനാകുക.

‘സദ്ഗമയ’ പദ്ധതി തുടരുന്നുണ്ടോയെന്ന് ഇതിനോടകം വെളിയങ്കോട് പഞ്ചായത്തിനോട് സംസ്ഥാന കോഡിനേഷൻ കമ്മിറ്റി ചോദിക്കുകയും പദ്ധതി തുടരുന്നതായി പഞ്ചായത്ത്‌ മറുപടിനൽകുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുന്നതോടെ പദ്ധതിയുടെ പൂർണ തടസ്സങ്ങൾ നീങ്ങുന്നതോടെ സദ്ഗമയ പദ്ധതിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിഞ്ഞവർഷങ്ങളിലെ നിയമനപ്രക്രിയ സംബന്ധിച്ച്‌ ഓഡിറ്റ് വിഭാഗം ഉന്നയിച്ച ന്യൂനതകൾകൂടി പരിഹരിച്ച്‌ എത്രയുംവേഗം പദ്ധതി പുനരാരംഭിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ബബിത നൗഫൽ പറഞ്ഞു.