വാഹന കൈമാറ്റം: ആധാർ നിർബന്ധമാക്കി കേന്ദ്രം, കൈക്കൂലിയടക്കം തടയാൻ നിർണായക നീക്കം

#ബി. അജിത് രാജ്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആധാർ നിർബന്ധമാക്കി. ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പരിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ഉടമസ്ഥാവകാശ കൈമാറ്റം നടക്കുകയുള്ളൂ. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് മാറ്റമെന്ന് സോഫ്റ്റ്‌വെറിന്റെ ചുമതലയുള്ള നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻ.ഐ.സി) മോട്ടോർവാഹനവകുപ്പിനെ അറിയിച്ചു.

വാഹനങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നതിന് രാജ്യവ്യാപകമായിട്ടാണ് മാറ്റംവരുത്തിയത്. മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലെ അഴിമതിക്കും ഇത് തടയിടും. ആധാർ അധിഷ്ഠിത സേവനമായി മാറ്റിയതോടെ അപേക്ഷയുടെ പകർപ്പ് ഓഫീസിൽ എത്തിക്കേണ്ടതില്ല. പൂർണമായും ഓൺലൈൻ സേവനമായ ഫേസ്ലെസ് സംവിധാനത്തിലേക്ക് മാറി. പുതിയ സംവിധാനത്തിൽ ഇടനിലക്കാരുടെ അപേക്ഷകൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. ഇടനിലക്കാരുടെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി കൈക്കൂലി വാങ്ങുന്നത് ഇതോടെ അവസാനിക്കും.

വാഹനരേഖകളിൽ ആധാർ ബന്ധിപ്പിക്കാത്തവർ ഉടൻ അത് ചെയ്യേണ്ടിവരും. ആധാറിലും വാഹന രജിസ്ട്രേഷൻ രേഖകളിലും ഉടമയുടെ പേര് ഒരുപോലെയല്ലെങ്കിൽ ബന്ധിപ്പിക്കാൻ കഴിയില്ല. ഇതിന് മുന്നോടിയായി ആധാറിൽ ഉള്ളതുപോലെ വാഹന രേഖകളിലെ ഉടമയുടെ പേരും മാറ്റണം. ഇതിന് പ്രത്യേകം അപേക്ഷ നൽകണം. ആധാറിലെ മൊബൈൽ നമ്പർ പ്രവർത്തനക്ഷമല്ലാത്തവർ പുതിയ മൊബൈൽ നമ്പർ ചേർത്തശേഷം വാഹന രേഖകളുമായി കൂട്ടിയോജിപ്പിക്കണം.

അതേസമയം 2018 ന് മുൻപ് സ്മാർട്ട് മൂവ് സോഫ്റ്റ്‌വെറിൽ രജിസ്ട്രർ ചെയ്ത വാഹനങ്ങൾക്ക് മൊബൈൽ ഒ.ടി.പി സംവിധാനം താത്കാലികമായി നിലനിർത്തിയിട്ടുണ്ട്. 'വാഹനി'ൽ ഒരു സേവനമെങ്കിലും ചെയ്തുകഴിഞ്ഞാൽ പിന്നെ ആധാറിലേക്ക് മാറും.

മോട്ടോർവാഹനവകുപ്പ് ഓഫീസുകളിൽവരുന്ന 40 ശതമാനം അപേക്ഷകളും ഉടമസ്ഥാവകാശ കൈമാറ്റമാണ്. ഇത് ഓൺലൈനാകുന്നതോടെ ഓഫീസിലെ ജോലിഭാരവും ഗണ്യമായി കുറയും. വാഹന രേഖകളിലെ വായ്പാ വിവരങ്ങൾ ഒഴിവാക്കുന്നതും ഫേസ് ലെസ് ആക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിച്ചാലുടൻ ധനകാര്യസ്ഥാപനത്തിന് ഓൺലൈനിൽ അറിയിപ്പ് പോകും. കുടിശ്ശിക ഇല്ലെന്ന് അവർ അറിയിച്ചാലുടൻ സോഫ്റ്റ്‌വെർ വായ്പാവിവരങ്ങൾ നീക്കം ചെയ്യും.

Content Highlights: Aadhaar authentication via OTP is mandatory for vehicle ownership transfer., Transition to a fully faceless online system to eliminate corruption and middlemen., Mandatory name synchronization between Aadhaar and vehicle registration records., Removal of vehicle loan hypothecation now integrated into the faceless system., Exemption for pre-2018 Smart Move software registrations until the first online service is performed.