പ്രിയപ്പെട്ട മുഖ്യമന്ത്രി അങ്കിളിന്...

സ്‌കൂളിലേക്ക് ഓണത്തിന് ക്ഷണിച്ച നാലാം ക്ലാസുകാരിക്ക് മറുപടി നൽകി മുഖ്യമന്ത്രി

കട്ടപ്പന : ഓണക്കാലത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടേറിയറ്റിലെ മേശപ്പുറത്ത് ഇടുക്കിയിൽനിന്നൊരു സ്‌നേഹസമ്മാനം എത്തി. തുറന്നുനോക്കിയ മുഖ്യമന്ത്രി അതിനെ വിശേഷിപ്പിച്ചത്, ഏറ്റവും അമൂല്യമായ ഒന്ന് എന്നാണ്. ഇടുക്കി കാഞ്ചിയാർ ഗവൺമെന്റ് ട്രൈബൽ ലോവർ പ്രൈമറി സ്‌കൂളിലെ പ്രിസ്‌കില്ല പ്രവീൺ എന്ന നാലാം ക്ലാസ്സുകാരി മുഖ്യമന്ത്രിയെ സ്‌കൂളിലേക്ക് ഓണത്തിന് ക്ഷണിച്ചുകൊണ്ടെഴുതിയ കത്തായിരുന്നു അത്.

നല്ല ഉദ്യമങ്ങളിൽനിന്ന് ഒരിക്കലും പിൻമാറരുതെന്നും വട്ടത്തിലുള്ള അക്ഷരങ്ങൾ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. അഭിനന്ദനത്തോടൊപ്പം പ്രിസ്‌കില്ലയെ ഉടൻ കാണാനെത്തുമെന്ന മറുപടിക്കത്തും കഴിഞ്ഞദിവസം ലഭിച്ചതോടെ അവൾക്കൊപ്പം സ്‌കൂളിലുള്ള എല്ലാവരും ഹാപ്പിയായി.

ഓണാഘോഷം ഇല്ലാതായിപ്പോകുമായിരുന്ന സ്‌കൂളിൽ അധ്യാപകരും മാതാപിതാക്കളും ചേർന്ന് അവിശ്വസനീയമായ ആഘോഷം ഒരുക്കിയതായിരുന്നു കത്തിലെ ഉള്ളടക്കം. ഇടുക്കിയിലെ ആദിവാസി മേഖലയിലെ സ്‌കൂളിൽ ഓണസ്സദ്യ നൽകാമെന്നേറ്റ സംഘടന അവസാനനിമിഷം പിൻമാറിയതോടെ ആകെ ആശങ്കയായി. പക്ഷേ, പ്രഥമാധ്യാപിക ലിൻസി ജോർജും, സഹഅധ്യാപകരും വെല്ലുവിളി ഏറ്റെടുത്തു.

അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പണം സമാഹരിച്ച് സദ്യയൊരുക്കിയപ്പോൾ ഇലയിൽനിരന്നത് 101 വിഭവങ്ങൾ. കേരളത്തിൽ മറ്റെവിടെയും ഇല്ലാത്തത്രയും വിഭവം. ഇതോടൊപ്പം വടംവലിയും കളികളുമൊക്കെയായി സ്‌കൂൾ ഓണം ആഘോഷമാക്കി. നാട്ടുകാരെയും മാധ്യമപ്രവർത്തകരെയും ക്ഷണിച്ചു. ഇതിന് എല്ലാവരും കൂട്ടായി ചേർന്ന് നടത്തിയ ശ്രമമായിരുന്നു കത്തിലെ ഉള്ളടക്കം.

ഓണത്തിന് നേരിട്ടെത്താൻ കഴിയാത്തതിൽ വിഷമമുണ്ടെങ്കിലും പ്രിസ്‌കില്ലയുടെ ക്ഷണം തനിക്ക് വലിയസന്തോഷം നൽകിയെന്നും മുഖ്യമന്ത്രി മറുപടി കത്തിൽ പറഞ്ഞു. പാഠപുസ്തകത്തിലെ അറിവുകൾക്ക് അപ്പുറം കരുതലിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും വലിയപാഠം കുട്ടികൾക്ക് പകർന്നുനൽകിയ അധ്യാപകരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

കാഞ്ചിയാർ പാകാവുങ്കൽ പ്രവീണിന്റെയും സോളിയയുടെയും മകളാണ് പ്രിസ്‌കില്ല. ബ്ലസണാണ് സഹോദരൻ.