ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു! പോലീസ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

#മാതൃഭൂമി ന്യൂസ്
Photo: Screengrab/Mathrubhumi News
Photo: Screengrab/Mathrubhumi News

കൊച്ചി:  പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്.

2024 ജൂൺ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മർദിക്കുന്നത് യുവതിയുടെ ഭർത്താവ് ഫോണിൽ പകർത്തിയിരുന്നു. മഫ്തിയിലെത്തിയ പോലീസ് ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെ സ്റ്റേഷനിലെത്തിയ യുവതിയെയാണ് എസ്ഐ പ്രതാപചന്ദ്രൻ മർദിച്ചത്. യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഒരു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങൾ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഗർഭിണിയായിരുന്ന തന്നെ പോലീസ് കൂട്ടം ചേർന്ന് മർദിക്കുകയും സംഭവം മൂടിവെയ്ക്കാൻ ശ്രമിച്ചുവെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ അന്ന് പോലീസ് ഇതെല്ലാം നിഷേധിക്കുകയും യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുവെന്നും പ്രശ്നം പരിഹരിക്കാൻ പോലീസ് ഇടപ്പെടുകയുമായിരുന്നുവെന്നുമായിരുന്നു പോലീസ് വിശദീകരണം. മാത്രമല്ല സിഐയെ പരാതിക്കാരി മർദിച്ചുവെന്നടക്കം പോലീസ് ആരോപണം ഉന്നയിച്ചിരുന്നു.

സസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് പരാതിക്കാരിയും ഭർത്താവും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlights: Shocking visuals emerge of a pregnant woman being assaulted by a CI at a police station after her husband filmed an incident. Justice sought.