കോൺഗ്രസ് പാവപ്പെട്ടവരോട് കള്ളംപറയുന്നു, പത്തുവർഷത്തിനിടെ രാജ്യത്ത് തട്ടിപ്പുകൾ ഇല്ലാതായി- മോദി

സിദ്ധി: കോണ്‍ഗ്രസ് ജനങ്ങളോട് കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹി ദര്‍ബാറില്‍ പങ്കെടുത്തവരെ മാത്രമാണ് കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ കഴിവുള്ള നേതൃത്വങ്ങളെ ഉയര്‍ന്നുവരാന്‍ അവര്‍ അനുവദിക്കുന്നില്ല. അതവരുടെ മാനസികാവസ്ഥയാണെന്നും മോദി ആരോപിച്ചു.
'പാവപ്പെട്ടവരോടും സ്ത്രീകളോടും ചെറുപ്പക്കാരോടും കോണ്‍ഗ്രസ് എപ്പോഴും കള്ളം പറയുകയായിരുന്നു. പണ്ടത്തെ പോലെ ജനങ്ങള്‍ അറിവില്ലാത്തവരാണെന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍, ഇന്നത്തെ ചെറുപ്പക്കാര്‍ ബോധമുള്ളവരാണ്. അവര്‍ക്ക് അവരുടെ ഫോണുകളില്‍ എല്ലാ വിവരവും ലഭിക്കും. കോണ്‍ഗ്രസ് കള്ളം പറയുകയാണെന്ന് അവര്‍ അവരുടെ മാതാപിതാക്കളോട് പറയും', മധ്യപ്രദേശിലെ സിദ്ധിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
'2018-ല്‍ കര്‍ഷകരുടെ വായ്പ പത്തുദിവസത്തിനകം എഴുതിതള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ 15 മാസത്തെ അവരുടെ ഭരണത്തിനുശേഷവും ഒന്നും നടപ്പായില്ല. എന്നാല്‍, പിഎം കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ബിജെപി പണം നിക്ഷേപിക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം ഇതുവരെ 2.6 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ 20,000 കോടിയും മധ്യപ്രദേശിലെ കര്‍ഷകര്‍ക്കാണ് ലഭിച്ചത്', നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
'പത്തു വര്‍ഷത്തെ ബിജെപി ഭരണത്തിനുകീഴില്‍ ഇന്ത്യയില്‍ തട്ടിപ്പുകള്‍ ഇല്ലാതായി, പാവപ്പെട്ടവരും മധ്യവര്‍ഗ വിഭാഗക്കാരും പണം സമ്പാദിച്ചു, അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിച്ചു. ലക്ഷക്കണക്കിനു കോടിയുടെ അഴിമതി ഇല്ലാതായി. പാവങ്ങള്‍ക്കുള്ള റേഷന്‍ വിതരണം അടുത്ത അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തു. പിഎം ആവാസ് യോജനക്കുവേണ്ടി നാലു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്', നരേന്ദ്രമോദി പറഞ്ഞു.
Content Highlights: Congress promoted those who attended Delhi Darbar - PM Modi