നവീന സാധ്യതകളുമായി നിയമപഠനം

#എം.ജി. മഹാദേവ്

രു പ്രൊഫഷണല്‍ കോഴ്സ് എന്നതിലുപരി നിയമപഠനത്തിന് വളരെയേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്.

പുത്തന്‍ സാധ്യതകള്‍

സര്‍ക്കാര്‍ വകുപ്പുകളിലെ ഉയര്‍ന്ന തസ്തികകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, വ്യവസായ-വാണിജ്യ- ധനകാര്യ മേഖലകളില്‍ കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന അവസരങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ടവ. സര്‍ക്കാര്‍ ഇതര സന്നദ്ധസംഘടനകള്‍, അന്താരാഷ്ട്ര ഏജന്‍സികള്‍, നിയമ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, സായുധസേന എന്നീ മേഖലകളിലും അവസരമുണ്ട്.

നിയമത്തില്‍ പി.ജി.യും പിഎച്ച്.ഡി.യും നേടുന്നവര്‍ക്ക് അധ്യാപക-ഗവേഷണ മേഖലകളിലും സാധ്യതകളുണ്ട്. നിയമപഠനം മറ്റ് സാമൂഹിക ശാസ്ത്രവിഷയങ്ങളുമായി ചേര്‍ന്ന് നൂതനമായ പാഠ്യക്രമവും പാഠ്യപദ്ധതിയും രൂപപ്പെടുത്തുന്നുണ്ട്.

ക്ലാറ്റ് 2020

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) അടിസ്ഥാനത്തിലാണ് കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്) ഉള്‍പ്പെടെ രാജ്യത്തെ 22 ദേശീയ നിയമ സര്‍വകലാശാലകളിലേക്ക് പ്രവേശനം. ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ മേയ് 10-ന് നടത്തും. ബെംഗളൂരു ആസ്ഥാനമായിട്ടുള്ള നിയമ സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യമാണ് പ്രവേശന നടപടികള്‍ നടത്തുന്നത്. പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.എസ്.ഡബ്ല്യു., എല്‍എല്‍.ബി. (ഓണേഴ്സ്) കോഴ്സുകളും വിവിധവിഷയങ്ങളില്‍ ഏകവര്‍ഷ പി.ജി. കോഴ്സുകളുമുണ്ട്.

യോഗ്യതയും ഘടനയും

പഞ്ചവത്സര എല്‍എല്‍.ബി. കോഴ്സുകളിലേക്ക് പ്ലസ്ടു തലത്തില്‍ 45 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പി.ജി. കോഴ്സിന് 50 ശതമാനം മാര്‍ക്കോടുകൂടിയ നിയമബിരുദവുമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷ മാറ്റങ്ങളോടെ

  • ബിരുദതലത്തില്‍ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 150 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍. ഇപ്രാവശ്യം പാസേജ് രീതിയിലുള്ള ചോദ്യപേപ്പറിലൂടെ കുട്ടികളുടെ അപഗ്രഥനപാടവവും കാര്യകാരണങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാനുള്ള കഴിവും പരിശോധിക്കുന്ന തരത്തിലാണ് വിഭാവനംചെയ്തിട്ടുള്ളത്. നിയമപഠനത്തിനുള്ള അഭിരുചിയും വൈഭവവും മനസ്സിലാക്കുന്നതിന് പ്രാധാന്യം കൊടുത്തുകൊണ്ട് നേരത്തേ അവലംബിച്ചുവന്ന രീതിയില്‍നിന്ന് വ്യത്യസ്തമായാണ് ചോദ്യപേപ്പറിന്റെ ഘടന. പൊതുവിജ്ഞാനംപോലും ഈ രീതിയിലാകും.
  • ബിരുദതലത്തില്‍ ഇംഗ്ലീഷിന് 12-ാം ക്ലാസ് തലത്തിലുള്ള 450 വാക്കുകള്‍ ഉള്‍പ്പെട്ട ഓരോ പാസേജായിട്ടാകും ചോദ്യം. ഭാഷാപരിജ്ഞാനം അളക്കുകയാണ് ലക്ഷ്യം. ഏകദേശം 20 ശതമാനം ചോദ്യങ്ങള്‍ ഉണ്ടാകും. പൊതുവിജ്ഞാനത്തിനും ലീഗല്‍ റീസണിങ്ങിനും 25 ശതമാനം വീതവും ലോജിക്കല്‍ റീസണിങ്ങിന് 20 ശതമാനവും ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സിന് 10 ശതമാനവുംവീതം ചോദ്യങ്ങള്‍. ഓരോ മാര്‍ക്ക് വീതമുള്ള ഓരോ ചോദ്യത്തിലെ തെറ്റായ ഓരോ ഉത്തരത്തിനും 0.25 മാര്‍ക്ക് കുറയും.
  • ബിരുദാനന്തര തലത്തില്‍ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലുള്ള 100 ചോദ്യങ്ങളും 50 മാര്‍ക്കിനുള്ള നിയമവും കാലികവിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണുള്ളത്. ഇതില്‍ ഭരണഘടനാനിയമവും മറ്റ് നിയമവിഷയങ്ങളായ കോണ്‍ട്രാക്ട്, ടോര്‍ട്സ്, ക്രിമിനല്‍ ലോ, ഇന്റര്‍നാഷണല്‍ ലോ, ഐ.പി.ആര്‍. ജൂറിസ്പ്രൂഡന്‍സ് മറ്റും ഉള്‍പ്പെടും.

ഇവിടെയും മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ക്ക് ഒരു മാര്‍ക്ക് വീതവും ഓരോ തെറ്റായ ഉത്തരത്തിന് 0.25 മാര്‍ക്ക് വീതവും കുറയും. ഉപന്യാസ ചോദ്യങ്ങള്‍ക്ക് 25 മാര്‍ക്ക് വീതമാണുള്ളത്. മള്‍ട്ടിപ്പിള്‍ ചോയ്സ് വിഭാഗത്തില്‍ 40 ശതമാനം നേടുന്ന പട്ടികജാതി-വര്‍ഗ വിഭാഗം ഒഴികെയുള്ളവരെ മാത്രമേ ഉപന്യാസ വിഭാഗത്തിന് പരിഗണിക്കൂ. (പട്ടികജാതി-വര്‍ഗ വിഭാഗത്തിന് 35 ശതമാനം). പൊതുവിജ്ഞാനത്തില്‍ 450 വാക്കുകളുള്ള ഓരോ പാസേജ് രീതിയിലുള്ള ചോദ്യങ്ങളിലൂടെ പൊതുവിജ്ഞാപനത്തിലുള്ള അവഗാഹം പരിശോധിക്കുന്നു.

ഓണ്‍ലൈന്‍ ലേണിങ് പ്ലാറ്റ്ഫോം ഉപയോഗിച്ച് മാതൃകാചോദ്യങ്ങളും മോക് ടെസ്റ്റ് എന്നിവ മനസ്സിലാക്കാം. https://consortiumofnlus.ac.in/clat-2020/

(കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് രജിസ്ട്രാര്‍ ആണ് ലേഖകന്‍)

Don't Miss It: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാ പരിശീലനം

Content Highlights: New trends and career prospects of law studies

Content Highlights: