'അമ്മമാരും പെൺകുട്ടികളും ഞെട്ടലിൽ'; ശിവസേന നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മോദി

ന്യൂഡൽഹി: ശിവസേന (യുബിടി) വിഭാഗം നേതാവ് അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഇന്ത്യ സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം വനിതാ നേതാക്കൾക്കെതിരേ അസഭ്യം ഭാഷ പ്രയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വെച്ചായിരുന്നു മോദിയുടെ പ്രതികരണം.
അമ്മമാരും പെൺകുട്ടികളും ഞെട്ടലിലാണ്, ജനം അവരെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സഹോദരഭാര്യ സീതാ സോറനേയും കോൺഗ്രസ് അപമാനിക്കുകയാണെന്നും മോദി പറഞ്ഞു.
ബിജെപി വിട്ട് ശിവസേന ഷിന്ദെ വിഭാഗത്തിലെത്തി സ്ഥാനാർഥിയായ ഷൈന എൻ.സി.ക്കെതിരായിരുന്നു അരവിന്ദ് സാവന്ദിന്റെ സ്ത്രീ വിരുദ്ധ പരാമർശം.
ഇറക്കുമതി ചെയ്ത 'മാൽ' എന്നായിരുന്നു അരവിന്ദ് സാവന്ദിന്റെ സ്ത്രീവിരുദ്ധ പരാമർശം. എന്നാൽ താൻ 'മാൽ' അല്ലെന്നും മുബൈയുടെ മകളാണെന്നും കഴിഞ്ഞ് 20 വർഷത്തോളമായി പ്രവർത്തിച്ചു വരുന്നുണ്ടെന്നും ഷൈന എൻ.സി. പറഞ്ഞു. ബിജെപി കേന്ദ്രങ്ങൾ വൻതോതിൽ ഇത് രാഷ്ട്രീയ വിഷയമായി കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയുടേയും വിമര്‍ശനം.
Content Highlights: Mothers Daughters In Shock PM Slams Congress