മുട്ടയുടെ പുറംതോടിൽ ഇനി തീയതി പതിപ്പിക്കണം; നിയമവുമായി യുപി

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

യുപിയിൽ മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കാൻ പുതിയ പരിഷ്കാരം വരുന്നു. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന ഓരോ മുട്ടയിലും കാലാവധി രേഖപ്പെടുത്തണമെന്നത് നിർബന്ധമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ നീക്കം. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന  നിയമം പൗൾട്രി ഫാമുകൾക്കും മൊത്തക്കച്ചവടക്കാർക്കും ചില്ലറ വിൽപ്പനക്കാർക്കും ബാധകമാണ്.

മുട്ടയിൽ സ്റ്റാമ്പ് ചെയ്യണം: മുട്ടയുടെ പുറംതോടിൽ തന്നെ വിവരങ്ങൾ രേഖപ്പെടുത്തണം. പാക്കറ്റിലോ ട്രേയിലോ മാത്രം തീയതി വെച്ചാൽ പോരാ.

രേഖപ്പെടുത്തേണ്ടവ: മുട്ട ഇട്ട തീയതിയും, അത് ഉപയോഗിക്കാൻ കഴിയുന്ന അവസാന തീയതിയും മുട്ടയിൽ ഉണ്ടായിരിക്കണം.

കാലാവധി: മുട്ട ഇട്ട ദിവസം മുതൽ 28 ദിവസം വരെയാണ് പരമാവധി കാലാവധിയായി നിശ്ചയിച്ചിരിക്കുന്നത്.

പരിശോധന: ഏപ്രിൽ 1-ന് ശേഷം തീയതി രേഖപ്പെടുത്താത്ത മുട്ടകൾ വിൽക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഫുഡ് സേഫ്റ്റി ഓഫീസർമാർ കടകളിലും ഫാമുകളിലും കർശന പരിശോധന നടത്തും.

സാധാരണയായി മുട്ടകൾ ലൂസ് ആയി വിൽക്കുമ്പോൾ അവ എത്ര പഴക്കമുള്ളതാണെന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് സാധിക്കാറില്ല. ഇന്ത്യയിൽ ഇത്തരം ഒരു നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്.

Content Highlights: Mandatory stamping of production and expiry dates on eggshells starting April 1