ബാലരാമപുരത്ത് രണ്ടുവയസുകാരിയുടെ കൊലപാതകം: കുഞ്ഞിനെ കൊന്നത് ശ്രീതു തന്നെയെന്ന് ഹരികുമാര്‍

ഹരികുമാർ, ശ്രീതു
ഹരികുമാർ, ശ്രീതു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ പോലീസിനെ കുഴക്കി പ്രതി ഹരികുമാറിന്റെ മൊഴി. കുഞ്ഞിനെ കൊന്നത് അമ്മ ശ്രീതു തന്നെയെന്നാണ് ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തൽ. ജയിൽ സന്ദർശിക്കാൻ എത്തിയ തിരുവനന്തപുരം റൂറല്‍ എസ്.പി.  കെ.എസ്. സുദര്‍ശനോട് ആണ് വെളിപ്പെടുത്തൽ. ഹരികുമാറിനെ മാത്രം പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് നിര്‍ണായക മൊഴി വരുന്നത്.  

മൂന്നാഴ്ച മുന്‍പ്, തിരുവനന്തപുരം റൂറല്‍ എസ്.പി. കെ.എസ്. സുദര്‍ശന്‍ ജയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍, ഹരികുമാർ എസ്.പിയെ കാണാനെത്തി. കുഞ്ഞിനെ കൊന്നത് താനല്ലെന്നും സഹോദരി ശ്രീതുവാണെന്നും പറഞ്ഞു. തന്നെ കുടുക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്നും അവകാശപ്പെട്ടു.

ഇതിന് ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും ഹരികുമാർ ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാൽ മൊഴിയിൽ പല പൊരുത്തക്കേടുകളുമുണ്ട്. ഇതോടെ ഹരികുമാറിനെയും ശ്രീതുവിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു.
 
നേരത്തെ ദേവേന്ദുവിന്‍റെ അച്ഛനും ശ്രീതുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, ആദ്യ അന്വേഷണത്തില്‍ ശ്രീതുവിനെതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ല. നിലവിൽ സാമ്പത്തികതട്ടിപ്പ് കേസില്‍ ശ്രീതുവും ജയിലിലാണ്. 

Content Highlights: A new twist in the Kerala well death case. The accused claims the child`s mother is responsible