ഒഡീസിയും ജന്തർ മന്തറും; ഡൽഹിയിലെ തെരുവുകളിൽ തിരിച്ചെത്തിയത് ഇന്ത്യയെ രൂപപ്പെടുത്തിയ ആ ധാർമിക സങ്കൽപം

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ഐതിഹാസികസമരത്തിന്റെ ദിവസങ്ങളിലൊന്നിലാണ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ സിനിമ 'ദി ഒഡീസി' കാണാനിടയായത്. ലോകസാഹിത്യത്തിലെ മഹാകാവ്യങ്ങളിലൊന്നായ ഒഡീസിയുടെ പ്രമേയകേന്ദ്രം യുദ്ധവിജയിയായ ഒഡീസിയസ് അതിനുശേഷം നേരിടേണ്ടിവന്ന തീക്ഷ്ണപരീക്ഷണങ്ങളും സ്വന്തം നാട്ടിലേക്കുള്ള പത്തുകൊല്ലങ്ങൾ നീണ്ട മടക്കയാത്രയിലെ യാതനകളുമാണ്. ഒഡീസിയസിനെപ്പോലെ മഹാകാവ്യങ്ങൾക്കും മടങ്ങിവരാനുള്ള വിധിയുണ്ട്. അവ പുരാതനകാലങ്ങളിൽ നിന്ന് വീണ്ടും വീണ്ടും വർത്തമാനത്തിലേക്ക് യാത്ര ചെയ്യുന്നു. 1922-ൽ ജെയിംസ് ജോയ്സ് ഒഡീസ്സിയുടെ പ്രമേയം ആധുനികജീവിത സാഹചര്യത്തിലേക്ക് പറച്ചുനട്ടുകൊണ്ട് 'യുലീസസ്' എന്ന തരംഗസൃഷ്ടീനോവൽ എഴുതിയപ്പോൾ ടി.എസ് എലിയറ്റ്് പറഞ്ഞ ഒരു വാചകം നമ്മെ ജന്തർ മന്ദറിലെ സമരത്തിലേക്ക് ആനയിക്കും.
'യുലീസസി'നെക്കുറിച്ച് ടി.എസ് എലിയറ്റ്് എഴുതിയത്, സമകാലികതയും പ്രാചീനതയും തമ്മിൽ ഒരു നിരന്തര സമാന്തരം സൃഷ്ടിക്കാൻ ജോയിസിന് കഴിഞ്ഞുവെന്നായിരുന്നു. അപ്പോൾ ഒരു ചോദ്യം ഉയരും. ഒഡീസിയസ് മാത്രമാണോ മടങ്ങിവരുന്നത്? മൂല്യങ്ങൾക്കും മടങ്ങിവരാനാകുമോ? ഒഡീസിയസ് ഇത്താക്ക നഗരത്തിൽ തിരിച്ചെത്തിയപ്പോൾ നഗരത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടതാണ് കണ്ടതെങ്കിൽ ഡൽഹിയിലെ ജന്തർ മന്തറിൽ യഥാർഥത്തിൽ മടങ്ങിയെത്തിയത് ആരായിരുന്നു? മനുഷ്യരോ, മൂല്യങ്ങളോ?