മഹാരാഷ്ട്രയില്‍ കളം പിടിച്ച് ആര്‍എസ്എസ്, കേരളത്തില്‍ സിപിഎമ്മിനും ബിജെപിക്കും അപായ മണി

പ്രതീകാത്മക ചിത്രം | Photo: PTI, AFP
പ്രതീകാത്മക ചിത്രം | Photo: PTI, AFP

ണി മുഴങ്ങുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് ചോദിക്കേണ്ടതില്ലെന്ന് ആംഗലേയ കവി ജോണ്‍ ഡണ്‍ എഴുതിയിട്ടുണ്ട്. മനുഷ്യര്‍ മരിക്കുമ്പോള്‍ ഉയരുന്ന പള്ളി മണികളെക്കുറിച്ചായിരുന്നു ജോണിന്റെ നിരീക്ഷണം. മരണം അനിവാര്യമാണെന്നും മണികള്‍ മുഴങ്ങുന്നത് നമ്മള്‍ ഓരോരുത്തര്‍ക്കും വേണ്ടിയാണെന്നും ജോണ്‍ ചൂണ്ടിക്കാട്ടി. പക്ഷേ, അപായ മണികള്‍ മുഴങ്ങുമ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സ്വസ്ഥമായിരിക്കാനാവില്ല. മഹാരാഷ്്രടയിലെ ഫലം കോണ്‍ഗ്രസിനെ ഞെട്ടിക്കുമ്പോള്‍ പാലക്കാട് ബിജെപിയുടെ ഉറക്കം കെടുത്തുമെന്നതില്‍ സംശയമില്ല. വയനാട് ഒരു കടുത്ത എതിര്‍പ്പുയര്‍ത്താന്‍ പോലും ഇടത് മുന്നണിക്കായില്ലെന്നതും  ചേലക്കരയില്‍ 2021 ലെ 39,400 വോട്ടുകളുടെ ഭൂരിപക്ഷം 12,201 ആയി കുറഞ്ഞുവെന്നതും  സിപിഎമ്മിന് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ വന്‍ മുന്നേറ്റത്തില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് ആര്‍എസ്എസ് തന്നെയായിരിക്കും. ഒരു മാസത്തിനപ്പുറം 2025 ല്‍ ആര്‍എസ്എസ്സിന്റെ ശതാബ്ധിയാണ്. സംഘത്തിന് നൂറ് വയസ്സ് തികയുമ്പോള്‍ സംഘത്തിന്റെ ആസ്ഥാനമായ നാഗ്പൂര്‍ അടങ്ങുന്ന മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണകൂടമുണ്ടായിരിക്കണം എന്നത് ആര്‍എസ്എസ്സിന് നിര്‍ബ്ബന്ധമായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി 48 സീറ്റുകളില്‍ 30ഉം നേടിയപ്പോള്‍ ആര്‍എസ്എസ് അപകടം മണത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുകൊണ്ടുതന്നെ ഒരു പഴുതും വിടാതിരിക്കാന്‍ സംഘ നേതൃത്വം കരുതലെടുത്തു. ആ കരുതലിന്റെയും ജാഗ്രതയുടെയും പ്രതിഫലനമാണ് ശനിയാഴ്ച കണ്ടത്. അദാനിക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമായിരുന്നു. 2019 ല്‍ ശിവസേനയെയും എന്‍സിപിയെയും പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഭരണം ഉറപ്പിക്കാന്‍ ബിജെപിയെ സഹായിച്ചത് അദാനിയുടെ ആഴമാര്‍ന്ന കീശകളായിരുന്നു എന്ന ആരോപണം കാണാതിരിക്കേണ്ടതില്ല. രാജ്യത്തിന് പുറത്ത് കനത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി തന്നെ അധികാരത്തില്‍ തുടരുന്നുവെന്നത് അദാനി ഗ്രൂപ്പിന് നല്‍കുന്ന സമാശ്വാസം ചെറുതായിരിക്കില്ല.

Content Highlights: Kerala Bypolls: BJP, Congress Setbacks, CPI(M) Challenges

Continue reading