‘വീണ്ടും പരീക്ഷയെഴുതാൻ ധൈര്യമില്ല അച്ഛാ, അമ്മേ...’; NEET റദ്ദാക്കിയതിൽ മനംനൊന്ത് മകൾ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഭോപാൽ: ‘അമ്മേ, അച്ഛാ... ഞാൻ പഠിച്ച് ഡോക്ടറാകുമെന്ന് നിങ്ങൾ വിശ്വസിച്ചു. എന്നാൽ, എനിക്ക് വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ധൈര്യമില്ല. ഞാൻ നിങ്ങളെ രണ്ടുപേരെയും നശിപ്പിച്ചു. വീണ്ടും പരീക്ഷയെഴുതിയാൽ നന്നായി എഴുതാൻപറ്റുമെന്ന് ഒരു ഉറപ്പുമില്ല’ -ഇങ്ങനെയൊരു കത്തെഴുതിയാണ് നീറ്റ്-യു.ജി. പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് മധ്യപ്രദേശിലെ ഭോപാലിൽ പത്തൊൻപതുകാരിയായ വിദ്യാർഥിനി ആത്മഹത്യചെയ്തത്.

മേയ് 20-നാണ് മധ്യപ്രദേശ് സ്വദേശിയായ ആകാംക്ഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇപ്പോഴാണ് പോലീസ് കണ്ടെത്തിയത്.

പരീക്ഷയിൽ 650 മാർക്കുവരെ ആകാംക്ഷ പ്രതീക്ഷിച്ചിരുന്നതായി കുടുംബം പറയുന്നു. പരീക്ഷ റദ്ദാക്കിയതോടെ കടുത്ത വിഷാദത്തിലായി. കർഷകനായ അച്ഛൻ കൃഷ്ണകുമാർ ചതുർവേദി മകളെ ഡോക്ടറാക്കുക എന്ന സ്വപ്നത്തിനായി വലിയ സാമ്പത്തികത്യാഗങ്ങളാണ് സഹിച്ചിരുന്നത്. തുച്ഛമായ വരുമാനം മാത്രമുള്ള കുടുംബം കിസാൻ ക്രെഡിറ്റ് കാർഡുവഴി മൂന്നുലക്ഷം രൂപ വായ്പയെടുത്താണ് നാഗ്പുരിലെ പരിശീലനകേന്ദ്രത്തിൽ ആകാംക്ഷയെ പഠിപ്പിച്ചത്. പഠനച്ചെലവ് കണ്ടെത്താനായി അച്ഛൻ പാചകക്കാരനായും ജോലി ചെയ്തിരുന്നു. മേയ് മൂന്നിനുനടന്ന നീറ്റ് പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഒരാളാണ് ആകാംക്ഷ. ചോദ്യക്കടലാസ് ചോർച്ച വിവാദങ്ങളെത്തുടർന്ന് മേയ് 12-ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.

Content Highlights: Devastated by the cancellation and scheduled re-examination of the NEET-UG exam, a 19-year-old medical aspirant in Bhopal died by suicide, leaving behind a heartbreaking note apologizing to her financially strained parents.