പിഎം ശ്രീ നടപ്പാക്കൽ; സതീശൻ ആണും പെണ്ണും കെട്ടവനെന്ന് പിഎംഎ സലാം അധിക്ഷേപിച്ചോ? | Fact Check

#ഷിബിന വാസുദേവൻ | ഫാക്ട് ചെക്ക് ഡെസ്ക്

ദേശീയ വിദ്യാഭ്യാസ നയത്തെയും (NEP) പി.എം. ശ്രീ പദ്ധതിയെയും സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ നേതൃത്വം ശക്തമായി എതിർക്കുമ്പോൾ, കേരളത്തിൽ വി.ഡി. സതീശൻ സർക്കാർ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതിനാലാണ് നിലവിലെ സർക്കാർ ഇതുമായി മുന്നോട്ടുപോകാൻ നിർബന്ധിതരായതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ധാരണാപത്രം ഒപ്പിട്ടതല്ലാതെ പദ്ധതി നടപ്പിലാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ വിശദീകരണം. ഇതിനിടെ, ഈ വിഷയത്തിൽ പി.എം.എ സലാം വി.ഡി. സതീശനെ അധിക്ഷേപിച്ചു എന്ന വാദത്തോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.

“കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണുംകെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടത്. ഒന്നുകിൽ മുഖ്യമന്ത്രി ആണോ, അല്ലെങ്കിൽ പെണ്ണോ ആകണം. ഇത് രണ്ടുമല്ലാത്ത മുഖ്യമന്ത്രിയെ നമുക്ക് കിട്ടിയതാണ് നമ്മുടെ അപമാനം" എന്ന് പി.എം.എ സലാം പറയുന്നതാണ് ദൃശ്യങ്ങളിൽ. മുഖ്യമന്ത്രി വി.ഡി സതീശനെതിരെയാണ് സലാമിന്‍റെ അധിക്ഷേപം എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻഷോട്ട്

അന്വേഷണം

പ്രചരിക്കുന്ന ദൃശ്യങ്ങൾ 2025 നവംബറിലേതാണ്. അതായത്, അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെയായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അധിക്ഷേപ പരാമർശം നടത്തിയത്. അന്ന് അത് വലീയ വാർത്തയുമായിരുന്നു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു ഈ വിവാദ പരാമർശം. ഈ സംഭവുമായി ബന്ധപ്പെട്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത താഴെ നൽകുന്നു.

https://www.youtube.com/watch?v=FxYxk5_fMHM

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സലാം, മുഖ്യമന്ത്രിയുടെ നിലപാടിനെ അധിക്ഷേപകരമായ ഭാഷയിൽ ചോദ്യം ചെയ്തുകയായിരുന്നു. വികലമായ കാഴ്ചപ്പാടുകൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസ പദ്ധതിയെ എതിർക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും സലാം ആരോപിച്ചു. അന്ന് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ, മമത ബാനർജി എന്നിവർ കാണിച്ച ആർജ്ജവം കേരള മുഖ്യമന്ത്രിക്ക് ഇല്ലാതെ പോയെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. എന്നാൽ, ലീഗ് നേതൃത്വം സലാം നടത്തിയ വ്യക്തി അധിക്ഷേപം തള്ളുകയാണുണ്ടായത്.

വാസ്തവം

ഇത് വ്യാജപ്രചാരണമാണ്. ലീഗ് നേതാവ് പി.എം.എ സലാം, പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്‍റെ ദൃശ്യങ്ങളാണ് സതീശനെതിരെ എന്ന തരത്തിൽ തെറ്റായി പ്രചരിക്കുന്നത്.

Content Highlights: Viral video claim is false and misleading., The speech by PMA Salam was from November 2025, not current., The original remarks were directed at former CM Pinarayi Vijayan, not VD Satheesan., The controversy stems from the PM SHRI scheme implementation debate in Kerala