‘എന്റെ ആഗ്രഹത്തേക്കാൾ ഉയരത്തിലായിരുന്നു അവർ, പക്ഷേ സാക്ഷാൽ പദ്മിനിയെ ഞാൻ അടുത്തു കണ്ടു, തൊട്ടറിഞ്ഞു’

ലളിത, പദ്മിനി, രാഗിണി ത്രയത്തെക്കുറിച്ച് ഓർമവെച്ചകാലം മുതൽ ഞാൻ കേട്ടുതുടങ്ങിയതാണ്. വിതുരയിലെ ഓല മേഞ്ഞ ടാക്കീസിൽ തറ ടിക്കറ്റ് എന്നൊന്നുണ്ടായിരുന്നു. സിനിമ തറയിൽ ഇരുന്നു കാണാനും ടിക്കറ്റെടുക്കണം. ഞങ്ങൾ കുട്ടികൾക്കെല്ലാം തറ ടിക്കറ്റായിരുന്നു എടുത്തിരുന്നത്. ടാക്കീസിലെ ഭൂരിഭാഗം കാണികളും ഞങ്ങളുടെ ഗ്രാമത്തിലെ തേയിലത്തോട്ടത്തിലെ തമിഴ് തൊളിലാളികളായിരുന്നു. ടാക്കീസിൽ അധികവും കളിച്ചിരുന്നതും തമിഴ് സിനിമകളായിരുന്നു. ലളിത രാഗിണിമാരുടെ നൃത്തം കണ്ടാസ്വദിച്ചിരിക്കുന്ന തമിഴന്മാരെ ഞങ്ങൾ കുട്ടികൾ ഇടയ്ക്കിടെ സിനിമ കാണുന്നതിനിടയിൽ തിരിഞ്ഞുനോക്കുമായിരുന്നു. ആസ്വാദനത്തിന്റെ ബഹളം അവർക്ക് ഒരു ഹരമായിരുന്നു. ലളിത പദ്മിനി രാഗിണി ത്രയം ഒരു സ്വപ്നം പോലെയായിരുന്നു അക്കാലത്ത് എല്ലാവർക്കും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അവരെപ്പറ്റി ആരാധനയോടെ സംസാരിക്കുന്നത് കേട്ടാണ് ഞങ്ങളുടെ തലമുറ വളർന്നത്. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ആ സുന്ദരിമാരെ ആരാധിച്ച ദശാബ്ദങ്ങൾ കൂടിയായിരുന്നു നമ്മുടെ സിനിമാചരിത്രം.
ആ ത്രയത്തിൽ ആരെയെങ്കിലും നേരിൽ കാണുമെന്ന ഒരു നേരിയ ആശപോലും വെച്ചുപുലർത്താൻ കഴിയാത്തവണ്ണം ഉയരത്തിലായിരുന്നു അവർ. പക്ഷേ, സാക്ഷാൽ പദ്മിനിയെ ഞാൻ അടുത്തുകണ്ടു! തൊട്ടറിഞ്ഞു. അവരുടെ ജീവിതസായാഹ്നം വേദനയോടെ നോക്കിനിന്നു. അവസാനംവരെ ഒപ്പം നിൽക്കാനായി. ഞാൻ നിർമിച്ച സീരിയൽ എനിക്കുതന്ന വരദാനമായിരുന്നു പദ്മിനിച്ചേച്ചി. ഒരു ഘട്ടത്തിൽ മടുപ്പും നിരാശയും കൊണ്ട് അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ച ആ സീരിയൽ നിർമാണം തുടരാൻ എന്നെ പ്രേരിപ്പിച്ചത് മൂന്നു പ്രതിഭകളുടെ പ്രതീക്ഷകളായിരുന്നു പദ്മിനിച്ചേച്ചി, നടൻ ശരത്, പിന്നെ അന്ന് എഴുത്തുകാരനായിരുന്ന രഞ്ജിത്ത് ശങ്കറും. പദ്മിനിച്ചേച്ചി ആദ്യമായും അവസാനമായും അഭിനയിച്ച സീരിയലായിരുന്നു അത്.
Content Highlights: Reflections on the iconic Lalitha-Padmini-Ragini trio., Padmini's dedication and professionalism during her final acting project., The contrast between Padmini's global stardom and her solitary life in the US., Detailed account of her final days and return to India in 2006., Commemorating her title as 'Natya Peroli' and her immense contribution to Indian cinema.