ഓവുചാലില്‍നിന്ന് കണ്ടെടുത്ത പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിയിച്ചെടുത്ത് മഹാരാഷ്ട്ര വനംവകുപ്പ്

പ്രതീകാത്മക ചിത്രം | Photo: EPA
പ്രതീകാത്മക ചിത്രം | Photo: EPA

മുംബൈ: ഓവുചാലില്‍നിന്ന് കണ്ടെടുത്ത പെരുമ്പാമ്പിന്റെ മുട്ടകള്‍ വിരിയിച്ചെടുത്ത് മഹാരാഷ്ട്ര വനംവകുപ്പ്. മുംബൈയില്‍നിന്ന് കഴിഞ്ഞ മാസം കണ്ടെടുത്ത മുട്ടകളാണ് കൃത്രിമ സാഹചര്യത്തില്‍ വിരിയിച്ചെടുത്തത്. മഹാരാഷ്ട്ര വനംവകുപ്പും ആര്‍എഡബ്ല്യഡബ്ല്യുവും (റെസ്‌ക്വിങ്ക് അസോസിയേഷന്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് വെല്‍ഫെയര്‍) നടത്തിയ സംയുക്ത പ്രവര്‍ത്തനങ്ങളിലാണ് പെരുമ്പാമ്പുകളുടെ 22 മുട്ടകള്‍ വിരിയിച്ചെടുത്തത്. 

കൃത്രിമസാഹചര്യം ഒരുക്കിയാണ് മുട്ടകള്‍ വിരിയിച്ചെടുത്തതെന്ന് മഹാരാഷ്ട്ര വനംവകുപ്പ് പ്രതികരിച്ചു. മേയ് മാസത്തില്‍ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ നടന്ന അറ്റകുറ്റപണിക്കിടെയാണ് മുട്ടകള്‍ കണ്ടെടുത്തത്. ഒരു പെണ്‍ പെരുമ്പാമ്പും മുട്ടകള്‍ക്കൊപ്പമുണ്ടായിരുന്നു. ആരോഗ്യവതിയെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍ പെരുമ്പാമ്പിനെ വനപ്രദേശത്ത് തുറന്നുവിട്ടു. മുട്ടകള്‍ പിന്നീട് കൃത്രിമ സാഹചര്യത്തില്‍ വിരിയിച്ചെടുക്കാനായി മാറ്റുകയായിരുന്നു. 

വിരിയിച്ചെടുത്ത പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം വനപ്രദേശത്ത് തുറന്നുവിടുമെന്ന് അധികൃതര്‍ പ്രതികരിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് പെരുമ്പാമ്പുകള്‍ ഉള്‍പ്പെടുന്നത്. ഐയുസിഎന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) പ്രകാരം വംശനാശഭീഷണി നേരിടുന്നവയാണ് പെരുമ്പാമ്പുകള്‍. ആവാസവ്യവസ്ഥാ നാശം, വേട്ടയാടല്‍ തുടങ്ങിയവ പെരുമ്പാമ്പുകള്‍ നേരിടുന്ന പ്രധാന ഭീഷണികളില്‍ ചിലതാണ്.
 

Content Highlights: 22 Indian rock pythons hatch from eggs which recovered from drain in mumbai