വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

#സ്വന്തം ലേഖകൻ
പെട്രോളുമായി അനീഷ് ബാറിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യം
പെട്രോളുമായി അനീഷ് ബാറിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യം

വെമ്പായം: വെമ്പായം ബാറിൽ മദ്യപിക്കാൻ എത്തിയവർ തമ്മിൽ അടിപിടിയും തുടർന്ന് തീവയ്പ്പും ഉണ്ടായ സംഭവത്തിൽ തീയിട്ട യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) ആണ് മരിച്ചത്. തീവെപ്പിൽ 80 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. 

ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് (35) ചൊവ്വാഴ്ച ഉച്ചയ്ക്ക് മരിച്ചിരുന്നു. ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ(32), റിയാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. അരുൺ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 9.30-ന് വെമ്പായം ജങ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽവെച്ചായിരുന്നു സംഭവം. നവാസ്, നൗഫൽ അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗ സംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈസമയം ഇവിടെയെത്തിയ ഇവരുടെ പരിചയക്കാരനായ അനീഷ് ഇവർക്കൊപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. തുടർന്ന് അനീഷ് പുറത്തേക്ക് പോയി.

അരമണിക്കൂറിന് ശേഷം അനീഷ് കന്നാസിൽ പെട്രോളുമായി ബാറിലേക്ക് എത്തുകയും തുടർന്ന് ഇവർ തമ്മിൽ പിടിവലി നടക്കുകയും ചെയ്തു. ഇതിനിടയിൽ അനീഷ് കൈയിൽ ഇരുന്ന പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊടുത്തു.

പെട്രോൾ ഇവരുടെ പുറത്തേക്ക് ഒഴിച്ച് തീ കത്തിക്കുന്നിടയിൽ അനീഷിന്റെ പുറത്തേക്കും തീ പടർന്ന് പിടിച്ചു. അനീഷ് പെട്രോൾ ഒഴിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോളാണ് അടുത്ത ടേബിളിൽ ഇരുന്ന റിയാസിന് പൊള്ളലേറ്റത്. ബാറിലേക്ക് പെട്രോളുമായി എത്തുന്ന അനീഷ് മൂന്നുവട്ടം നിലത്ത് വീഴുന്നതും സിസിടിവിയിൽ കാണാം. വെമ്പായത്തിന് സമീപത്തായി രണ്ട് പെട്രോൾ പമ്പുകൾഉണ്ട്. ഇതിൽ എവിടെനിന്നെങ്കിലും ആവാം പെട്രോൾ വാങ്ങിയത് എന്നാണ് പോലീസിന്റെ നിഗമനം.

സംഭവം നടക്കുന്ന സമയത്ത് മുപ്പതോളംപേർ ബാറിനുള്ളിൽ ഉണ്ടായിരുന്നു. തീ പടർന്നതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. എസി ബാറിനകത്ത് ഉണ്ടായിരുന്ന മേശ, കസേര, എസി, ഫാൻ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു.

Content Highlights: Accused Anish (32) succumbed to injuries sustained during the arson attack., The incident occurred at Vembayam Hotel and Residency following a dispute., Total fatalities from the incident have reached two, including victim Navas (35)., CCTV footage confirms the suspect arrived with petrol and ignited the fire., Police are investigating the source of the petrol used in the attack.