'ഇന്‍സ്‌പെക്ടര്‍ പരീക്ഷ നോക്കൂ,കടന്നുകിട്ടിയാല്‍ രക്ഷപ്പെട്ടു';കസ്റ്റംസിലെ മുതിര്‍ന്നവര്‍ ഉപദേശിച്ചു

#വത്സല ശേഖര്‍
വത്സലാശേഖര്‍
വത്സലാശേഖര്‍

രോ തവണ കേരളത്തില്‍ വന്നുപോകുമ്പോഴും എന്തെന്നില്ലാത്ത സന്തോഷം വന്നുനിറയാറുണ്ട്. ഇത്തവണ തിരികെ പോകുമ്പോള്‍ ഞാന്‍ ആലോചിച്ചതു മുഴുവന്‍ എന്റെ വിതുരയ്ക്ക് വന്ന മാറ്റങ്ങളെക്കുറിച്ചായിരുന്നു. ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്‌കൂള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന മികച്ച നിലവാരം... പാതയില്‍ പതറാതെ മാതൃഭൂമി ഡോട്‌കോമില്‍ വായിച്ചാണ് ഈ പഴയ വിതുരക്കാരിയെ സ്‌കൂളുകാര്‍ അതിഥിയായി ക്ഷണിച്ചത്. ഓർമകളുടെ വേലിയേറ്റങ്ങള്‍കൊണ്ട് സമ്പന്നമായ ആ തിരുമുറ്റത്ത് ഞാന്‍ മതിയാവോളം നിന്നു. എന്നെ സ്‌പോര്‍ട്‌സുകാരിയാക്കിയ ആ റോഡില്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും വാഹനങ്ങളാണ്. സ്‌കൂളിന് സ്വന്തമായി ഗ്രൗണ്ട് നിര്‍മിച്ചിരിക്കുന്നു! അമ്മയും അച്ഛനും രാപകല്‍ അധ്വാനിച്ച വിശാലമായ ഞങ്ങളുടെ കൃഷിഭൂമി കഷ്ണം കഷ്ണമായി വലിയ എടുപ്പുകളെയും താങ്ങി നില്‍ക്കുന്നു. വിതുരയിലെ ആദ്യത്തെ ബേക്കറിയായ ഞങ്ങളുടെ ചന്ദ്രാ ബേക്കറിയില്‍ നിന്നും രുചികള്‍ മറ്റിടങ്ങളിലേക്ക് പല പേരുകളില്‍, പല ഉടമസ്ഥതകളില്‍, വ്യാപിച്ച് കുറേയേറെ പുതിയ റസ്റ്റോറന്റുകളും ബേക്കറികളുമായിട്ടുണ്ട്. അന്ന് വനവാസ സമാനമായിരുന്ന തോട്ടങ്ങള്‍ ഇന്ന് ലക്ഷങ്ങളുടെ ഇടപാട് നടക്കുന്ന ഭൂമിയാണ്. പശ്ചിമഘട്ടം ഒന്നുമറിയാത്തതുപോലെ ശാന്തമായി നിലകൊള്ളുന്നു. ചുറ്റും അനവധി വീടുകള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍... ഞങ്ങളുടെ വീട് ഇരുന്നയിടം കണ്ടുപിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. നാല്‍പത്തിയേഴ് കൊല്ലമായി ഈ ഭൂമി എനിക്ക് അകലെ നിന്നും നോക്കിക്കാണാന്‍ മാത്രമുള്ളതാണ്. പക്ഷേ ഇവിടെ നിന്നും ഞാന്‍ കടത്തിക്കൊണ്ടുപോയ രണ്ട് സംഗതികള്‍ എന്റെ അസ്തിത്വവും വഹിച്ച് അമേരിക്കയിലെ വീട്ടില്‍ ഇരിപ്പുണ്ട്. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഞാന്‍ രണ്ടിനെയും അകത്തേക്കും പുറത്തേക്കും എടുത്തുവെച്ച് സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ഒന്നിന് നൂറുകണക്കിന് മക്കളുണ്ടായി മലയാളം സംസാരിക്കുന്ന ഒട്ടുമിക്ക വീടുകളുടെയും അടുക്കളഭാഗത്ത് സുരക്ഷിതമായി നില്‍പ്പുണ്ട്. മറ്റേത് എന്നെപ്പോലുള്ളവര്‍ക്കായി വൈകുന്നേരങ്ങളില്‍ പാതിവിടര്‍ന്ന് മാദകഗന്ധം പരത്തിക്കൊണ്ടേയിരിക്കുന്നു- ഒരു കറിവേപ്പുതൈയും ഒരു മുല്ലച്ചെടിയും. അതായിരുന്നു ഞാന്‍ ഇവിടെ നിന്നും അതിസമര്‍ഥമായി കടത്തിക്കൊണ്ടുപോയത്. നാലരപ്പതിറ്റാണ്ടുകൊണ്ട് നൂറുകണക്കിന് തൈകളെ തന്നു ആ കറിവേപ്പ്. എന്റെയടുക്കല്‍ വരുന്നവരും പോകുന്നവരും കൊണ്ടുപോയി വീട്ടില്‍ നട്ടുപിടിപ്പിച്ച് രുചി പകര്‍ത്തി. മുല്ലയ്ക്കായി അധികമാരും മെനക്കെട്ടില്ല. സ്യൂട്ടിനുള്ളില്‍ കയറുന്നവര്‍ക്ക്, മുടി ക്രോപ്പ് ചെയ്ത് ജോലിഭാരത്തിലേക്ക് ഊളിയിടുന്നവര്‍ക്ക്, എവിടെ ചാര്‍ത്താനാണ് മുല്ല! 

ഫോട്ടോ: വത്സലാശേഖര്‍

Content Highlights: Valsala Sekhar Autobiography Pathayil Patharathe

Continue reading