ഒരു രാജ്യം, രണ്ട് മേജര്‍മാര്‍; സുഡാന്‍ ദാരിദ്ര്യത്തില്‍നിന്ന് അതിദാരിദ്ര്യത്തിലേക്ക്

സുഡാനിലെ വെടിയൊച്ചകള്‍ കേൾക്കാതിരിക്കുകയാണ് ലോകരാജ്യങ്ങള്‍. വലിയ വിഭവശേഷി ഉണ്ടായിട്ടും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണ ഒരു രാജ്യത്തെ ജനങ്ങളെ ആഭ്യന്തര കലാപം രണ്ടാഴ്ചകൊണ്ട് അതിദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. എന്നിട്ടും വമ്പന്‍മാര്‍ ഗാലറിയിലിരുന്ന് കളി കാണുകയാണ്. കാരണം കലാപത്തിന് നേതൃത്വം നല്‍കുന്ന രണ്ട് സൈനിക മേധാവികളും, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണ് എന്നത് കൊണ്ടുതന്നെ. ധൃതിപിടിച്ച നീക്കം ഭാവി സുഡാന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ചിന്തയിലാണ് മറ്റു ചില രാജ്യങ്ങള്‍. സമ്പന്നമായ സ്വര്‍ണഖനി, ജലസേചനം തുടങ്ങി നിയമപരവും അല്ലാത്തതുമായ വിവിധ കാര്യങ്ങളില്‍ സുഡാനുമായി രഹസ്യ-പരസ്യ ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ലോകരാജ്യങ്ങള്‍ നിലപാടെടുക്കുന്നതില്‍നിന്ന് മനഃപൂര്‍വം മാറി നില്‍ക്കുകയുമാണ്.
രാജ്യത്തെ രണ്ടു വൻശക്തികൾ അധികാരത്തിനു വേണ്ടി നടത്തുന്ന പോരാട്ടത്തിൽ ഇതുവരെ നാന്നൂറിലധികം ആളുകള്‍ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീടും ജീവനോപാധിയും നഷ്ടപ്പെട്ട് പലയിടങ്ങളിലും കുടുങ്ങിപ്പോയവരുടെ എണ്ണത്തില്‍ കണക്കുകളില്ല. വെടിവെപ്പില്‍നിന്നും സ്ഫോടനങ്ങളില്‍നിന്നും മോഷണത്തില്‍നിന്നും രക്ഷ നേടി പലരും പലായനം ചെയ്യുകയും ചെയ്തു.
Content Highlights: sudan coup fight and wold leaders viewpoint