60 വർഷം മുൻപും 'പാറ്റാസമരം' !

#ഹിരണ്‍ എസ്. കുമാര്‍

‘അങ്ങനെയിരിക്കുമ്പോഴാണ്, അവരാ കറുത്ത ജീവികൾ പറന്നുവരുന്നത് കണ്ടു. കൂറകൾ. അവ ആയിരക്കണക്കിനുണ്ടായിരുന്നു. കൂറകൾ ജാഥ നയിക്കുന്നു. അവർക്കു ചിറകുമുണ്ട്. സ്വപ്നത്തിൽ മാത്രമേ അതു സംഭവിക്കുകയുള്ളൂ.'
 

1966 ഒക്ടോബർ 30-ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഇ. ഹരികുമാറിന്റെ 'കൂറകൾ' എന്ന കഥയിലെ വരികളാണിത്. 
കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ മകനായ ഹരികുമാറിന്റെ കഥ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. ഗൃഹസ്ഥയായ സ്ത്രീയുടെ മാനസികസംഘർഷമാണ് കഥയുടെ ഇതിവൃത്തം.
അടുക്കളയിൽ പെരുകിക്കൂടിയ കൂറകൾ അവരുടെ ഉറക്കം കെടുത്തുന്നു. പിന്നീട് കൊൽക്കത്തയുടെ തെരുവുകളിൽ ഉറക്കെ മുദ്രാവാക്യങ്ങൾ വിളിച്ച് ജാഥ നയിക്കുന്നവരെ കണ്ടപ്പോൾ അവർ തന്റെ അടുക്കളയിലെ കൂറകളെ ഓർക്കുന്നു.
2026-ൽ രാജ്യതലസ്ഥാനത്തിലുൾപ്പെടെ പ്രധാന തെരുവുകൾ കീഴടക്കി തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുത്തതും പാറ്റക്കൂട്ടമാണെന്ന്, കഥ പരാമർശിച്ചുകൊണ്ട് വായനക്കാർ ചൂണ്ടിക്കാണിക്കുന്നു.


പാറ്റകൾ വേറൊരുരൂപത്തിൽ നാളെയും വരും
സി. രാധാകൃഷ്ണൻ

[object Object]

'ഒരു സ്ത്രീയുടെ മനസ്സിന്റെ അസ്വാസ്ഥ്യങ്ങളാണ് ഹരികുമാറിന്റെ കഥയിൽ കൂറകളായി നിറയുന്നത്. അവരുടെ അനേകായിരം നൊമ്പരങ്ങളാണ് പാറ്റകളായി മാറുന്നത്. പാറ്റകൾ വേറെ രൂപത്തിൽ നാളെയും വന്നുകൊണ്ടിരിക്കും. കൂറകളെക്കുറിച്ച് എന്തുകൊണ്ട് ഒരു കവിത ഉണ്ടായില്ല എന്ന് ഒരിക്കൽ ഇടശ്ശേരിയോടു ചോദിച്ചു. 'എന്റെ കഥയില്ലായ്മകൊണ്ട്' എന്നായിരുന്നു മറുപടി!'
 

എസ്.ശാരദക്കുട്ടി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്

'കൂറകൾ കൂറകൾ കൂറകൾ .... കൂറകൾപറന്നിറങ്ങി ഒരു തെരുവിനെയെന്നല്ല , നാടിനെയും അധികാരികളെയും ആകെ സംഭ്രമത്തിലാക്കിയപ്പോൾ കൃത്യം 60 വർഷം മുൻപ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന ഈ കഥയിലെ സാധാരണ വീട്ടമ്മയുടെ സ്വപ്നം വീണ്ടും വായിച്ചു നോക്കി. സ്വപ്നത്തിൽ മാത്രമല്ല കൂറകൾ സംഭവിക്കുക എന്ന് കാലം തെളിയിച്ചു.

''അങ്ങനെയിരിക്കുമ്പോൾ, അവൾ കറുത്ത ജീവികൾ പറന്നു വരുന്നതു കണ്ടു. കൂറകൾ. അവ ആയിരക്കണക്കിനുണ്ടായിരുന്നു. കൂറകൾ ഒരു ജാഥ നയിക്കുന്നു. അവൾക്കു ചിരി വന്നു. സ്വപ്നത്തിൽ മാത്രമേ അതു സംഭവിക്കുകയുള്ളു. പക്ഷേ, കൂറകൾ അതുതന്നെയായിരുന്നു ചെയ്തിരുന്നത്. ജാഥ തെരുവിൽ തടിച്ചു കൂടി. അവ ഉറക്കെ മുദ്രാവാക്യങ്ങൾ അട്ടഹസിക്കുകയും, മേലോട്ടും താഴോട്ടും ക്ഷോഭിച്ചു പറക്കുകയും ചെയ്തു. ചില കൂറകൾ ഉയർത്തിപ്പിടിച്ച ബാനറുകൾ കണ്ടപ്പോഴാണ് അവൾക്കു കൂടുതൽ ആശ്ചര്യം തോന്നിയത്.. എനിക്കു ഭ്രാന്തു പിടിക്കും,' അവൾ വിചാരിച്ചു. ജാഥ കൂടുതൽ പ്രക്ഷുബ്ധമായി. ചില കൂറകൾ വിമാനാക്രമണം പോലെ അവളുടെ നേർക്കു പറന്നു വന്നു. അവൾ ഒരു നിലവിളിയോടെ ഉണർന്നു.'

ഇ ഹരികുമാർ എഴുതി 1966 October 30 നുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥയാണ് കൂറകൾ.'

Content Highlights: Revisiting E. Harikumar's 1966 short story 'Koorakalkal' published in Mathrubhumi Weekly., The story depicts a housewife's anxiety through the metaphor of cockroaches., Readers are drawing parallels between the story's imagery and the 2026 street protests., Literary figures discuss the timeless nature of the story's social commentary., The narrative explores the intersection of personal psychological struggle and public agitation.