മാഷ് പറഞ്ഞു, ‘മരണത്തിനുശേഷം നിത്യജീവനെന്ന് വിശ്വസിക്കുന്നയാളെ വധഭീഷണി കൊണ്ട് ഭയപ്പെടുത്തരുത്’

സുകുമാർ അഴീക്കോട്, എസ് ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി
സുകുമാർ അഴീക്കോട്, എസ് ഗോപാലകൃഷ്ണൻ | ഫോട്ടോ: മാതൃഭൂമി

ഒരു പെരുമഴയത്ത് ഒരു വൈകുന്നേരം ഞാൻ സുകുമാർ അഴീക്കോടിന്റെ വീട്ടിലെത്തി. മാഷ് ചിരിച്ചുകൊണ്ടു പറഞ്ഞു, 'സഖാവേ മഴയാണല്ലോ'. 1990 കളിലെ എന്റെ രാഷ്ട്രീയനിലപാടുകളെ മാഷ് മഴയത്തുനിർത്തുകയായിരുന്നു. മലയാളി കേട്ടുശീലിച്ച സഭാപതിയായ സുകുമാർ അഴീക്കോട് ആയിരുന്നില്ല വ്യക്തിപരമായ സംഭാഷണങ്ങളിൽ മാഷ്. ആ നേരങ്ങളിൽ അഴീക്കോട് വ്യക്തിബന്ധങ്ങളിൽ ആഴമുള്ള കരുതലും സ്നേഹവും ചേർത്ത് മനോഹരമാക്കുന്ന സൗമ്യഭാഷിയായിരുന്നു. അദ്ദേഹത്തിന്റെ ജന്മശതാബ്ദിവേളയിൽ (ജനനം: 26 മേയ് 1926) ആ നേരങ്ങളെ ഓർക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിൽ മുഖ്യാധാരാ ഇടതുപക്ഷം ഒരു വഴിത്തിരിവിൽ പെരുമഴയത്ത് കുടയില്ലാതെ നിൽക്കുകയാണ്.

ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ ഒരു വൈകുന്നേരം ചങ്ങമ്പുഴ അനുസ്മരണസമ്മേളനം നടക്കുകയായിരുന്നു. പൂരത്തിന് എണ്ണംപറഞ്ഞ ആനകൾ അണിനിരക്കുന്നതുപോലെ ഉയരം കൂടിയ നാലുപ്രഭാഷകർ അന്ന് വേദിയിലുണ്ടായിരുന്നു. ജി . കുമാരപിള്ള, എം.എൻ. വിജയൻ, എം.കെ. സാനു, പിന്നെ സുകുമാർ അഴീക്കോടും. നിറഞ്ഞുകവിഞ്ഞ സദസ്സിൽ ഒരു അണുബിന്ദു പോലെ ഞാനും. പ്രസംഗത്തിന്റെ പിറ്റേന്ന് ഞാൻ മാഷിനെ കാണുവാൻ വീട്ടിൽ പോയി. ഒരു ചോദ്യം ചോദിക്കാനായിട്ടാണ് പോയത്. ' ഷേക്സ്പിയറിന്റെ "Age cannot wither her, nor custom stale/Her infinite variety" (Act II, scene 2, Antony and Cleopatra) എന്ന വരികളെ ഓർമ്മിപ്പിച്ചിട്ട് അങ്ങു പറഞ്ഞല്ലോ എല്ലാ കാമുകന്മാരേയും മോഹിപ്പിച്ച ക്ലിയോപാട്രയുടെ മൂക്കുപൊലെ മലയാളഭാഷയിലെ നീണ്ടു വളഞ്ഞ മൂക്കായിരുന്നു ചങ്ങമ്പുഴ എന്നും അതിനാലാണ് അദ്ദേഹം കവിതയെ ഇത്രയേറെ മാറ്റിക്കളഞ്ഞത് എന്നും. പ്രസംഗത്തിനു മുൻപുതന്നെ ഈ വാചകം തയ്യാറാക്കി വെച്ചിരുന്നോ?' അദ്ദേഹം പറഞ്ഞ മറുപടി ഓർമ്മയിൽ നിന്ന് ഉദ്ധരിക്കാം: 'പ്രസംഗപീഠത്തിൽ കയറുന്നത് ക്ഷേത്രത്തിൽ കയറുന്നതുപോലെയാണ്. ചില ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകുമ്പോൾ നടയടഞ്ഞുകിടക്കുകയാകും. തിരക്കുള്ള ദിവസങ്ങളിൽ നമ്മൾ പ്രദക്ഷിണം വെച്ച് തിരികെപ്പോകും. ചില ദിവസം നട തുറന്നുകിട്ടും. പ്രസംഗവും അങ്ങനെയാണ്. ഇന്നലെ ഇരിങ്ങാലക്കുടയിൽ നട തുറന്നുകിട്ടിയ ഒരു ദിവസമായിരുന്നു'. അപ്പോൾ ഞാൻ ചോദിച്ചു, 'മാഷ് ഒരിക്കൽ പറഞ്ഞല്ലോ അദ്വൈതിയ്ക്ക് ക്ഷേത്രത്തിൽ പോകേണ്ട കാര്യമില്ലല്ലോ എന്ന്' . അപ്പോൾ അഴീക്കോട് പറഞ്ഞു 'പ്രസംഗിക്കാൻ പോകുമ്പോൾ ദ്വൈതിയാണ്... സദസ്സ് വേറേ, പ്രഭാഷകൻ വേറേ'.

Content Highlights: Personal anecdotes revealing Sukumar Azhikode's compassionate and scholarly nature., Insights into his critical approach to literature and public speaking., Analysis of his foresight regarding socio-political issues like Hindutva., His deep connection to Indian philosophy and Gandhian values., Reflection on his enduring legacy following his death in 2012.

Continue reading