വര്‍ണം വിതറിയ വസ്ത്രത്തിനു പിന്നില്‍ അവള് ദുഃഖിതയായിരുന്നു; ആ യാത്രയില്‍ തെരേസ മനസ്സില്‍ കുടിയേറി

രാജീവ് അഞ്ചലിന്റെ 'നതിംഗ് ബട്ട് ലൈഫ്' എന്ന ഇംഗ്ലീഷ് സിനിമയുടെ ഷൂട്ടിങ്ങിനു പോകുമ്പോള്‍ കാലിഫോര്‍ണിയയിലെ ഓക്ലാൻഡ് വിമാനത്താവളത്തിന്റെ ലോബിയില്വെച്ചാണ് തെരേസയെ ആദ്യമായി ഞാന്‍ കാണുന്നത്. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അവളെത്തന്നെ ഞാന്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു. പ്രായംകുറഞ്ഞ വേറെയും കോളേജ് പെണ്‍കുട്ടികളുടെ ഒരു സംഘം അവിടെയുണ്ടായിരുന്നു. എങ്കിലും എന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയത് തെരേസയും അവളുടെ ചുവപ്പിച്ച ചുരുണ്ട മുടിയുമായിരുന്നു. പല നിറങ്ങളടുക്കിയ പൂക്കളും ചെടികളും നിറഞ്ഞ ടോപ്പും അവിടവിടെ കീറിപ്പറിഞ്ഞ ന്യൂജെന്‍ ജീന്‍സും. ഒറ്റനോട്ടത്തില്‍ ഒരു കോമാളിയെന്നു തോന്നും. ഒന്നു പരിചയപ്പെടണമെന്ന വിചാരം പതിയെപ്പതിയെ മനസ്സില്‍നിന്നു വിട്ടുപോയി.
യാത്രകളില്‍ ആരെയൊക്കെ നാം പരിചയപ്പെടുന്നു. അത്തരം ബന്ധങ്ങള്‍ക്ക് ഇഴയടുപ്പം കുറവായിരിക്കും. അല്പ്പായുസ്സുകളായിരിക്കും. പെട്ടെന്നുതന്നെ അസ്തമിക്കും. ഈ ചിന്ത കൂടി കടന്നുവന്നതോടെആകാംക്ഷ തീരെ കുറഞ്ഞു. വിമാനങ്ങളുടെ പറക്കലുകളും നീക്കങ്ങളും കാണാന്‍ പാകത്തിന് വലിയ ചില്ലുവാതിലിനു പുറത്തേക്കു നോക്കി ഞാനിരുന്നു. ഇടയ്ക്കൊന്നു പിന്തിരിഞ്ഞപ്പോള്, സഹയാത്രികരെല്ലാം മൊബൈല്‍ ഫോണില്‍ മുഖം പൂഴ്ത്തി കുത്തിയിരിപ്പാണ്. ആ പെണ്‍കുട്ടി മാത്രം ഏതോ പുസ്തകത്തില്‍ കണ്ണുംനട്ട് അവളുടെ ലോകത്തില്‍ മുഴുകി ഇരിക്കുന്നു.
Content Highlights: swapnangalkkum cinemakkum idayil Thampi Antony column