‘’ഈ രാത്രി കുഞ്ഞുങ്ങളുമായി ഓടിയൊളിക്കാൻ മാത്രം ഞാൻ ഭീരുവല്ല, ആ സ്ത്രീ ഭർത്താവിനോട് പറഞ്ഞു’’

പതിനാറാം നൂറ്റാണ്ടിൽ ബംഗാളി ഭാഷയിലുണ്ടായ ചന്ദ്രബതീ രാമായണത്തിന്റെ മലയാള പരിഭാഷ വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡൽഹിയിലെ ചെങ്കോട്ടയുടെ പരിസരത്ത് തിങ്കളാഴ്ച സന്ധ്യയ്ക്ക് ഒരു കാർ പൊട്ടിത്തെറിച്ച് പന്ത്രണ്ടു പേർ കൊല്ലപ്പെടാനിടയായ വാർത്ത ഫോണിൽ വന്നത്. സീതാപക്ഷത്തുനിന്ന് എഴുതപ്പെട്ട ചന്ദ്രബതീരാമായണത്തിൽ യോദ്ധാവായ രാമനെ നമ്മൾ കാണില്ല. ആ നാടോടി രാമായണത്തിലെ സീതയ്ക്ക് രാമകഥ പാടുന്ന വേളയിൽ ഇതിഹാസബാഹ്യമായ അപര കദനങ്ങളാണ് പറയാനുള്ളത്. അപാരകദനങ്ങൾ. ഭൂമിപിളർന്ന് അമ്മയുടെ അടുത്തേക്ക് സീത പോകുന്നിടം വായിച്ചിരിക്കുമ്പോഴാണ് ചെങ്കോട്ടയിൽ കാർ പൊട്ടിത്തെറിച്ചുള്ള അഗ്നിഗോളത്തിൽ ആളുകൾ വെന്തുമരിച്ച വാർത്ത വന്നത്. എൻ്റെ മനസ്സ് ഇരുപതുകൊല്ലങ്ങൾക്കു പിന്നിലേക്കുപോയി. ഡൽഹിയിലെ പഹാട് ഗഞ്ചിലെ മറ്റൊരു സീതയുടെ ജീവിതത്തിലേക്ക്. 2005 ലെ ദീപാവലിത്തലേന്നാണ് ഡൽഹിയിൽ മൂന്നിടത്ത് ബോംബ് സ്ഫോടനങ്ങളുണ്ടായത്. പാകിസ്താനിലെ തീവ്രവാദിസംഘടനയായ ലഷ്കര്‍-ഇ തൊയ്ബ അന്ന് സ്ഫോടനങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് കമ്പിളിയുടുപ്പുകൾ തന്നിരുന്ന ഒരാൾ അന്ന് തീപിടിച്ചുമരിച്ചിരുന്നു, നൂറുകണക്കിന് കമ്പിളിയുടുപ്പുകൾ ഒരുക്കിയ ചിതയിലേക്കുള്ള അഗ്നിപ്രവേശത്തിൽ.
എൻ്റെ രണ്ടാൺകുട്ടികളും കുഞ്ഞുങ്ങളായിരുന്നു അന്ന്. ഒരാൾക്ക് പത്തുവയസ്സും മറ്റേയാൾക്ക് ആറുവയസ്സും. ഡൽഹിയിലെ പഹാഡ് ഗഞ്ചിലെ കമ്പോളത്തിൽ നിന്നായിരുന്നു ഞങ്ങൾ അന്ന് കുഞ്ഞുങ്ങൾക്കുള്ള സ്‌കൂൾ ബാഗുകളും ഉടുപ്പുകളുമൊക്കെ വാങ്ങിച്ചിരുന്നത്. അങ്ങനെയാണ് അവിടുത്തെ 1167-ാം നമ്പർ കടയിലെ വിജയകുമാർ സിക്കയുമായി പരിചയത്തിലായത്. ഞങ്ങളുടെ കുട്ടികൾക്ക് സിക്കയെ ഇഷ്ടമായിരുന്നു. അവരുടെ ഇഷ്ടമുള്ള നിറങ്ങൾ അയാൾക്കുമറിയാമായിരുന്നു. 2005 ലെ ഡൽഹി സ്ഫോടനപരമ്പരയിൽ അയാൾ കൊല്ലപ്പെട്ടു എന്ന് ഞങ്ങൾ അറിഞ്ഞത് ഒരാഴ്ചയ്ക്കുശേഷമാണ്.
Content Highlights: Explore the profound differences in how women and men experience and understand conflict,