പൈലറ്റിനെ ബന്ദിയാക്കി വിലപേശല്‍, 60 വര്‍ഷമായി തുടരുന്ന പോരാട്ടം; സ്വാതന്ത്ര്യം മോഹിച്ച് ഒരു ജനത

ബന്ദിയാക്കപ്പെട്ട ന്യൂസീലാന്‍ഡ് പൈലറ്റിനൊപ്പം പടിഞ്ഞാറന്‍ പാപ്പുവ വിമതര്‍ | Photo: West Papua Liberation Army via AP
ബന്ദിയാക്കപ്പെട്ട ന്യൂസീലാന്‍ഡ് പൈലറ്റിനൊപ്പം പടിഞ്ഞാറന്‍ പാപ്പുവ വിമതര്‍ | Photo: West Papua Liberation Army via AP

ന്‍ഡൊനീഷ്യയുടെ ഭാഗമായ പടിഞ്ഞാറന്‍ പപ്പുവയിലെ എന്‍ഡുഗയില്‍നിന്ന് ഈ വര്‍ഷം ഫെബ്രുവരി ഏഴിനാണ് ഒരു ന്യൂസിലാന്‍ഡ് പൈലറ്റിനെ സായുധ സംഘം തട്ടിക്കൊണ്ടുപോകുന്നത്. പടിഞ്ഞാറന്‍ പാപ്പുവയുടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടുന്ന വെസ്റ്റ് പാപ്പുവ ലിബറേഷന്‍ ആര്‍മിയാണ് പൈലറ്റിനെ തട്ടിക്കൊണ്ടുപോയത്. ടി.പി.എന്‍.പി.ബി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ പാപ്പുവ ലിബറേഷന്‍ മൂവ്മെന്റിന്റെ (ഒ.പി.എം) സായുധ വിഭാഗമാണ്. ഇന്‍ഡൊനീഷ്യന്‍ വിമാന കമ്പനിയായ സുസി എയറിന്റെ ചെറുവിമാനം പ്രദേശത്ത് ലാന്‍ഡ് ചെയ്തതിന് പിന്നാലെ വിമതര്‍ ആക്രമിക്കുകയും പൈലറ്റിനെ ബന്ദിയാക്കുകയുമായിരുന്നു. സംഭവം നടന്ന് ഏതാണ്ട് രണ്ട് മാസം പിന്നിട്ടിട്ടും ടി.പി.എന്‍.പി.ബി. പൈലറ്റിനെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് സൈന്യത്തിനും പോലീസിനും ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. എങ്കിലും, സംഘത്തെ തിരഞ്ഞ് ഇന്‍ഡൊനീഷ്യന്‍ സൈന്യം പാപ്പുവന്‍ ഗ്രാമങ്ങളിലേക്ക് ഇരച്ചുകയറി. പല മേഖലകളിലും പേടിച്ചുവിറച്ച ഗ്രാമീണര്‍ വീടുകള്‍ പോലും ഉപേക്ഷിച്ച് പലായനം ചെയ്തു. പിന്നാലെ സുരക്ഷാ സേനയും വിമതരും ഏറ്റുമുട്ടി. കലാപത്തില്‍ ഒട്ടേറെ സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  

ആറ് പതിറ്റാണ്ടുകളായി സംഘര്‍ഷഭരിതമാണ് ന്യൂ ഗിനിയ ദ്വീപിന്റെ പടിഞ്ഞാറന്‍ പകുതിയും പടിഞ്ഞാറന്‍ പാപ്പുവ എന്ന് സാധാരണയായി അറിയപ്പെടുന്ന ഇന്‍ഡൊനീഷ്യയുടെ ഈ കിഴക്കന്‍ പ്രദേശം. 1969-ല്‍ 'ആക്റ്റ് ഓഫ് ഫ്രീ ചോയ്സ്' എന്ന് വിളിക്കപ്പെട്ട ഹിതപരിശോധനയിലൂടെ ഇന്‍ഡൊനീഷ്യയുടെ ഭാഗമായതിനു ശേഷം പടിഞ്ഞാറന്‍ പാപ്പുവ സ്ഥിരത അനുഭവിച്ചിട്ടില്ല. 1962-ലെ ന്യൂയോര്‍ക്ക് ഉടമ്പടിയും 1969-ലെ 'ആക്റ്റ് ഓഫ് ഫ്രീ ചോയ്സ്' എന്ന് വിളിക്കപ്പെട്ട ഹിതപരിശോധനയും വഴി പടിഞ്ഞാറന്‍ പാപ്പുവയെ തങ്ങളുടെ ഭാഗമാക്കി കൂട്ടിച്ചേര്‍ക്കുകയാണ് ഇന്‍ഡൊനീഷ്യ ചെയ്തത്. പാപ്പുവന്‍ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങള്‍ക്ക് മേല്‍ ആണിയടിച്ചുകൊണ്ടുള്ള ആ നടപടി വലിയ തോതിലുള്ള അവരുടെ ചെറുത്തുനില്‍പ്പിനാണ് വഴിവെച്ചത്. പിന്നാലെ ഫ്രീ പാപ്പുവ ഓര്‍ഗനൈസേഷന്റെ കീഴില്‍ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ ആയുധമെടുത്ത് പോരാട്ടത്തിനിറങ്ങിയതോടെ പതിറ്റാണ്ടുകളായി മേഖലയില്‍ സംഘര്‍ഷം പുകയുകയാണ്. 

Content Highlights: Why West Papuans are holding violent protests against indonesian government

Continue reading