പെരുമാറ്റച്ചട്ടം നിലനിൽക്കെ സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറായി ഇഷ്ടക്കാരെ നിയമിക്കാൻ നീക്കമെന്ന് ആരോപണം

Photo: www.dtekerala.gov.in
Photo: www.dtekerala.gov.in

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം നിലനിൽക്കെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ തസ്തികയിൽ ഇഷ്ടക്കാരെ നിയമിക്കാൻ സർക്കാർ നീക്കം നടക്കുന്നതായി ആരോപണം. കഴിഞ്ഞ ഏഴ് വർഷമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പെരുമാറ്റചട്ടം നിലനിൽക്കെ തിരക്കിട്ട് ഇൻറർവ്യൂ നടത്തുന്നത് സുപ്രീം കോടതി വിധിയെ തുടർന്ന് സാങ്കേതിക സർവ്വകലാശാല വി.സി സ്ഥാനം നഷ്ടപ്പെട്ട, നിലവിൽ ഡയറക്ടറുടെ ചുമതലവഹിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് നൽകാനാണെന്നാണ് ആരോപണം.

തിരക്കിട്ട് ഇൻറർവ്യൂ നടത്തുന്നത് ഈ മാസം സർവീസിൽനിന്ന് വിരമിക്കുന്ന വ്യക്തിക്ക് നിയമനം നൽകുന്നതിനും അതുവഴി ഉയർന്ന ശമ്പളവും പെൻഷൻ ആനുകൂല്യങ്ങളും നൽകുന്നതിനും വേണ്ടിയാണെന്നും ഈ നടപടിമൂലം ഖജനാവിന് ലക്ഷങ്ങളുടെ അധിക ബാധ്യത ഉണ്ടാകുമെന്നതുകൊണ്ട് കൂടുതൽ  സർവീസ് ദൈർഘ്യമുള്ളവരെ ഡയറക്ടറായി നിയമിക്കുവാൻ  തയ്യാറാകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

രണ്ടര ലക്ഷം രൂപ ശമ്പളമുള്ള പ്രസ്തുത തസ്തികയിലേയ്ക്ക് കഴിഞ്ഞ ഫെബ്രുവരി 29-നാണ് സർക്കാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽമാരിൽനിന്നും സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാരിൽനിന്നും അപേക്ഷ ക്ഷണിച്ചത്. എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് ബിരുദത്തിന് പുറമേ ഇരുപതു വർഷത്തെ അധ്യാപനപരിചയവും പ്രിൻസിപ്പൽ അഥവാ ജോയിൻറ് ഡയറക്ടറായുള്ള പരിചയവുമാണ് ഡയറക്ടർ  തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ളത്.

ആകെയുള്ള അപേക്ഷകരിൽ യോഗ്യതയുള്ള പത്തുപേരെയാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽവെച്ച് മെയ് 21-ന് നടക്കുന്ന ഇൻറർവ്യൂവിന് ക്ഷണിച്ചിരിക്കുന്നത്. മെയ്‌ ഒമ്പതിന് ഇതുസംബന്ധിച്ച കത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടവർക്ക് അയച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി,  ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ. ഇതിൽ ഇൻറർവ്യൂവിന് പങ്കെടുക്കുന്ന ഡോ. രഘുരാജ്, ഡോ. രാജശ്രീ (മുൻ വിസി), ഡോ. ശ്രീലക്ഷ്മി എന്നീ മൂന്നുപേർ മെയ്‌ 31-ന് റിട്ടയർ ചെയ്യും. ഡോ. രാജശ്രീ വി.സിയായിരുന്ന കാലയളവ് പെൻഷൻ അനുകൂല്യങ്ങൾക്ക് കണക്കാക്കുന്നത് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്.

പെരുമാറ്റചട്ടം നിലനിൽക്കുന്നതിന്റെ പേരിൽ ഒഴിവുള്ള ലോകായുക്ത, ഉപ ലോകായുക്ത, മനുഷ്യാ വകാശ കമ്മീഷൻ ചെയർമാൻ, ഇൻഫർമേഷൻ കമ്മീഷണർമാർ തുടങ്ങിയ അനിവാര്യ പദവികളിൽ നിയമനം നടത്താൻ തയ്യാറാകാത്ത സർക്കാരാണ് ഏഴുവർഷമായി ഒഴിഞ്ഞുകിടക്കുന്ന ഡയറക്ടർ തസ്തികയിൽ തിരക്കിട്ട് നിയമനം നടത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: allegation on appointment of Technical Education Director