ഭരണത്തിലിരിക്കുമ്പോൾ നിശ്ശബ്ദരാവുന്ന രാഷ്ട്രീയമല്ല വേണ്ടത് -സാദിഖലി തങ്ങൾ

കോഴിക്കോട് : പ്രതിപക്ഷത്താവുമ്പോൾ ഉണർന്നിരിക്കുകയും ഭരണത്തിലിരിക്കുമ്പോൾ നിശ്ശബ്ദരാവുകയും ചെയ്യുന്ന രാഷ്ട്രീയമല്ല വേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അനീതി എവിടെക്കണ്ടാലും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹോദരന്റെ കളഞ്ഞുപോയ ചിരി തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനമാണ് ഏറ്റവും നല്ല രാഷ്ട്രീയപ്രവർത്തനമെന്ന് മനസ്സിലാക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. രണ്ട് സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്ന സി.പി.എമ്മിന് ‘ന്റെ ഉപ്പൂപ്പായ്ക്ക് ഒരാനണ്ടാർന്നു’ എന്ന് പറയേണ്ട അവസ്ഥയാണിപ്പോഴെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് മിസ്ബഹ് കീഴരിയൂർ അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങൾ, മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, എം.എൽ.എമാരായ എം.എ. റസാഖ്, പി.കെ. ഫിറോസ്, പാറക്കൽ അബ്ദുള്ള, നജീബ് കാന്തപുരം, സി.കെ. കാസിം, വി.കെ. ഫൈസൽ ബാബു, എഴുത്തുകാരി നേഹസിങ് റാത്തോഡ്, സി.പി. ചെറിയ മുഹമ്മദ്, ഉമ്മർ പാണ്ടികശാല, സി.കെ.സുബൈർ, ടി.ടി. ഇസ്മയിൽ, വി.എം. ഉമ്മർ, പി. ഇസ്മയിൽ, ടി. മൊയ്തീൻകോയ, ടി.പി.എം. ജിഷാൻ, സ്വാഹിബ് മുഹമ്മദ്, ഷാഫി ചാലിയം, എന്നിവർ സംസാരിച്ചു.
പി.എം. ശ്രീ നടപ്പാക്കരുതെന്ന് സമ്മേളനം
: പി.എം. ശ്രീക്കെതിരേ യൂത്ത് ലീഗ് ജില്ലാസമ്മേളനത്തിൽ പ്രമേയം. പ്രതിപക്ഷത്തിരിക്കുമ്പോൾ എടുത്ത നിലപാട് ഭരണപക്ഷത്തെത്തുമ്പോൾ മാറ്റരുത്. പി.എം. ശ്രീയിലൂടെ ദേശീയവിദ്യാഭ്യാസനയം നടപ്പാക്കി വിദ്യാഭ്യാസമേഖലയിൽ കാവിവത്‌കരണമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതനുവദിക്കരുത്. ഇതുകൊണ്ട് സാമ്പത്തികനഷ്ടമുണ്ടെങ്കിൽ കേരളം സുപ്രീംകോടതിയിൽപ്പോയി നിയമപോരാട്ടത്തിലൂടെ അത് നേടിയെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.