മൂലേപ്പീടികയ്ക്കുവേണം, അല്പം കരുതൽ

കങ്ങഴ : നാല് റോഡിൽനിന്നും പാഞ്ഞെത്തുന്ന വാഹനങ്ങൾ. എവിടെനിന്ന് എപ്പോൾ വാഹനങ്ങൾ തിരിയുമെന്ന് ഉറപ്പില്ല. മൂന്ന് വശങ്ങളിലേക്കും ശ്രദ്ധ എത്തിയില്ലെങ്കിൽ അപകടം ഉറപ്പെന്ന് ഡ്രൈവർമാർ പറയുന്നു. ഇതിനിടയിലൂടെ വേണം വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കാനും.
പത്തനാട്- മൂലേപ്പീടിക റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതോടെ മൂലേപ്പീടിക കവലയിൽ എപ്പോഴും വാഹനങ്ങളുടെ തിരക്കാണ്. പത്തനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വാഴൂർ റോഡിലേക്ക് പ്രവേശിക്കുമ്പോൾ അപകടസാധ്യത കൂടുതലാണ്. റോഡ് നന്നാക്കിയശേഷം നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. കോത്തല റോഡിൽനിന്ന് വാഴൂർ റോഡുമുറിച്ച് പത്തനാട് റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ വാഹനം കവലയുടെ നടുക്ക് നിർത്തണം.
കാഞ്ഞിരപ്പാറ ഭാഗത്തുനിന്ന് ഇറക്കമായതിനാൽ വാഹനങ്ങൾക്ക് അമിത വേഗമാണ്. കോത്തല റോഡിൽനിന്നും പത്തനാട് റോഡിൽനിന്നും ഇറങ്ങിവരുന്ന വാഹനങ്ങൾ വാഴൂർ റോഡിലൂടെ വരുന്ന യാത്രക്കാർക്ക് എളുപ്പം കാണാനും കഴിയില്ല. അടുത്ത് വരുമ്പോൾ മാത്രമാണ് നാലുവശങ്ങളിൽനിന്നും വാഹനങ്ങൾ വരുന്നത് കാണാൻ കഴിയുക. വേഗനിയന്ത്രണ, സുരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ച് കവല നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
തിരിച്ചറിയാൻ പ്രയാസം
:അടുത്ത് വരുമ്പോഴാണ് മൂന്ന് റോഡുകളിൽനിന്നും വാഹനങ്ങൾ വരുന്നത് കാണാൻ കഴിയൂ. വിദ്യാർഥികളടക്കം എത്തുന്ന തിരക്കേറിയ കവലയിൽ റംബിൾ സ്ട്രിപ്പുകളോ, യല്ലോ ബോക്‌സുകളോ വരച്ച് സുരക്ഷിതമാക്കണം.
- ജെയ്‌നി മറ്റപ്പള്ളി, ഓട്ടോഡ്രൈവർ