കഴുകന്മാർക്കുമുണ്ടൊരു ഹോട്ടൽ; മരുന്നു കുത്തിവെച്ച മാംസത്തിനും കൂട്ടമരണത്തിനും വിട

സിനിമകളില്‍ വില്ലനൊപ്പം രംഗപ്രവേശം ചെയ്യുന്ന പക്ഷി. ആരുമൊന്ന് അടുക്കാന്‍ മടിക്കുന്ന മട്ടും ഭാവവും. ഇതൊക്കെയാണ് കഴുകന്മാരെങ്കിലും 1967-ല്‍ പുറത്തിറങ്ങിയ ദ ജംഗിള്‍ ബുക്ക് പോലുള്ള ചില ആനിമേഷന്‍ സിനിമകള്‍ ഈ സങ്കല്‍പ്പങ്ങളെല്ലാം തച്ചുടച്ച് ഒരു സൗഹൃദ പരിവേഷം കഴുകന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കി. ശവംതീനി പക്ഷികളെന്ന് വിശേഷിപ്പിക്കാവുന്ന ഇവ ഇന്ന് ഗുരുതരവംശനാശ ഭീഷണി നേരിടുന്നവ കൂടിയാണ്. വംശമറ്റ അനേകം ജീവജാലങ്ങളുടെ കഥകള്‍ ലോകമെമ്പാടുമുണ്ടായിട്ടുണ്ടെന്ന തിരിച്ചറിവില്‍ ഇന്ത്യ കഴുകന്മാരുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയപ്പോള്‍ സ്വന്തമാക്കിയത് അഭിനന്ദനാര്‍ഹമായ നേട്ടങ്ങളാണ്.
കാപ്റ്റീവ് ബ്രീഡിങ് നടത്തി വനപ്രദേശങ്ങളില്‍ തുറന്നുവിട്ടുള്ള സംരക്ഷണ പ്രവർത്തനങ്ങൾ പലയിടങ്ങളിലും നടക്കുന്നു. വെറ്ററിനറി മരുന്നുകുത്തിവെച്ച കന്നുകാലികളുടെ മാംസം ഭക്ഷിക്കുന്നത് കഴുകൻമാർക്ക് ഭീഷണിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷിതമായ മാംസം ഇവയ്ക്ക് നല്‍കുന്നതിനായി 'വള്‍ച്ചര്‍ റെസ്റ്റോറന്റ്' എന്ന ആശയവും ജാര്‍ഖണ്ഡിൽ നടപ്പിലാക്കിയിരുന്നു. സംരക്ഷിത മേഖലകള്‍, കൂടൊരുക്കുന്ന ഇടങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ച് വള്‍ച്ചര്‍ റെസ്റ്റോറന്റുകള്‍ തുറക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വിദഗ്ധര്‍ക്ക് പറയാനുള്ളത്. അതേസമയം ഭക്ഷ്യലഭ്യത എങ്ങനെയാണ് കഴുകന്മാരെ ബാധിക്കുകയെന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്ന് മാതൃഭൂമിഡോട്ട്കോമിനോട് പ്രതികരിക്കുകയാണ് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയുടെ (WWF-India) റാപ്റ്റര്‍ കണ്‍സര്‍വേഷന്‍ പ്രോഗ്രാം മാനേജറായ റിങ്കിത ഗുരാവ്.
Content Highlights: wwf india raptor conservation manager rinkita gurav