ആഗോള താപനം; സമുദ്രലോകത്ത് മറ്റൊരു കൂട്ടവംശനാശത്തിനുള്ള അപായ മണി

പ്രതീകാത്മക ചിത്രം | Photo-AP
പ്രതീകാത്മക ചിത്രം | Photo-AP

മുദ്ര ജീവിവര്‍ഗങ്ങളുടെ കൂട്ട വംശനാശത്തിനുള്ള സാധ്യത തള്ളിക്കളയാതെ ശാസ്ത്രലോകം. 25 കോടി (250 മില്ല്യൺ) വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ '​ഗ്രേറ്റ് ഡെെയിങ്' (Great dying) എന്ന വംശനാശ പ്രക്രിയയിൽ ലോകമെമ്പാടുമുള്ള സമുദ്ര ജീവികളുടെ 96 ശതമാനത്തോളമാണ് വംശമറ്റ് പോയത്. ഇതേ തോതിലൊരു വംശനാശത്തിന് സാധ്യതയില്ലെങ്കിലും സമാനമായ പ്രത്യാഘാതങ്ങള്‍ക്കുള്ള സാധ്യത വിദ്ഗധര്‍ തള്ളിക്കളയുന്നില്ല. ആ​ഗോള താപനം, കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഒട്ടനവധി ഘടകങ്ങളാണിതിന് ആക്കം കൂട്ടുന്നത്. 

ആ​ഗോള താപനം മൂലം സമുദ്രങ്ങളിലുണ്ടായ മാറ്റങ്ങൾ ചില്ലറയല്ല. കാലാവസ്ഥാ വ്യതിയാനം സമുദ്ര ആവാസവ്യവസ്ഥയെ ഇതിനോടകം തന്നെ തകിടം മറിച്ചു കഴിഞ്ഞു. ഓക്‌സിജന്‍ തോത് കുറയുന്നത് സമുദ്ര ജെെവവെെവിധ്യത്തെ കാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. 1960-മുതൽ സമുദ്രത്തിലെ ഓക്‌സിജന്‍ തോതിൽ കാര്യമായ മാറ്റങ്ങളാണുണ്ടായത്. 

ഉയർന്ന കാർബൺ ഡയോക്സെെഡ് തോത് സമുദ്രത്തിലെ അമ്ലാംശം വർധിപ്പിക്കുന്നു. അന്തരീക്ഷത്തില്‍ കാർബൺ ഡയോക്സെെഡ്  തോത് കൂടുന്നത് അന്തരീക്ഷത്തില്‍ കൂടുതല്‍ ചൂട് തങ്ങി നില്‍ക്കാന്‍ കാരണമാകുന്നു. ഇത്തരത്തിലുള്ള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ നാലിലൊന്നും സമുദ്രങ്ങളാണ് ആഗിരണം ചെയ്യുന്നത്. ഇത് സമുദ്രത്തിലെ ചൂട് കൂടാന്‍ കാരണമാകും.

ആ​ഗോള താപനത്തിന്റെ വർധന 2 ഡിഗ്രിക്കുള്ളില്‍ നിലനിർത്താൻ കഴിഞ്ഞാൽ പോലും  20 ലക്ഷം വരുന്ന സമുദ്ര ജീവികളുടെ 4 ശതമാനവും ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെടും. സമുദ്രത്തിലെ അമ്ലാംശം കൂടുന്നത് കക്ക പോലെയുള്ള ജീവികളുടെ തോട് രൂപപ്പെടുന്നതിനും തടസ്സമാകും.

കാലാവസ്ഥാ വ്യതിയാനം പോലെയുള്ള പ്രത്യാഘാതങ്ങൾക്ക് ആക്കം കൂട്ടുന്നതാണ്  അമിത മത്സ്യബന്ധനം, മലിനീകരണം പോലെയുള്ള ഘടകങ്ങൾ. ഉദ്ദേശം 10 മുതൽ 15 ശതമാനം വരെയുള്ള സമുദ്ര ജീവികൾ ഇത് മൂലം വംശനാശ ഭീഷണിയിലാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.  സമുദ്രങ്ങളുടെ ഭാവി ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനതോതിനെ ആശ്രയിച്ചായിരിക്കുമെന്നും വിദ്ഗധര്‍ പറയുന്നു.

Content Highlights: global warming hint to the risk of another great dying