ബെംഗളൂരുവിലെ 40 കോടിയുടെ ചിട്ടി തട്ടിപ്പ്: കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് മലയാളി ദമ്പതിമാർ കോടതിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ ചിട്ടിനടത്തി നിക്ഷേപകരെ കബളിപ്പിച്ച് 40 കോടിയോളം രൂപയുമായി മുങ്ങിയ കേസിലെ പ്രതികളായ മലയാളി ദമ്പതിമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കി.
ബെംഗളൂരു രാമമൂര്‍ത്തിനഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വര്‍ഗീസ്(57), ഭാര്യ ഷൈനി ടോമി(52) എന്നിവരാണ് ഹര്‍ജി നല്‍കിയത്. കേസന്വേഷണം ഊര്‍ജിതമാകാന്‍ പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരായ നിക്ഷേപകര്‍ കോടതിയെ സമീപിച്ചതിനിടെയാണ് പ്രതികളുടെ നീക്കം. സിഐഡി അന്വേഷണം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ബെംഗളൂരുവില്‍നിന്ന് മുങ്ങിയ ഇവര്‍ കെനിയയിലേക്ക് കടന്നതായി നേരത്തേ ബെംഗളൂരു പോലീസ് കണ്ടെത്തിയിരുന്നു. ഹര്‍ജിയുമായി കോടതിയെ സമീപിച്ചതോടെ ഇവര്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയതായി സംശയം ബലപ്പെട്ടു. അതേസമയം, കേസുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് നിക്ഷേപകര്‍.
502 നിക്ഷേപകരാണ് പണം നഷ്ടപ്പെട്ടതായി കാണിച്ച് രാമമൂര്‍ത്തി നഗര്‍ പോലീസിനെ സമീപിച്ചത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയുംചെയ്തു.
പണം നഷ്ടമായ ഭൂരിഭാഗംപേരും മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്ത് ചിട്ടിയിലും നിക്ഷേപപദ്ധതികളിലും ആളെ ചേര്‍ക്കുകയായിരുന്നു. 25 വര്‍ഷമായി ബെംഗളൂരുവില്‍ മലയാളികളുടെ വിശ്വാസമാര്‍ജിച്ച് പ്രവര്‍ത്തിച്ചുവന്ന ചിട്ടിക്കമ്പനിയാണ്.
Content Highlights: Malayali couple accused in a ₹40 crore chit fund scam in Bengaluru, sought dismissal of the case