നിഖിലേഷ് മേനോന്‍ എഴുതുന്ന നോവല്‍ | 'ഹനനം' ആരംഭിക്കുന്നു

Fiction is the lie through which we tell thet ruth.
-Albert Camus
അകാലത്തില്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക്... അവരുടെ അമ്മമാര്‍ക്ക് ...
പ്രാരംഭം
വെളിച്ചത്തിലേക്കാണ് കണ്ണുതുറന്നത്. മുകളില്‍ തൂങ്ങിയാടിയിരുന്ന മഞ്ഞ ബള്‍ബിന്റെ നിഴല്‍, എന്നെ നിശ്ശബ്ദമായി പരിഹസിക്കുന്നതായി തോന്നി. ശിരസ്സാകെ പിളരുന്നപോലെ. ഏതോ ദുഷിച്ച സ്വപ്നത്തിന്റെ പുകമറയ്ക്കുള്ളിലെന്ന മട്ടില്‍ എന്റെ ബോധം മങ്ങിയിരിക്കുന്നു. കാലുകള്‍ അനക്കുവാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. അദൃശ്യമായ ചങ്ങലകളാല്‍ അവ ബന്ധിതമാണ്. വെള്ള ഭിത്തികളും ഫോര്‍മാലിന്റെയോ പേരജ്ഞമായ മറ്റേതോ അണുനാശിനിയുടെതോ ഗന്ധം കൈയടക്കിയിരുന്നതുമായ വിസ്താരം കുറഞ്ഞ ഈ ആശുപത്രിമുറിയില്‍ ഞാന്‍ എങ്ങനെയാണ് എത്തപ്പെട്ടത്? പോയ മണിക്കൂറുകളിലെ സംഭവങ്ങള്‍ ഓര്‍മ്മിക്കുവാന്‍ ശ്രമിച്ചു. കഴിയുന്നില്ല. മനസ്സ് തികച്ചും ശൂന്യം. തൊഴില്‍രഹിതരും അഭ്യസ്തവിദ്യരും തിങ്ങിപ്പാര്‍ക്കുന്ന ഏതോ വികസ്വരരാജ്യത്തിന്റെ ഖജനാവുപോലെ!
മുറിയിലേക്കു കടന്നുവരുന്ന കാല്‍പ്പെരുമാറ്റം ഇപ്പോള്‍ എനിക്കു കേള്‍ക്കാം, ഏറക്കുറെ വ്യക്തമായിത്തന്നെ. എന്റെ വിരലുകളെ സ്പര്‍ശിക്കുന്ന കൈകള്‍ 'വിക്ടോറിയ ഹോസ്പിറ്റല്‍' എന്ന് ആലേഖനം ചെയ്ത ഏപ്രണ്‍ ധരിച്ച, ച 95 മാസ്‌ക്കിനുള്ളില്‍ തന്റെ മുഖഭാവാദികളെ തന്ത്രപൂര്‍വ്വം ഒളിപ്പിച്ചുവെച്ച, എന്നാല്‍ സ്വന്തം ബുദ്ധികൂര്‍മ്മതയിലും കൗശലപരതയിലും അളവില്‍ക്കവിഞ്ഞ ആത്മവിശ്വാസവും അതില്‍നിന്നുടലെടുത്ത മിഥ്യാബോധവും കൈമുതലായുള്ള ആന്‍മരിയ എന്നോ മറ്റോ പേരുള്ള നേഴ്‌സിന്റെയാണെന്നും, ഞാന്‍ ഈ നിമിഷം പ്രസ്തുത ആതുരാലയത്തിന്റെ 'സ്റ്റെപ് ഡൗണ്‍ ഐ.സി.യു' കിടക്കകളില്‍ ഒന്നിന്റെ താത്കാലിക ഉടമയാണെന്നും, നാലാം മണിക്കൂറില്‍ എനിക്ക് നല്‍കുവാനുള്ള 'സെറിനൈസ്' എന്ന ഇഞ്ചക്ഷനുമായാണ് അവര്‍ എന്റെ അടുക്കലേക്ക് എത്തിയിരിക്കുന്നതെന്നും, കഴുത്തിനു കുറുകേ മാലയെന്ന മട്ടില്‍ ധരിച്ചിരുന്ന ബ്ലൂ ടൂത് ഹെഡ് സെറ്റിലൂടെ സമാന്തരമായി അവര്‍ ഏര്‍പ്പെട്ടിരുന്ന സംഭാഷണത്തിന് കാതുകൂര്‍പ്പിച്ചതില്‍നിന്നും എനിക്കു ബോദ്ധ്യമായി. ഭൂതകാലത്തിന്റെ ഭാരം പേറിയ തലച്ചോറിനാല്‍ ദുര്‍ബ്ബലനാക്കപ്പെട്ടവനും, സ്വാശ്രയത്വം കൈമോശംവന്ന ശരീരത്തിന്റെ ഉടമസ്ഥാവകാശം കൈമുതലായുള്ളവനുമാണ് തന്റെ മുന്നിലുള്ള രോഗിയെന്ന അറിവ് ജോലിക്കിടയിലും മൊബൈല്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിന് ആന്‍മരിയയ്ക്കു ധൈര്യം പകര്‍ന്നതായി തോന്നിച്ചു.
'അയാള്‍ അനങ്ങുന്നുണ്ട് ഇപ്പോള്‍,' ആന്‍മരിയയുടെ (പ്രതീക്ഷിച്ചതിലും മധുരതരമായ) ശബ്ദം കാതങ്ങള്‍ക്കകലെനിന്നും പ്രഭവിക്കുന്നതുപോലെ. വലംകൈയിലെ ഇഞ്ചക്ഷന്‍ ട്രേ കട്ടിലിന്റെ ഇടതുവശത്തേക്ക് ചരിച്ചുവെച്ചു കൊണ്ട്, ബ്ലൂ ടൂത് ഹെഡ്‌സെറ്റിനോട് സ്വരം താഴ്ത്തി അവള്‍ പരിഭവിച്ചു
'ഇല്ല, കാലുകള്‍ ചെറുതായി അനങ്ങിയതുപോലെ. G.C.S. ഇപ്പോഴും 7 മാത്രമാണ്. രോഗിക്ക് ബോധം വന്നിട്ടില്ല.'
മറവിയുടെയും ബോധനഷ്ടത്തിന്റെയും ആലസ്യത്തിലായിരുന്ന എനിക്ക് ഇത്തരത്തിലൊരു സന്ദര്‍ഭത്തില്‍ ഒരു ശരാശരി രോഗിക്ക് തോന്നുവാനിടയുള്ള മരണഭയമോ നിസ്സഹായതയോ വിഷാദമോ എന്തുകൊണ്ടോ അനുഭവപ്പെട്ടില്ല. പോയ മണിക്കൂറുകളില്‍ സംഭവിച്ചിരിക്കുവാനിടയുള്ള അത്യാഹിതത്തിന്റെ വ്യാപ്തിയെപ്പറ്റിയുള്ള ഊഹക്കണക്കുകളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു എന്റെ മനസ്സ് ഈ നേരമത്രയും. ഒരുപക്ഷേ ഈ ആശുപത്രിക്കിടക്കയില്‍ എത്തപ്പെടുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഏതോ കൊടിയ ദുരന്തത്തില്‍ അകപ്പെട്ടിരിക്കാം. അതില്‍നിന്ന് രക്ഷ നേടുവാനുള്ള ഉദ്യമത്തില്‍ ദയനീയമായി പരാജയപ്പെട്ട് ഈ ആശുപത്രിക്കട്ടിലിന്റെ അനിവാര്യതയെ പുല്‍കിയതാവാം. അതല്ലെങ്കില്‍, ഏതുനിമിഷവും ഞെട്ടിയുണരുവാന്‍ സാദ്ധ്യതയുള്ള സുഖനിദ്രയുടെ അവസാനപാദങ്ങളിലെപ്പോഴോ ഞാന്‍ കണ്ടേക്കാവുന്ന, ഉണര്‍ന്ന് മിനിട്ടുകള്‍ക്കകം മറവിയിലേക്കു പിന്തള്ളപ്പെട്ടുപോകുവാന്‍ വിധിക്കപ്പെട്ട ശുഭപര്യവസായിയായ ഒരു അശുഭസ്വപ്നത്തിന്റെ മങ്ങിയ ദൃശ്യങ്ങളാവാം ഇവയെല്ലാം. ഇനി അതുമല്ലെങ്കില്‍ ഏതോ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ പുതുതായി റിലീസ് ചെയ്ത, വിചിത്രമായ പേരുള്ള ഏതോ സ്പാനിഷ് ത്രില്ലര്‍ സിനിമയുടെ ആദ്യ സീക്വന്‍സ്സുകളില്‍ ഒന്നാവാം ഞാന്‍ ഈ കാണുന്നതൊക്കെയും. കഥയുടെ ആദ്യഭാഗത്തു വലിയ പ്രാധാന്യത്തോടെ കാട്ടുകയും എന്നാല്‍ അതിസമര്‍ത്ഥര്‍ എന്ന് സ്വയം കരുതുകയും പ്രേക്ഷകന്റെ രണ്ടു വരി ട്വീറ്റില്‍ തങ്ങളുടെ ജാതകം നിശ്ചയിക്കപ്പെടുവാന്‍ വിധിക്കപ്പെട്ടവരുമായ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കുത്സിതയിടപെടലുകളുടെ ഭാഗമായി അധികം വൈകാതെ വിസ്മൃതിയിലേക്ക് പൂണ്ടുപോകുവാന്‍ ഇടയുള്ളവരായ രണ്ടു ബിറ്റ് കഥാപാത്രങ്ങള്‍ മാത്രമാവാം ഞാനും എന്റെ മുന്നില്‍ ഇഞ്ചക്ഷന്‍ ട്രേയുമായി പ്രത്യക്ഷപ്പെട്ട് മൊബൈല്‍ സംഭാഷണത്തില്‍ വ്യാപൃതയായി നില്‍ക്കുന്ന സിസ്റ്റര്‍ ആന്‍മരിയയും.
'നാട്ടുകാരന്‍ തന്നെയാണെന്ന് തോന്നുന്നു. എറണാകുളത്തെ ഒരു ലോഡ്ജിന്റെ വിലാസമാണ് ഹോസ്പിറ്റല്‍ രജിസ്‌ട്രേഷന്‍ ഐ.ഡിയില്‍. ഇയാളുടെ പുരോഗതി ഓരോ മണിക്കൂറിലും അറിയിക്കുവാനാണ് പോലീസില്‍നിന്നുള്ള നിര്‍ദ്ദേശം.' ഉദാസീനത ഉപേക്ഷിക്കാതെ ആന്‍മരിയ ഫോണ്‍സംഭാഷണം തുടര്‍ന്നു. ആര്‍ക്കും ഏതുനിമിഷവും തട്ടിത്തെറുപ്പിക്കുവാന്‍ സാധിക്കുന്ന, സ്വപ്നങ്ങളുടെ മുഷിഞ്ഞ ഭാണ്ഡക്കെട്ടുകണക്കേ അവളുടെ മെലിഞ്ഞ വിരലുകളിലിരുന്നു മൊബൈല്‍ ഫോണ്‍ വിറച്ചു.
'ഇയാളുടെ ബോധം വന്നാലുടന്‍ അറിയിക്കെണമെന്നും ചോദ്യംചെയ്യുവാനായി പോലീസ് ഐ.സി.യുവില്‍ എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. നരഹത്യയാണ് ഇയാള്‍ക്കെതിരേയുള്ള ചാര്‍ജ്. മെട്രോസ്റ്റേഷന്‍ കൊലപാതകത്തില്‍ അവരുടെ പ്രധാന സസ്‌പെക്ട് ഇയാളാണ്.'
ആന്‍മരിയ ആരോടാണ് ഫോണില്‍ സംസാരിച്ചിരുന്നത് എന്ന് എനിക്കു ബോദ്ധ്യമായില്ലെങ്കിലും പുകമറയ്ക്കുള്ളില്‍ എന്നപോലെ തോന്നിച്ച കഴിഞ്ഞ സംഭവങ്ങളുടെ ദുരൂഹതകളെല്ലാം നേര്‍രേഖയിലേക്കു പൊടുന്നനേ നടന്നുകയറുകയാണെന്ന് എനിക്ക് ആ നിമിഷം തോന്നി; എന്റെ സ്വാതന്ത്ര്യം ഈ ആശുപത്രിച്ചുമരുകള്‍ക്ക് പുറത്തുള്ള ഭൂമികയിലാണെന്നും.
'എങ്ങനെയും ഇവിടെനിന്ന് രക്ഷപ്പെടണം.' അവിശ്വാസവും ആശയക്കുഴപ്പവും, തെളിഞ്ഞ ബോധത്തിന്റെ നീര്‍ച്ചാലിനു വഴിയൊരുക്കുന്നത് ഞാനറിഞ്ഞു.
(തുടരും)
Content Highlights: hananam malayalam novel part one