കുറവിലങ്ങാട് ബെവറജസിനെ കള്ളന് പെരുത്തിഷ്ടം

രണ്ടാംവട്ടവും മോഷണം
കുറവിലങ്ങാട് : ബെവറജസ് ഔട്ട് ലെറ്റിൽ രണ്ടരമാസത്തിനിടയിൽ രണ്ടാം തവണയും മോഷണം. ഇത്തവണ 32000 രൂപയോളം നഷ്ടമായി. മദ്യക്കുപ്പി നഷ്ടമായോ എന്ന് അറിയാൻ സ്റ്റോക്ക് എടുക്കണമെന്നാണ് ജീവനക്കാർ പറയുന്നത്.
കെട്ടിടത്തിന്റെ പുറകിലെ എക്സോസ്റ്റ് ഫാൻ ഇളക്കിമാറ്റി ആ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. അകത്തെ അലമാരിയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. അലമാര കുത്തിത്തുറക്കുകയായിരുന്നു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡ് അടക്കം എത്തി തെളിവുകൾ ശേഖരിച്ച് പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ഷോപ്പ് തുറക്കാൻ എത്തിയ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് കുറവിലങ്ങാട് പോലീസ് അന്വേഷണം തുടങ്ങി. കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാർഡിൽ താന്നിക്കൽ ഭാഗത്താണ് ഷോപ്പ്. കഴിഞ്ഞ ജൂൺ 29-നും മോഷണം നടന്നിരുന്നു. അന്ന് 25000 രൂപയും മദ്യക്കുപ്പിയും നഷ്ടമായിരുന്നു. ഷട്ടറിന്റെ പൂട്ട് തകർത്തായിരുന്നു അന്ന് മോഷ്ടാവ് ഉള്ളിൽ കടന്നത്. ഓഫീസ് മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് അന്ന് നഷ്ടപ്പെട്ടത്.