മുൻമുഖ്യമന്ത്രിയുടെ മണ്ഡലം നിലനിര്‍ത്താന്‍ മകന്റെ ഭാര്യ

#മധ്യപ്രദേശിലെ ഭോപാലില്‍നിന്ന് എന്‍. ശ്രീജിത്ത്
ബാബുലാല്‍ ഗോര്‍, കൃഷ്ണഗോര്‍ | Photo: PTI
ബാബുലാല്‍ ഗോര്‍, കൃഷ്ണഗോര്‍ | Photo: PTI

ബി.ജെ.പി.യുടെ ഉന്നതനേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗോറിന്റെ ഹൃദയംകവര്‍ന്ന മണ്ഡലമാണ് ഗോവിന്ദ്പുര. ശ്രീകൃഷ്ണന്റെ ഭൂമി എന്നറിയപ്പെടുന്ന മേഖല. എട്ടുതവണ ഈ ഭൂമിയാണ് അദ്ദേഹത്തെ അധികാരത്തോട് ചേര്‍ത്തുനിര്‍ത്തിയത്

കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന ഈ മേഖല 1980 മുതലാണ് ബാബുലാല്‍ഗോറിലൂടെ ബി.ജെ.പി. പിടിച്ചെടുത്തത്. 2018-ല്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് വിടവാങ്ങുന്നതുവരെ ഈ മണ്ഡലത്തില്‍നിന്ന് വിജയക്കൊടി പറത്തിയാണ് ബാബുലാല്‍ ഗോര്‍ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായത്. ഉമാഭാരതിക്കുശേഷം ഈ പദവിയില്‍ എത്തുന്ന പിന്നാക്കക്കാരന്‍.

ഭോപാലിന്റെ മേയറായിരുന്ന കൃഷ്ണഗോര്‍ 2018-ലാണ് ഭര്‍ത്തൃപിതാവിന്റെ മണ്ഡലത്തിലൂടെ നിയമസഭയിലെത്തുന്നത്. ഇത്തവണയും ഇതേ മണ്ഡലത്തില്‍ത്തന്നെയാണ് വിജയസാധ്യത പരീക്ഷിക്കുന്നത്. ബാബുലാല്‍ ഗോര്‍ ഒഴിഞ്ഞ ഈ മണ്ഡലത്തില്‍ ആദ്യം സീറ്റ് നല്‍കാതെ ചില പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും നരേന്ദ്രമോദിയുടെ ഇടപെടല്‍കാരണമാണ് ഗോവിന്ദ് പുര, കൃഷ്ണഗോറിലേക്ക്, ആ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നത്.

അതിരാവിലെത്തന്നെ പ്രചാരണത്തിന് ഇറങ്ങുന്നതിനുമുമ്പാണ് ബാബുലാല്‍ ഗോര്‍ താമസിച്ച 74 ബംഗ്ലാവ് മേഖലയില്‍ ­കൃഷ്ണഗോറിനെ കാണാനെത്തുന്നത്. പുഷ്പഹാരങ്ങളുമായി ഒട്ടേറെപ്പേര്‍ അപ്പോള്‍തന്നെ വീട്ടിലെത്തിയിട്ടുണ്ട്.

ഭരണവിരുദ്ധവികാരം ശക്തമാണല്ലോ? വിജയം എങ്ങനെയാവും

ഇത്തവണ ബി.ജെ.പി. മധ്യപ്രദേശില്‍ വന്‍വിജയം നേടും. അതില്‍ എന്റെ വിജയം ഐതിഹാസികമായിരിക്കും. ഡിസംബര്‍ മൂന്നിന് തിരഞ്ഞെടുപ്പ് ഫലംതന്നെ കോണ്‍ഗ്രസിന് ഉത്തരം നല്‍കും.

എന്താണ് മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് അജന്‍ഡ?

വികസനത്തിന്റെയും പൊതുക്ഷേമത്തിന്റെയും അടിസ്ഥാനത്തിലാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതുമാത്രമേ ചെയ്യുന്നുള്ളൂ. ഗോവിന്ദ്പുര മേഖലയിലെ കോളനികളിലെ ഓരോ കുടുംബത്തിനും നര്‍മദാവെള്ളം നല്‍കാനാണ് ഞങ്ങളുടെ ശ്രമം. ഞങ്ങള്‍ അത് ഉടന്‍ വിതരണം ചെയ്യും. എല്ലാ കോളനികളെയും മലിനജലത്തില്‍നിന്ന് മുക്തമാക്കുന്ന പദ്ധതിക്ക് മുന്‍ഗണന നല്‍കും. ഗോവിന്ദ്പുര നിയമസഭാ മണ്ഡലത്തില്‍ അന്താരാഷ്ട്ര സ്റ്റേഡിയവും നിര്‍മിക്കും.

മതത്തെ ബി.ജെ.പി. ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഉപയോഗിക്കുന്നുണ്ടല്ലോ?

തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എപ്പോഴും രാഷ്ട്രീയ ഹിന്ദുവാണെന്ന് നടിക്കുന്നു. അവരാണ് മതങ്ങളെ ഉപയോഗിക്കുന്നത്. ബി.ജെ.പി. ഒരിക്കലും പ്രീണനരാഷ്ട്രീയം നടത്തുന്നില്ല. എന്നാല്‍, കോണ്‍ഗ്രസ് എന്നും പ്രീണനരാഷ്ട്രീയമാണ് പിന്തുടരുന്നത്.

Content Highlights: madhyapradesh assembly election krishna gaur