'സാറിവിടെ ഇരിക്കുമ്പോൾ ഞാനായിട്ട് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല, ഇത് സത്യം..സത്യം.!'; ഞാൻ ഞെട്ടി

ഇത്രയും പറഞ്ഞപ്പോഴാണ് വർഷങ്ങൾ കഴിഞ്ഞ് ഞാൻ റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിൽ റെയ്ഞ്ച് ഓഫീസറായി ജോലി നോക്കുമ്പോൾ സർവ്വീസിൽ ഒരിക്കലും മറക്കാനാകാത്ത ഒരു 'മഹാനെ' വീണ്ടും കണ്ടുമുട്ടിയ സംഭവം ഓർക്കുന്നത്. അയാളെ നമുക്ക് തത്ക്കാലം ഭാസ്‌കരൻ (പേര് സാങ്കൽപികം) എന്ന് വിളിക്കാം. റാന്നി ഫ്‌ളൈയ്യിംഗ് സ്‌ക്വാഡിന്റെ അധികാര പരിധിയിൽ വരുന്ന കുറെ തടിമില്ലുകളിൽനിന്ന് ഒരു ഓണക്കാലത്ത് നിർബന്ധിച്ച് പണപ്പിരിവ് നടത്തി എന്ന ടോൾഫ്രീ പരാതിയുടെ (വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്തുള്ള 1800 425 4733 എന്ന നമ്പരിൽ ആവലാതിക്കാർ വിളിച്ച് പറയുന്ന പരാതി) അടിസ്ഥാനത്തിലാണ് ആ ഫോറസ്റ്റ് ഗാർഡിനെ മൊഴിയെടുക്കാനായി വിളിപ്പിച്ചത്. തീർത്തും പഴയ തലമുറക്കാരനായ അയാൾ അത് ചെയ്തുവെന്ന് എനിക്ക് ഉറപ്പായിരുന്നു.
കാരണം സത്യത്തിൽ ആളെ എനിക്ക് മുന്നേ പരിചയമുണ്ടായിരുന്നു എന്നതാണ്. അയാളെ വളരെ ബുദ്ധിമുട്ടിയാണ് മുൻപ് ഞാൻ ജോലി നോക്കിയിരുന്ന റെയ്ഞ്ചിൽനിന്ന് വിടുതൽ ചെയ്ത് വിട്ടതും. സസ്‌പെൻഡ് ചെയ്യിക്കാതെയും അച്ചടക്കനടപടികൾ സ്വീകരിക്കാതേയും മേലാവിൽനിന്നു മുൻകൂർ അനുവാദം വാങ്ങി നിയമനാധികാരി സമക്ഷം റിപ്പോർട്ട് ചെയ്യാനായി അങ്ങ് വിടുതൽ ചെയ്യുകയായിരുന്നു. സാധാരണ അങ്ങനെ ചെയ്യുന്നത് സർവ്വീസിൽ പതിവില്ലാത്തതാണെങ്കിലും അങ്ങനെ ചെയ്യേണ്ടി വന്നു! അദ്ദേഹത്തെ പിന്നീട് വേറെ റാന്നി മേഖലയിലേയക്ക് പോസ്റ്റ് ചെയ്യുകയുണ്ടായി എന്ന് കേട്ടിരുന്നു.
Content Highlights: Personal account of a Range Officer dealing with an incorrigible forest guard., Insight into the administrative hurdles of disciplining government employees., Real-life challenges faced by the Ranni Flying Squad in 2026., Exploration of workplace culture and corruption in the forest department.