ഉളിക്കൽ-ഇരിട്ടി റോഡ് നവീകരണത്തിന് വഴിതെളിഞ്ഞു

ഉളിക്കൽ : ഉളിക്കൽ-ഇരിട്ടി റോഡ് നവീകരണത്തിന് വഴിതെളിഞ്ഞു. ഒന്നാംഘട്ടത്തിൽ റോഡ് നിർമാണത്തിന് 5.25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഉളിക്കൽ മുതൽ ചെട്ട്യാർപീടിക വരെയുള്ള നാല് കിലോമീറ്റർ ദൂരം വികസിപ്പിക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ചെട്ട്യാർപീടിക മുതൽ തന്തോട് വരെയുള്ള ബാക്കിഭാഗം മെക്കാഡം സംവിധാനത്തിൽ വികസിപ്പിക്കുന്നതിന് 7.50 രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും.

വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അടിയന്തര ഇടപെടലിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ ഫണ്ട് വകയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉളിക്കൽ ടൗൺ വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കും. ടൗൺ ജങ്ഷൻ മുതൽ ഫെഡറൽ ബാങ്ക് പരിസരം വരെ സ്ഥലമുടമകളുടെ സഹകരണത്തോടെ വീതികൂട്ടി വികസിപ്പിക്കും. ഇതിന് 15-ന് രാവിലെ 10.30-ന് റോഡിന്റെ വീതി അളന്ന് തിട്ടപ്പെടുത്തും. ആധുനികരീതിയിൽ ഓവുചാൽ, നടപ്പാത, അലങ്കാരവിളക്കുകൾ, സൗന്ദര്യവത്കരണം എന്നിവ നടപ്പാക്കും. ഉളിക്കൽ വ്യാപാരഭവനിൽ നടന്ന ആലോചനായോഗം സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അധ്യക്ഷയായിരുന്നു. ജില്ലാപഞ്ചായത്തംഗം ബേബി തോലാനി, ബ്ലോക്ക് പഞ്ചായത്തംഗം ആർ.സുജി, ജില്ലാ റോഡ്സ് വിഭാഗം പൊതുമരാമത്ത് എൻജിനീയർ പ്രശാന്തൻ, ബെന്നി തോമസ്, ചാക്കോ പാലക്കലോടി, ടോമി ജോസഫ് മൂക്കനോലി, പി.കെ.ശശി എന്നിവർ സംസാരിച്ചു.

റോഡിലെ കുഴി അടയ്ക്കും

ഇരിട്ടി-ഉളിക്കൽ റോഡിലെയും ഉളിക്കൽ ടൗണിലെയും കുഴികൾ അടിയന്തരമായി അടയ്ക്കാൻ നടപടിയുണ്ടാകും. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ അപകടം പതിവായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ പൊതുമരാമത്ത് റോഡ്സ് വിഭാഗം എൻജിനീയർ പ്രശാന്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.