ചോരുന്ന പാടിയില്‍ ഉമ്മ കണ്ണീരു കൊണ്ട് എഴുതിയതാണ് ഈ മൂന്ന് മക്കളുടേയും ഗവേഷണ പ്രബന്ധങ്ങൾ

വയനാട് പൊഴുതനയിലെ കല്ലൂര്‍ പ്രദേശത്തെ തേയിലത്തോട്ടത്തിന് അരികിലുള്ള പാടികളിലൊന്നില്‍ 37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമ്മ മുന്നോട്ടുള്ള ജീവിതം എങ്ങനെയാണെന്ന് അറിയാതെ പകച്ചുനിന്നു. ഭര്‍ത്താവിന്റെ മൃതദേഹം കിടത്തിയ കട്ടിലിന് അരികില്‍ ഇരുന്ന് ഖുര്‍ആന്‍ ഓതുന്ന മൂത്ത നാല് മക്കളും മരണം എന്താണെന്നുപോലും തിരിച്ചറിയാനാകാതെ തന്റെ മടിയിലിരുന്ന് ആള്‍ക്കൂട്ടത്തെ അമ്പരപ്പോടെ നോക്കുന്ന ഇളയ രണ്ട് മക്കളും അവരുടെ മുന്നിലെ ചോദ്യചിഹ്നങ്ങളായി. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന, മൂന്നു മുറികള്‍ മാത്രമുള്ള ഒരു പാടിയും തേയിലത്തോട്ടത്തിലെ പണിയും മാത്രമായിരുന്നു അവരുടെ മുന്നിലെ പ്രതീക്ഷ. ആ പ്രതീക്ഷയുടെ വള്ളിയില്‍ പിടിച്ചു കയറിയ ഉമ്മ പണിയെടുത്ത് ആറു മക്കളേയും പോറ്റി പഠിപ്പിച്ചു മികച്ച നിലയിലെത്തിച്ചു. അതില്‍ മൂന്നു പേര്‍ ഇന്ന് ഡോക്ടറേറ്റ് തിളക്കത്തിലാണ്. അവരുടെ ഗവേണഷണ പ്രബന്ധം ഉമ്മയുടെ കണ്ണീരു കൊണ്ട് എഴുതിയതാണ്. അച്ചൂര്‍ തേയിലത്തോട്ടത്തില്‍ തന്റെ പോരാട്ടം ആരംഭിച്ച ആ ഉമ്മയുടെ പേര് കദീജക്കുട്ടിയുമ്മ എന്നാണ്. ഒരു ദിവസം പോലും സ്‌കൂളിൽ പഠിക്കാതെയാണ് കദീജക്കുട്ടി മക്കളെ മൂന്നു പേരെ ഉന്നത സര്‍വകലാശാലകളില്‍ അയച്ച് പഠിപ്പിച്ചത്.
പൊഴുതന മദ്രസയില്‍ അധ്യാപകനായിരുന്ന ഭര്‍ത്താവ് മുഹമ്മദ് മുസ്‌ലിയാര്‍ അകാലത്തില്‍ വിട പറഞ്ഞതോടെയാണ് 28-ാം വയസ്സില്‍ കദീജക്കുട്ടിയുമ്മയ്ക്ക് മുണ്ടു മുറുക്കിയെടുത്ത് പണിക്കിറങ്ങേണ്ടി വന്നത്.
മുഹമ്മദ് മുസ്ലിയാരുടേയും കദീജക്കുട്ടിയുമ്മയുടേയും വേരുകള്‍ തുടങ്ങുന്നത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 1921-ലെ മലബാര്‍ കലാപാനന്തരം ജീവിക്കാന്‍ മാര്‍ഗം തേടി ചുരം കയറിയതാണ് കദീജക്കുട്ടിയുടെ കുടുംബം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായിരുന്ന മുഹമ്മദ് മുസലിയാരാവട്ടെ പൊഴുതന മദ്രസയിലെ അദ്ധ്യാപകനായി അവിടെയെത്തി. ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത് 1973-ലാണ്. അന്ന് കദീജക്കുട്ടിക്ക് പതിനഞ്ച് വയസ്സ്. പതിമൂന്ന് വര്‍ഷത്തെ സന്തോഷകരമായ കുടുംബ ജീവിതത്തിനിടയില്‍ 1986-ല്‍ ഭര്‍ത്താവ് മുഹമ്മദ് മുസലിയാര്‍ അസുഖബാധിതനായി മരണപ്പെട്ടു. അന്ന് കദീജക്കുട്ടി ഉമ്മയുടെ പ്രായം വെറും ഇരുപത്തിഎട്ട് . മൂത്ത മകന്‍ അബൂബക്കര്‍ സിദ്ധീഖിന് വയസ്സ് പന്ത്രണ്ട്, ആറാമനായ റിയാസുദ്ദീന് ഒരു വയസ്സും.
ആറു മക്കളേയും വളര്‍ത്തിയെടുക്കുക എന്ന ഹിമാലയന്‍ ടാസ്‌കിന് മുന്നില്‍ തളരാതെ ആ 28-കാരി പിടിച്ചുനിന്നു. ഒപ്പം മാതാപിതാക്കളായ അലവിക്കുട്ടിയും ബിരിയക്കുട്ടിയും ജ്യേഷ്ഠസഹോദരങ്ങളായ കുഞ്ഞിമുഹമ്മദും മോയിനും ആമിയും പാത്തുമ്മയും ഉണ്ടായിരുന്നു. എല്ലാവരും ഒരുപോലെ തേയിലത്തോട്ടത്തിലെ ജോലിക്കാര്‍. എന്നാല്‍, അവിടെനിന്ന് കിട്ടുന്ന തുച്ഛമായ കൂലിയില്‍ മക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ തന്നെ പ്രയാസപ്പെടുന്ന കാലം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുതിര്‍ന്നവരുടെ വഴിയേ കുട്ടികളും തേയിലത്തോട്ടത്തില്‍ പണിക്കിറങ്ങാന്‍ തുടങ്ങും. എന്നാല്‍, തന്റെ മക്കളും ആ വഴി തിരഞ്ഞെടുക്കരുതെന്ന് കദീജക്കുട്ടിയുമ്മ മനസിലുറപ്പിച്ചിരുന്നു.
അവരെ വഴി മാറ്റി സഞ്ചരിപ്പിക്കാന്‍ മുട്ടിലിലെ വയനാട് മുസ്ലിം ഓര്‍ഫനേജ് (ഡബ്ല്യു.എം.ഒ.) മുന്നോട്ടു വന്നതോടെ മൂത്ത നാലു മക്കളേയും കദീജക്കുട്ടിയുമ്മ അവിടെ ചേര്‍ത്തു. അവരുടെ വിദ്യാഭ്യാസവും ഭക്ഷണവുമെല്ലാം ഡബ്ല്യു.എം.ഒ. ഏറ്റെടുത്തു. മാസത്തിലും മറ്റ് അവധിദിവസങ്ങളിലും വീട്ടില്‍ വരുന്ന മക്കളെ തിരിച്ചയക്കാനുള്ള വണ്ടിക്കൂലി മാത്രം കണ്ടെത്തിയാല്‍ മതി എന്നത് ഏറെ ആശ്വാസകരമായിരുന്നു. ആദ്യം മൂത്ത മക്കളായ സിദ്ധീഖിനെയും നജ്മുദ്ദീനെയമാണ് ഓര്‍ഫനേജില്‍ ചേര്‍ക്കുന്നത്. പിന്നീട് മൂന്നാമനായ അബ്ദുല്‍ മനാഫിനെയും നാലാമനായ സിറാജുദ്ദീനെയും മൂത്തവര്‍ക്കൊപ്പം ചേര്‍ത്തു. ഇളയ രണ്ട് മക്കളായ ഷിഹാബുദ്ദീനെയും റിയാസുദ്ദീനെയും വീടിനടുത്തുള്ള മദ്രാസയിലും സ്‌കൂളിലുമായി ചേര്‍ത്തു. അവര്‍ പാടിയില്‍ ഉമ്മയോടൊപ്പം വളര്‍ന്നു.
ഇതിനിടയില്‍ മൂത്ത മകന്‍ സിദ്ധീഖ് എസ്.എസ്.എല്‍.സി. വിജയിക്കുകയും പ്രീ ഡിഗ്രീക്ക് ചേരുകയും ചെയ്തു. സിദ്ധീഖിന് മുമ്പ് കല്ലൂരില്‍ പത്താം ക്ലാസ് കടന്നത് വെറും മൂന്നു പേര്‍ മാത്രമായിരുന്നു. എന്നാല്‍, ഉമ്മയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ സിദ്ധീഖ് തന്റെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. 15-ാം വയസില്‍ കൂലിവേലക്ക് ഇറങ്ങി ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും താങ്ങായിനിന്നു. അപ്പോഴേക്കും എസ്.എസ്.എല്‍.സിയും പ്രീ ഡിഗ്രീയും പാസായ രണ്ടാമത്തെ മകന്‍ നജ്മുദ്ദീന് വയനാട് മുസ്ലിം ഓര്‍ഫനേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് സാഹിത്യത്തില്‍ ബിരുദത്തിന് ചേരുന്നത്. ആ പ്രദേശത്തെ ആദ്യ ഡിഗ്രിക്കാരനായിരുന്നു നജ്മുദ്ദീന് അന്ന്. അവിടെയുള്ള അധ്യാപകരാണ് ആദ്യമായി ജെ.എന്‍.യുവിനെ കുറിച്ച് നജ്മുദ്ദീനോട് പറയുന്നത്. അവിടെ എങ്ങനെയെങ്കിലും പ്രവേശനം നേടണമെന്ന് അന്നുതന്നെ നജ്മുദ്ദീന്‍ മനസിലുറപ്പിച്ചു.
ഡിഗ്രിക്ക് ശേഷം എന്‍ട്രന്‍സ് പരീക്ഷവഴി ജെ.എന്‍.യുവില്‍ പി.ജിക്ക് പ്രവേശവനവും കിട്ടി. പിന്നീട് ജെ.എന്‍.യുവില്‍തന്നെ ഇന്റഗ്രറ്റെഡ് പിഎച്ച്ഡിക്ക്. ചേര്‍ന്ന നജമുദ്ദീന് എം.ഫില്‍ പൂര്‍ത്തിയാക്കിയ സമയത്താണ് താന്‍ നേരത്തെ പഠിച്ച വയനാട് മുസ്ലിം ഓര്‍ഫനേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിക്കുന്നത്. തുടര്‍ന്ന് പിഎച്ച്ഡിക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി. ''അറബിക് ജേണലിസത്തില്‍ ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനം: അല്‍- അഹ്‌റാമിനെ കുറിച്ചുള്ള പ്രത്യേക പഠനം'' എന്നതായിരുന്നു ഗവേഷണ വിഷയം. നജമുദ്ദീൻ ഇപ്പോള്‍ വയനാട് മുസ്ലിം ഓര്‍ഫനേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗം മേധാവിയാണ്. കൂടാതെ നല്ലൊരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ്.
അഞ്ചാമത്തെ മകന്‍ ശിഹാബുദ്ദീന് 2021 ഡിസംബറിലാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില് ഡോക്ടറേറ്റ് ലഭിക്കുന്നത്. ''മതം, സാമുദായികത, ഭരണകൂടം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും രാഷ്ട്രീയം എന്ന വ്യവഹാരവും'' എന്നതാണ് ശിഹാബിന്റെ ഗവേഷണ വിഷയം. നേരത്തെ ഇതേ സര്‍വകലാശാലയില്‍ നിന്ന് പി.ജിയും എംഫിലും പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ വിദേശ സര്‍വകലാശാലാശാലകളില്‍ പോസ്റ്റ് ഡോക്ടോറല്‍ ഫെല്ലോഷിപ്പിനായുള്ള ശ്രമത്തിലാണ്. ഇന്ത്യക്കകത്തും അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സര്‍വകലാശാലകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ നാലാമത്തെ മകന്‍ സിറാജുദ്ദീന്‍ വീട്ടില്‍ തിരിച്ചെത്തി ജോലിക്കു പോയി തുടങ്ങിയിരുന്നു. എന്നാല്‍ പഠനം വീണ്ടും മോഹിപ്പിച്ചതോടെ എസ്.എസ്.എല്‍.സി. പ്രൈവറ്റായി പഠിച്ച് ഉയര്‍ന്ന മാര്‍ക്കോടുകൂടി വിജയിച്ചു. വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറിയിലെ പ്ലസ്ടു സയന്‍സ് പഠനത്തിന് ശേഷം ഫാറൂഖ് കോളേജില്‍ ബി.എസ്‌സി. കെമിസ്ട്രിക്ക് ചേര്‍ന്നു. പിന്നീട് ട്രിച്ചിയിലെ ജമാല്‍ മുഹമ്മദ് കോളേജില്‍നിന്ന് എം.എസ്‌സി. കെമിസ്ട്രി ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ഗാന്ധിഗ്രാമം റൂറല് ഡീമ്ഡ് ടുബി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി. ഇതോടെ ഒരു വീട്ടില്‍ മൂന്ന് ഡോക്ടറേറ്റ് എന്ന അത്യപൂര്‍വ നിമിഷത്തിലൂടേയാണ് ഈ കുടുംബം കടന്നുപോയത്. ഇപ്പോള്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് സിറാജുദ്ദീന്‍.
ഉന്നതവിദ്യാഭ്യാസം ലക്ഷ്യംവെയ്ക്കുന്ന വയനാട്ടിലെ പുതുതലമുറയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്ന് മൂവരും പറയുന്നു. മുന്നില്‍ വെളിച്ചമായി ഉമ്മ കദീജക്കുട്ടിയുമ്മ ഉണ്ടായിരുന്നതുപോലെ, പുതിയ കുട്ടികള്‍ക്കും തങ്ങള്‍ വഴികാട്ടികളാകണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു. അതിനുള്ള പ്രയത്‌നത്തിലാണ് നജ്മുദ്ദീനും സിറാജുദ്ദീനും ശിഹാബുദ്ദീനും.
Content Highlights: life and inspirational strory of khadeejakuttiyumma tea plantation worker from wayanad