'കൊലയാളികളല്ല, ഞങ്ങൾ സഹായികൾ'; കടലിൽ മനുഷ്യർക്കായി ഓര്‍ക്കകള്‍ ഭക്ഷണം എത്തിക്കുന്നെന്ന് പഠനം |Video

കൊലയാളിത്തിമിംഗിലമെന്നറിയപ്പെടുന്ന ഓര്‍ക്കകള്‍ | Photo: AP
കൊലയാളിത്തിമിംഗിലമെന്നറിയപ്പെടുന്ന ഓര്‍ക്കകള്‍ | Photo: AP

മുദ്രത്തിലെ ഭീന്മമാരായ തിമിംഗിലങ്ങളെവരെ വേട്ടയാടി ഭക്ഷിക്കുന്നവരാണ് കൊലയാളിത്തിമിംഗിലങ്ങളെന്നറിയപ്പെടുന്ന ഓര്‍ക്കകള്‍. കൊലയാളിത്തിമിംഗിലങ്ങളുടെ വിചിത്രമായ സ്വഭാവരീതികൾ പലപ്പോഴും പഠനവിധേയമായിട്ടുണ്ട്. അത്തരത്തിലൊരു പഠനറിപ്പോർട്ടാണ് ഇപ്പോൾ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യരുമായി കൊലയാളിത്തിമിംഗിലങ്ങൾ ആശയവിനിമയം നടത്തുന്നെന്നാണ് പഠനം പറയുന്നത്. എങ്ങനെയെന്നല്ലേ? മനുഷ്യർക്കുവേണ്ടി ഭക്ഷണവും മറ്റ് വസ്തുക്കളും കൊലയാളിത്തിമിംഗിലങ്ങൾ സമുദ്രോപരിതലത്തിൽ എത്തിക്കുന്നതായാണ് പുതിയ കണ്ടെത്തൽ. മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിയുമ്പോഴാണിത്. 

ഇതിന്റെ വീഡിയോയും ഗവേഷകർ ചിത്രീകരിച്ചു. അപൂർവ്വങ്ങളിൽ അപൂർവമെന്ന വിശേഷിപ്പിക്കാവുന്ന ഇത്തരം 34 സംഭവങ്ങളാണ് ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. നാല് വ്യത്യസ്ത സമുദ്രങ്ങളിൽ കൊലയാളിത്തിമിംഗിലങ്ങൾ ഇത്തരത്തിൽ പെരുമാറുന്നതായി കണ്ടെത്തി. മത്സ്യങ്ങളെയും സമുദ്ര സസ്തനികളെയും എന്തിനേറെ പറയുന്നു, കടൽപ്പക്ഷികളെ വരെ ഇത്തരത്തിൽ കൊലയാളിത്തിമിംഗിലങ്ങൾ മനുഷ്യർക്കായി എത്തിക്കുന്നുണ്ട്. 

വ്യക്തിപരമായ നേട്ടം ആഗ്രഹിക്കാതെ മറ്റൊരു ജീവിയെ സഹായിക്കാനുള്ള ജീവജാലങ്ങളുടെ 'ഇന്റർസ്പീഷിസ് ആൾട്രുയിസ'ത്തിന്റെ (interspecies altruism) ഉദാഹരണമായാണ് ഗവേഷകർ ഇതിനെ കാണുന്നത്. ഡോൾഫിൻ പോലുള്ള ജീവജാലങ്ങളിൽ ഇത്തരം സ്വഭാവരീതികൾ മുൻപ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പഠനത്തിനിടെ എല്ലാ പ്രായത്തിൽപ്പെടുന്ന ആൺ, പെൺ കൊലയാളിത്തിമിംഗിലങ്ങളും 18 സ്പീഷിസുകളിൽപ്പെടുന്ന മത്സ്യങ്ങൾ, സമുദ്ര സസ്തനികൾ, കടൽപ്പക്ഷികൾ, കടൽപ്പായൽ എന്നിവ മനുഷ്യർക്കായി എത്തിച്ചതായാണ് രേഖപ്പെടുത്തി.

പല സന്ദർഭങ്ങളിലും മനുഷ്യരുടെ സാന്നിധ്യത്തിനായി കൊലയാളിത്തിമിംഗിലങ്ങൾ കാത്തുനിൽക്കുന്ന സാഹചര്യമുണ്ടായി. മനുഷ്യരെ മനസിലാക്കുന്നതിന് വേണ്ടിയോ ആശയവിനിമയം നടത്തുന്നതിന് വേണ്ടിയോ ആണ് ഇത്തരം വിചിത്ര സ്വഭാവരീതികൾ കൊലയാളിത്തിമിംഗിലങ്ങൾ പ്രകടിപ്പിക്കുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Content Highlights: killer whales bring food to humans in rare moment